| Saturday, 16th December 2023, 7:53 am

പ്ലെയര്‍ ഓഫ് ദ സീരീസിനെ പുറത്താക്കി ഇന്ത്യ; മറുപടിയുമായി ഗംഭീര്‍

സ്പോര്‍ട്സ് ഡെസ്‌ക്

2023 ലോകകപ്പ് ഫൈനലിനുശേഷം ഇന്ത്യ-ഓസ്‌ട്രേലിയ ടി-ട്വന്റി പരമ്പര ഇന്ത്യ സ്വന്തമാക്കിയിരുന്നു. ഓസീസിനെ മലര്‍ത്തിയടിച്ച ആത്മവിശ്വാസത്തില്‍ സൗത്ത് ആഫ്രിക്കയുമായിട്ടുള്ള ടി-ട്വന്റി പരമ്പരയില്‍ ഇന്ത്യക്ക് 1-1 ന് സമനില സ്വന്തമാക്കാനാണ് കഴിഞ്ഞത്. മൂന്ന് മത്സരങ്ങള്‍ ഉണ്ടായിരുന്ന പരമ്പരയിലെ ആദ്യ മത്സരം മഴ മൂലം ഒഴിവാക്കിയിരുന്നു. എന്നാല്‍ അവസാന മത്സരത്തിലെ ഇന്ത്യന്‍ വിജയത്തിന് പുറമേ ചില താരങ്ങളെ പുറത്തു നിര്‍ത്തിയതില്‍ രൂക്ഷമായി ടീം മാനേജ്‌മെന്റിനെ വിമര്‍ശിക്കുകയാണ് ഗൗതം ഗംഭീര്‍.

ഓസ്‌ട്രേലിയന്‍ പരമ്പരയില്‍ പ്ലെയര്‍ ഓഫ് ദ സീരീസ് ലഭിച്ച രവി ബിഷ്ണോയിയും ബാറ്റര്‍ ഋതുരാജ് ഗെയ്ക്വാദ് തുടങ്ങിയ താരങ്ങളെ പുറത്താക്കിയതിലാണ് ഗംഭീറിന്റെ മറുപടി. കുല്‍ദീപ് യാദവിന്റെയും ബിഷ്ണോയിയുടെയും സാധ്യതകളെ ഗംഭീര്‍ ഊന്നി പറയുകയും ചെയ്തിരുന്നു.

‘ഒരു ഫാസ്റ്റ് ബൗളറെക്കാള്‍ ബിഷ്ണോയിയെ തെരഞ്ഞെടുക്കുന്നത് ഫലപ്രദമായിരുന്നു. ഇടംകയ്യും- വലംകയ്യും ഒരു മികച്ച ആക്രമണ സ്പിന്നിങ് ഓപ്ഷന്‍ ആയിരുന്നു. ജോഹന്നാസ് ബര്‍ഗില്‍ ഒരു ലെഗ് സ്പിന്നര്‍ക്ക് പവര്‍ പ്ലെയില്‍ വിക്കറ്റുകള്‍ നേടാനുള്ള മികച്ച അവസരം ഉണ്ടായിരുന്നു. എന്നിട്ടും അവനെ ഇലവനില്‍ ഉള്‍പ്പെടുത്താത്തത് ആശ്ചര്യമാണ്. നിങ്ങള്‍ ഒരിക്കലും ഒരു പ്ലെയര്‍ ഓഫ് ദ സീരീസ് ആകരുത്, അതാണ് പുറത്താക്കുന്നതിന്റെ മാനദണ്ഡം,’ഗംഭീര്‍ സ്റ്റാര്‍ സ്‌പോര്‍ട്‌സില്‍ പറഞ്ഞു.

ഓസ്‌ട്രേലിയക്കെതിരെയുള്ള ടി-ട്വന്റി പരമ്പരയില്‍ മികച്ച പ്രകടനം കാഴ്ചവെച്ച ബിഷ്ണോയി ടി-ട്വന്റി റാങ്കിങ്ങില്‍ ഒന്നാമത് എത്തിയിരുന്നു. 2022ല്‍ അരങ്ങേറ്റം കുറിച്ച ലെഗ് സ്പിന്നര്‍ക്ക് 21 മത്സരങ്ങളില്‍ നിന്നും 34 വിക്കറ്റുകള്‍ സ്വന്തമാക്കാന്‍ കഴിഞ്ഞിട്ടുണ്ട്. 17.38 എന്ന ശരാശരിയിലും 7.14 എന്ന ഇക്കണോമിയിലുമായിരുന്നു താരത്തിന്റെ വിക്കറ്റ് വേട്ട.

2023ല്‍ ഇനി ഇന്ത്യക്ക് അഫ്ഗാനിസ്ഥാനുമായുള്ള ടി-ട്വന്റി പരമ്പര മാത്രമാണ് അവശേഷിക്കുന്നത്. 2024ല്‍ ടി-ട്വന്റി ലോകകപ്പ് എത്തിനില്‍ക്കുമ്പോള്‍ ഒരുപാട് താരങ്ങള്‍ ടീമില്‍ ഇടം നേടാന്‍ മികച്ച പ്രകടനം കാഴ്ചവെക്കുന്നുണ്ട്. അത്തരത്തില്‍ ഇന്ത്യന്‍ സ്പിന്നര്‍ യുസ്വേന്ദ്ര ചാഹറിനെ മറികടന്ന് ടീമില്‍ ഇടം നേടാന്‍ ആണ് ബിഷ്ണോയി തകര്‍പ്പന്‍ പ്രകടനം കാഴ്ചവെക്കുന്നത്.

Content Highlight: Gambhir reacts to Ravi Bishnoi’s dismissal

We use cookies to give you the best possible experience. Learn more