അല്‍ഷിഫ ഹോസ്പിറ്റലില്‍ അവശേഷിക്കുന്നത് മനുഷ്യ കുഴിമാടങ്ങള്‍ മാത്രമെന്ന് ലോകാരോഗ്യ സംഘടന
World News
അല്‍ഷിഫ ഹോസ്പിറ്റലില്‍ അവശേഷിക്കുന്നത് മനുഷ്യ കുഴിമാടങ്ങള്‍ മാത്രമെന്ന് ലോകാരോഗ്യ സംഘടന
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 7th April 2024, 8:12 am

ഗസ: ഗസയിലെ അല്‍ഷിഫ ആശുപത്രിയില്‍ പരിശോധന നടത്തി ലോകാരോഗ്യ സംഘടന. ഇസ്രഈലിന്റെ വര്‍ധിച്ചു വരുന്ന ആക്രമണങ്ങള്‍ക്കൊടുവില്‍ ഗസയിലെ ഏറ്റവും വലിയ ആശുപത്രിയായ അല്‍ഷിഫ ഹോസ്പിറ്റല്‍ മൃതദേഹങ്ങള്‍ മാത്രമുള്ള ശൂന്യമായ സ്ഥലമായി മാറിയെന്ന് ഡബ്ലൂ.എച്ച്.ഒ പറഞ്ഞു.

മാര്‍ച്ച് 25 മുതല്‍ പലതവണ പരാജയപ്പെട്ട ശ്രമങ്ങള്‍ക്ക് ശേഷം വെള്ളിയാഴ്ചയാണ് ലോകാരോഗ്യ സംഘടനയുടെ നേതൃത്വത്തിലുള്ള ഒരു സംഘം ആശുപത്രിയില്‍ പ്രവേശിച്ചത്. ആശുപത്രി സന്ദര്‍ശിച്ചതിന് ശേഷം വന്‍ നാശമാണ് ആശുപത്രിയില്‍ ഉണ്ടായതെന്ന് ഡബ്യൂ.എച്ച്.ഒ പറഞ്ഞു.

ഒരിക്കല്‍ ഗസയിലെ ആരോഗ്യ സംവിധാനത്തിന്റെ നട്ടെല്ലായിരുന്ന അല്‍ഷിഫ ഹോസ്പിറ്റല്‍ ഇന്ന് ഇസ്രഈല്‍ ഉപരോധത്തിന് ശേഷം മനുഷ്യ കുഴിമാടങ്ങള്‍ മാത്രം അവശേഷിക്കുന്ന ശൂന്യമായ ഇടമായി മാറിയെന്ന് ഡബ്ലൂ.എച്ച്.ഒ മേധാവി ടെഡ്രോസ് അദാനോം ഗെബ്രിയേസസ് എക്‌സില്‍ കുറിച്ചു.

ആശുപത്രി സമുച്ചയത്തിലെ ഭൂരിഭാഗം കെട്ടിടങ്ങളും വ്യാപകമായി നശിപ്പിക്കപ്പെട്ടുവെന്നും ഭൂരിഭാഗം സ്വത്തുക്കള്‍ക്കും കേടുപാടുകള്‍ സംഭവിക്കുകയോ ചാരമാവുകയോ ചെയ്‌തെന്നും അദ്ദേഹം പറഞ്ഞു. താത്കാലികമായി പോലും പ്രവര്‍ത്തനം പുനഃസ്ഥാപിക്കാന്‍ സാധിക്കാത്ത സ്ഥിതിയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അവശേഷിക്കുന്ന ആശുപത്രികളുടെ സംരക്ഷണം ഉറപ്പ് വരുത്തണമെന്നും ടെഡ്രോസ് അദാനോം പറഞ്ഞു.

Content Highlight: Gaza’s largest hospital ‘an empty shell with human graves’: WHO