| Friday, 24th November 2023, 4:16 pm

ഗോട്ട് ഡിബേറ്റില്‍ മെസിക്കൊപ്പം റോണോയില്ല, പകരം മറ്റൊരു താരം; ഇഷ്ടതാരങ്ങളെ പങ്കുവെച്ച് ഇംഗ്ലണ്ട് ഇതിഹാസം

സ്പോര്‍ട്സ് ഡെസ്‌ക്

ഫുട്‌ബോളിലെ ഗോട്ട് ഡിബേറ്റില്‍ ലയണല്‍ മെസി, ക്രിസ്റ്റ്യാനോ റൊണാള്‍ഡോ എന്നീ ഇതിഹാസ താരങ്ങള്‍ ആണ് എപ്പോഴും സജീവമായി നിലനിനില്‍ക്കുക. എന്നാല്‍ ഗോട്ട് ഡിബേറ്റില്‍ വ്യത്യസ്തമായ അഭിപ്രായവുമായി മുന്നോട്ട് വന്നിരിക്കുകയാണ് മുന്‍ ഇംഗ്ലണ്ട് താരം ഗാരി ലിനേക്കര്‍.

ഗോട്ട് ഡിബേറ്റില്‍ പോര്‍ച്ചുഗീസ് ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെ തള്ളികളയുകയായിരുന്നു ലിനേക്കര്‍. അര്‍ജന്റീനന്‍ ഇതിഹാസങ്ങളായ ഡീഗോ മറഡോണയും ലയണല്‍ മെസിയുമാണ് താന്‍ ജീവിതത്തില്‍ കണ്ട ഏറ്റവും മികച്ച ഫുട്‌ബോള്‍ താരങ്ങള്‍ എന്നാണ് ലിനേക്കര്‍ പറഞ്ഞത്.

‘എന്റെ ഫുട്‌ബോള്‍ ജീവിതത്തില്‍ ഞാന്‍ കണ്ടിട്ടുള്ളതില്‍ വെച്ച് ഏറ്റവും മികച്ച താരങ്ങള്‍ മറഡോണയും മെസിയുമാണ്. ഇവരല്ലാതെ ഒരുപാട് മികച്ച കളിക്കാര്‍ ഉണ്ടായിരുന്നു. സിദാന്‍, ക്രൈഫ്, റൊണാള്‍ഡോ നസാരിയോ, ക്രിസ്റ്റ്യാനോ റൊണാള്‍ഡോ എന്നിവര്‍ അടങ്ങുന്നതാണ് ഈ ലിസ്റ്റ്. എന്നാല്‍ മെസിയും മറഡോണയും മറ്റുള്ളവര്‍ക്ക് പരിചിതമല്ലാത്ത ഗെയിംമുകള്‍ ആണ് കാഴ്ചവെക്കുന്നത്. ഇപ്പോള്‍ എന്നെ സംബന്ധിച്ചിടത്തോളം മെസി ഗോട്ട് ഡിബേറ്റില്‍ തര്‍ക്കമില്ലാത്തതാണ്,’ ഗാരി ലിനേക്കര്‍ ബി.ബി.സിയോട് പറഞ്ഞു.

മറഡോണയും മെസിയും അര്‍ജന്റീനന്‍ ഫുട്‌ബോളിന് അവിസ്മരണീയമായ നിമിഷങ്ങള്‍ സമ്മാനിച്ച ഇതിഹാസ താരങ്ങളാണ്. 1986ല്‍ അര്‍ജന്റീനയെ മറഡോണയുടെ നേതൃത്വത്തില്‍ ചാമ്പ്യന്‍മാര്‍ ആക്കിയപ്പോള്‍ 2022ലായിരുന്നു മെസി അര്‍ജന്റീനന്‍ ജനതയെ ലോകത്തിന്റെ നെറുകയില്‍ എത്തിച്ചത്.

ഫുട്‌ബോളില്‍ 690 മത്സരങ്ങള്‍ കളിച്ച മറഡോണ 348 ഗോളുകളാണ് നേടിയിടിയുള്ളത്. അതേസമയം മെസി 1045 മത്സരങ്ങളില്‍ നിന്നും 821 ഗോളുകളും അക്കൗണ്ടിലാക്കിയിട്ടുണ്ട്.

ഗോട്ട് ഡിബേറ്റില്‍ പോര്‍ച്ചുഗീസ് സൂപ്പര്‍ താരം റൊണാള്‍ഡോയെ ഒഴിവാക്കിയതിനെകുറിച്ചും ലിനേക്കര്‍ പറഞ്ഞു.

‘ഗോള്‍ സ്‌കോറിങ്ങിന്റെ കാര്യത്തില്‍ റൊണാള്‍ഡോയെ പോലുള്ള താരങ്ങളെ താരതമ്യപ്പെടുത്താം. എന്നാല്‍ മറഡോണയെയും മെസിയെയും കാണുമ്പോള്‍ അവര്‍ നിങ്ങള്‍ക്ക് നല്‍കുന്ന സന്തോഷം വളരെ വലുതാണ്. ഇതില്‍ മെസിയുമായി താരതമ്യപ്പെടുത്താന്‍ ആരുമില്ല,’ ലിനേക്കര്‍ കൂട്ടിച്ചേര്‍ത്തു.

പോര്‍ച്ചുഗല്‍ സൂപ്പര്‍ താരം റൊണാള്‍ഡോ 1100 മത്സരങ്ങളില്‍ നിന്നും 865 ഗോളുകളാണ് നേടിയത്. ഫുട്‌ബോള്‍ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ ഗോള്‍ നേടിയ റെക്കോഡും റോണോയുടെ പേരിലാണ്.

Content Highlight: Gary Lineker talks his opinion about goat debate.

We use cookies to give you the best possible experience. Learn more