| Saturday, 23rd September 2023, 8:59 pm

ലോകകപ്പിനെ വേറെ ലെവലിലേക്കുയര്‍ത്താന്‍ പോകുന്നവന്‍; വിരാടും റൂട്ടുമെല്ലാമുണ്ടെങ്കിലും ബാബറിന്റെ കഴിവ് അപാരം: ഗംഭീര്‍

സ്പോര്‍ട്സ് ഡെസ്‌ക്

ലോകകപ്പിന് മുമ്പ് പാകിസ്ഥാന്‍ നായകന്‍ ബാബര്‍ അസമിനെ പുകഴ്ത്തി മുന്‍ ഇന്ത്യന്‍ സൂപ്പര്‍ താരം ഗൗതം ഗംഭീര്‍. ഈ ലോകകപ്പിനെ അടുത്ത ലെവലിലേക്കുയര്‍ത്താന്‍ പാക് നായകന് സാധിക്കുമെന്നും മറ്റ് താരങ്ങള്‍ക്കൊന്നുമില്ലാത്ത ഒരു പ്രത്യേക കഴിവ് ബാബര്‍ അസമിന് ഉണ്ടെന്നുമായിരുന്നു ഗംഭീര്‍ പറഞ്ഞത്.

സ്റ്റാര്‍ സ്‌പോര്‍ട്‌സിലെ ചര്‍ച്ചയ്ക്കിടെയായിരുന്നു ഗംഭീര്‍ പാക് നായകനെ പുകഴ്ത്തിയത്.

‘ഈ ലോകപ്പിനെ തീ പിടിപ്പിക്കാന്‍ പോകുന്ന താരമാണ് ബാബര്‍ അസം. ഒരുപാട് സമയം ക്രീസില്‍ തുടരുന്ന നിരവധി താരങ്ങളെ ഞാന്‍ കണ്ടിട്ടുണ്ട്. ഞാന്‍ കരുതുന്നത് രോഹിത് ശര്‍മ, വിരാട് കോഹ്‌ലി, ജോ റൂട്ട്, കെയ്ന്‍ വില്യംസണ്‍, ഡേവിഡ് വാര്‍ണര്‍ എന്നിവരെല്ലാം അക്കൂട്ടത്തിലുണ്ടെന്നാണ്. പക്ഷേ ബാബര്‍ അസം ഇവരില്‍ നിന്നെല്ലാം വ്യത്യസ്തനാണ്. ഇവരില്‍ നിന്നെല്ലാം വളരെ വ്യത്യസ്തമായ കഴിവാണ് അവനുള്ളത്,’ ഗംഭീര്‍ പറഞ്ഞു.

ഏകദിനത്തില്‍ മികച്ച റെക്കോഡാണ് പാക് നായകനുള്ളത്. 2023ല്‍ കളിച്ച 15 മത്സരത്തില്‍ നിന്നും 49.65 ശരാശരിയില്‍ 745 റണ്‍സാണ് ബാബര്‍ സ്വന്തമാക്കിയത്. എട്ട് തവണയാണ് 2023ല്‍ ബാബര്‍ 50+ സ്‌കോര്‍ സമ്മാനിച്ചത്.

രണ്ട് സെഞ്ച്വറിയും ആറ് അര്‍ധ സെഞ്ച്വറിയുമാണ് ഈ വര്‍ഷത്തില്‍ ബാബര്‍ 745 റണ്‍സ് സ്വന്തമാക്കിയത്.

ഇതിന് പുറമെ ഏഷ്യാ കപ്പില്‍ മറ്റൊരു തകര്‍പ്പന്‍ റെക്കോഡും ബാബര്‍ സ്വന്തമാക്കിയിരുന്നു. ഏഷ്യാ കപ്പ് സൂപ്പര്‍ ഫോറിലെ ബംഗ്ലാദേശിനെതിരെയുള്ള മത്സരത്തിലാണ് ബാബര്‍ പുതിയ റെക്കോഡ് കൈവരിച്ചത്. ഏകദിനത്തില്‍ നായകനായി ഏറ്റവും വേഗത്തില്‍ 2,000 റണ്‍സ് നേടുന്ന താരമെന്ന പദവിയാണ് ഇത്തവണ ബാബര്‍ കൈവരിച്ചത്.

