| Monday, 30th October 2023, 1:01 pm

ഇംഗ്ലണ്ടില്‍ അവനൊഴികെ ബാക്കിയെല്ലാവരും ആക്രമിച്ചു കളിക്കാന്‍ ആഗ്രഹിക്കുന്നു: വിമര്‍ശനവുമായി ഗംഭീര്‍

സ്പോര്‍ട്സ് ഡെസ്‌ക്

ഏകദിന ലോകകപ്പില്‍ കഴിഞ്ഞ ദിവസം നടന്ന മത്സരത്തില്‍ ഇന്ത്യ 100 റണ്‍സിന് ഇംഗ്ലണ്ടിനെ തോല്‍പ്പിച്ചിരുന്നു.

ഈ തോല്‍വിക്ക് പിന്നാലെ ഇംഗ്ലണ്ട് താരം ജോ റൂട്ടിന്റെ ബാറ്റിങ് പ്രകടനത്തെകുറിച്ച് സംസാരിച്ച് മുന്നോട്ടുവന്നിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരം ഗൗതം ഗംഭീര്‍.

റൂട്ടിന് മികച്ച പ്രകടനം നടത്താന്‍ സാധിക്കാതെ പോയ മത്സരങ്ങളിലെല്ലാം ഇംഗ്ലണ്ട് ബാറ്റിങ് നിര തകര്‍ന്നുവെന്നും ഇംഗ്ലണ്ട് ടീമിന്റെ ബാറ്റിങ് മുഴുവനും റൂട്ടിനെ ആശ്രയിച്ചിട്ടാണെന്നുമാണ് ഗംഭീര്‍ പറഞ്ഞത്.

‘ഇംഗ്ലണ്ടിന്റെ ബാറ്റിങ് നിരയില്‍ റൂട്ട് ഒഴികെയുള്ള ബാക്കി എല്ലാ താരങ്ങളും ആക്രമിച്ചു കളിക്കാനാണ് ആഗ്രഹിക്കുന്നത്. അതുകൊണ്ട് റൂട്ടിന്റെ ബാറ്റിങ് ആണ് ഇംഗ്ലണ്ടിന് ഏറ്റവും ദോഷകരമാവുന്നത്. ഇംഗ്ലണ്ടിന്റെ ബാറ്റിങ് മുഴുവനും റൂട്ടിനെ ചുറ്റിപറ്റിയാണ് നിലനില്‍ക്കുന്നത്,’ ഗംഭീര്‍ സ്റ്റാര്‍ സ്‌പോര്‍ട്‌സിനോട് പറഞ്ഞു.

ലഖ്‌നൗവില്‍ ഇന്ത്യക്കെതിരെ നടന്ന മത്സരത്തില്‍ ആദ്യ പന്തില്‍ തന്നെ റൂട്ട് പുറത്താവുകയായിരുന്നു. ലോകകപ്പിന്റെ ഉദ്ഘാടന മത്സരത്തില്‍ ന്യൂസിലാന്‍ഡിനെതിരെ 77 റണ്‍സും പിന്നീട് ബംഗ്ലാദേശിനെതിരെ 82 റണ്‍സും നേടി മികച്ച തുടക്കമാണ് റൂട്ട് കാഴ്ചവെച്ചത്.

എന്നാല്‍ തുടര്‍ന്നുള്ള മത്സരങ്ങളില്‍ ഈ പ്രകടനം നിലനിര്‍ത്താന്‍ കഴിയാതെ പോയതാണ് താരത്തിന് തിരിച്ചടിയായത്. ആറ് മത്സരങ്ങളില്‍ നിന്നും 175 റണ്‍സാണ് റൂട്ട് നേടിയത്. 93.08 സ്‌ട്രൈക്ക് റേറ്റിലും 29.16 ശരാശരിയിലും ആണ് താരം ബാറ്റ് ചെയ്തത്.

ലോകകപ്പില്‍ ആറ് മത്സരങ്ങള്‍ പിന്നിടുമ്പോള്‍ അഞ്ച് തോല്‍വിയും ഒരു വിജയവുമായി പോയിന്റ് പട്ടികയില്‍ അവസാന സ്ഥാനത്താണ് നിലവിലെ ചാമ്പ്യന്മാര്‍. ഇതോടെ സെമിഫൈനല്‍ സാധ്യതകള്‍ക്ക് കനത്ത തിരിച്ചടിയാണ് സംഭവിച്ചത്.

നവംബര്‍ നാലിന് ഓസ്‌ട്രേലിയക്കെതിരെയാണ് ഇംഗ്ലണ്ടിന്റെ അടുത്ത മത്സരം. അഹമ്മദാബാദ് നരേന്ദ്രമോദി സ്റ്റേഡിയമാണ് വേദി.

Content Highlight: Gautam Gambhir talks the disappointment performance of Joe root in worldcup.

We use cookies to give you the best possible experience. Learn more