| Tuesday, 9th January 2024, 5:45 pm

ടിക്കറ്റ് കിട്ടിയിട്ടില്ലെങ്കിൽ എനിക്ക് ഭയങ്കര ഫ്രസ്‌ട്രേഷനാണ്; ലോകം അവസാനിച്ചത് പോലെ: ഗായത്രി സുരേഷ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

സിനിമയോടുള്ള ഇഷ്ടം എങ്ങനെയാണ് വന്നതെന്ന ചോദ്യത്തിന് മറുപടി പറയുകയാണ് നടി ഗായത്രി സുരേഷ്. തനിക്ക് സിനിമ അത്രയും ഇഷ്ടമാണെന്നും അതായിരുന്നു തന്റെ ലക്ഷ്യമെന്നും ഗായത്രി പറഞ്ഞു. കണ്ണാടിയുടെ മുമ്പിൽ നിന്നും അഭിനയിക്കുമായിരുന്നെന്നും എല്ലാ സിനിമയും തിയേറ്ററിൽ പോയി കാണുമെന്നും ഗായത്രി പറയുന്നുണ്ട്. സിനിമയ്ക്ക് പോയിട്ട് ടിക്കറ്റ് കിട്ടിയിട്ടില്ലെങ്കിൽ നിരാശ തോന്നുമെന്നും ഗായത്രി കൂട്ടിച്ചേർത്തു. മൈൽ സ്റ്റോൺ മേക്കേഴ്സിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു താരം.

‘സിനിമ എനിക്ക് അത്രയും ഇഷ്ടമായിരുന്നു, കേട്ടോ. സിനിമയായിരുന്നു എന്റെ ലക്ഷ്യം. ഞാൻ കണ്ണാടിയുടെ മുമ്പിൽ നിന്ന് അഭിനയിക്കുമായിരുന്നു. എല്ലാ സിനിമയും പോയി കാണുമായിരുന്നു. സിനിമയ്ക്ക് പോയിട്ട് ടിക്കറ്റ് കിട്ടിയിട്ടില്ലെങ്കിൽ എനിക്ക് ഭയങ്കര ഫ്രസ്‌ട്രേഷനാണ്. എനിക്കെന്തോ ലോകം അവസാനിച്ചത് പോലൊരു ഫീലാണ്.

അന്ന് എൻറെ ജീവിതത്തിലെ ലക്ഷ്യം സിനിമ കാണൽ ആയിരുന്നു. ഏതു ജോലി ചെയ്യുകയാണെങ്കിലും അതിലൊരു നാക്കുണ്ട്. അങ്ങനെയാണ് അതിലേക്ക് വരിക എനിക്ക് തോന്നുന്നു. എനിക്ക് അഭിനയത്തിൽ ഒരു നാക്കുണ്ടെന്ന് തോന്നുന്നു,’ ഗായത്രി സുരേഷ് പറഞ്ഞു.

മധുരനാരങ്ങ സിനിമയുടെ അസിസ്റ്റന്റ് ഡയറക്ടർ തന്റെ സുഹൃത്താണെന്നും അത് വഴിയാണ് സിനിമയിലേക്ക് എത്തിയതെന്നും ഗായത്രി അഭിമുഖത്തിൽ പറയുന്നുണ്ട്. സുഹൃത്താണ് കുഞ്ചാക്കോ ബോബന് തന്റെ ഫോട്ടോ കാണിച്ച് കൊടുത്തതെന്നും അത് വഴിയാണ് താൻ ജമ്നാപ്യാരിയിലേക്ക് എത്തിയതെന്നും ഗായത്രി കൂട്ടിച്ചേർത്തു.

‘മധുരനാരങ്ങ എന്ന സിനിമയുടെ അസിസ്റ്റൻറ് ഡയറക്ടർ വിഘ്‌നേശ് എന്റെ നല്ല ഫ്രണ്ട് ആണ്. അദ്ദേഹത്തിന് അറിയാം എനിക്ക് സിനിമയിൽ അഭിനയിക്കാൻ നല്ല ഇഷ്ടമാണെന്ന്. ആ സമയത്ത് ജമ്നാപ്യാരിക്ക് വേണ്ടി കുട്ടികളെ നോക്കുകയായിരുന്നു. ഇദ്ദേഹമാണ് ചാക്കോച്ചന് എന്റെ ഫോട്ടോ കാണിച്ചു കൊടുക്കുന്നത്. അങ്ങനെ ചാക്കോച്ചൻ നേരിട്ടാണ് എന്നെ വിളിക്കുന്നത്. അങ്ങനെ പ്രൊഡ്യൂസർ എന്നെ കാണാൻ വന്നു. അത് കഴിഞ്ഞ് ഡയറക്ടറും എന്നെ കാണാൻ വന്നിരുന്നു. അങ്ങനെ അത് ഓക്കെ ആയി,’ ഗായത്രി പറയുന്നു.

ജമ്നാപ്യാരിക്ക് ശേഷം ഒരേ മുഖം,ഒരു മെക്സിക്കൻ അപാരത, സഖാവ്, നാം, ചിൽഡ്രൻസ് പാർക്ക് എന്നീ സിനിമകളിലും ഗായത്രി അഭിനയിച്ചു. 2014ൽ മിസ് കേരള കൂടിയായിരുന്നു ഗായത്രി.

Content Highlight: Gayathri suresh about her passion in film

We use cookies to give you the best possible experience. Learn more