31 ഇന്നിങ്സില്‍ നിന്നുമാണ് താരം ഈ നേട്ടം സ്വന്തമാക്കിയത്. മുന്‍ ഇന്ത്യന്‍ നായകനായിരുന്ന വിരാട് കോഹ്‌ലി 36 ഇന്നിങ്സ് കളിച്ചാണ് 2,000 റണ്‍സ് നേടിയത്. മുന്‍ ദക്ഷിണാഫ്രിക്കന്‍ നായകന്‍ എ.ബി. ഡി വില്ലിയേഴ്സാണ് ലിസ്റ്റില്‍ മൂന്നാമതുള്ളത്. 41 ഇന്നിങ്സില്‍ നിന്നുമാണ് മിസറ്റര്‍ 360 2,000 റണ്‍സ് പൂര്‍ത്തിയാക്കിയത്. നാലമതുള്ള മൈക്കിള്‍ ക്ലാര്‍ക്ക് 47 ഇന്നിങ്സില്‍ നിന്നുമാണ് ആ നേട്ടം കൈവരിച്ചത്.

2015ല്‍ ഏകദിന കരിയര്‍ ആരംഭിച്ച ബാബര്‍ 108 മത്സരത്തിലെ 105 ഇന്നിങ്‌സില്‍ നിന്നും 6,069 പന്ത് നേരിട്ട് 5,409 റണ്‍സാണ് നേടിയത്. 89.10 എന്ന സ്‌ട്രൈക്ക് റേറ്റിലും 58.20 എന്ന ശരാശരിയിലുമാണ് താരം ഏകദിനത്തില്‍ റണ്‍സ് നേടുന്നത്.

കരിയറില്‍ 19 തവണ ട്രിപ്പിള്‍ ഡിജിറ്റ് കണ്ട ബാബര്‍ 28 അര്‍ധ സെഞ്ച്വറിയും 50 ഓവര്‍ ഫോര്‍മാറ്റില്‍ തന്റെ പേരിന് നേരെ എഴുതിച്ചേര്‍ത്തിട്ടുണ്ട്. 488 ബൗണ്ടറിയും 58 സിക്‌സറുമാണ് ഏകദിനത്തില്‍ താരത്തിന്റെ സമ്പാദ്യം.

ഈ വര്‍ഷത്തെ ലോകകപ്പിനിറങ്ങുമ്പോള്‍ പാകിസ്ഥാന്‍ ഏറ്റവുമധികം പ്രതീക്ഷവെച്ചുപുലര്‍ത്തുന്നതും ബാബര്‍ അസമിന്റെ ബാറ്റിങ് കരുത്തില്‍ തന്നെയാണ്. 1992ന് ശേഷം വീണ്ടും വിശ്വകിരീടം പാക് മണ്ണിലെത്തിക്കാന്‍ ബാബര്‍ അസമിനും സംഘത്തിനും സാധിക്കുമെന്ന് തന്നെയാണ് ആരാധകര്‍ ഉറച്ചുവിശ്വസിക്കുന്നത്.

കഴിഞ്ഞ ദിവസമാണ് പാകിസ്ഥാന്‍ തങ്ങളുടെ ലോകകപ്പ് സ്‌ക്വാഡ് പ്രഖ്യാപിച്ചത്. ബാബറിന്റെ നേതൃത്വത്തിലുള്ള 15 അംഗ സംഘത്തെയാണ് പി.സി.ബി ലോകകപ്പ് സ്‌ക്വാഡില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഇവര്‍ക്ക് പുറമെ മൂന്ന് താരങ്ങളെ ട്രാവലിങ് റിസര്‍വുകളായും പാകിസ്ഥാന്‍ പ്രഖ്യാപിച്ചിട്ടുണ്ട്.

പാകിസ്ഥാന്‍ ലോകകപ്പ് സ്‌ക്വാഡ്

ബാബര്‍ അസം (ക്യാപ്റ്റന്‍), ഷദാബ് ഖാന്‍ (വൈസ് ക്യാപ്റ്റന്‍), ഫഖര്‍ സമാന്‍, ഇമാം ഉള്‍ ഹഖ്, അബ്ദുള്ള ഷഫീഖ്, മുഹമ്മദ് റിസ്വാന്‍ (വിക്കറ്റ് കീപ്പര്‍), സൗദ് ഷക്കീല്‍, ഇഫ്തിഖര്‍ അഹമ്മദ്, സല്‍മാന്‍ അലി ആഘ, മുഹമ്മദ് നവാസ്, ഒസാമ മിര്‍, ഹാരിസ് റൗഫ്, ഹസന്‍ അലി, ഷഹീന്‍ ഷാ അഫ്രിദി, മുഹമ്മദ് വസീം ജൂനിയര്‍.

ട്രാവലിങ് റിസര്‍വ്സ്

മുഹമ്മദ് ഹാരിസ്, അബ്രാര്‍ അഹമ്മദ്, സമാന്‍ ഖാന്‍.

Content highlight: Gautam Gambhir praises Babar Azam

We use cookies to give you the best possible experience. Learn more