'മെസിയല്ല'; ഫുട്‌ബോളില്‍ ഇനിയൊന്നും നേടാനില്ലാത്ത ആ താരമാണ് ഗോട്ട്; ഹെയ്ന്‍സിന്റെ വാക്കുകള്‍ ശ്രദ്ധ നേടുന്നു
Football
'മെസിയല്ല'; ഫുട്‌ബോളില്‍ ഇനിയൊന്നും നേടാനില്ലാത്ത ആ താരമാണ് ഗോട്ട്; ഹെയ്ന്‍സിന്റെ വാക്കുകള്‍ ശ്രദ്ധ നേടുന്നു
സ്പോര്‍ട്സ് ഡെസ്‌ക്
Sunday, 16th July 2023, 7:39 pm

ലയണല്‍ മെസി-ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ഫാന്‍ ഡിബേറ്റില്‍ ആരാണ് GOAT എന്ന് തുറന്നുപറഞ്ഞ് മുന്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ഡിഫന്‍ഡര്‍ ഗബ്രിയേല്‍ ഹെയ്ന്‍സ്. കരിയറില്‍ ഇരുവര്‍ക്കുമൊപ്പം കളിക്കാന്‍ അവസരം ലഭിച്ച ചുരുക്കം താരങ്ങളില്‍ ഒരാളാണ് ഹെയ്ന്‍സ്. 2004 മുതല്‍ 2007 വരെ റൊണാള്‍ഡോക്കൊപ്പം മാഞ്ചസ്റ്റര്‍ യുണൈറ്റഡില്‍ കളിച്ച താരം അര്‍ജന്റൈന്‍ ദേശീയ ടീമില്‍ മെസിക്കൊപ്പവും കളം പങ്കുവെച്ചിട്ടുണ്ട്.

ഇരുവരില്‍ നിന്ന് ഒരാളെ തെരഞ്ഞെടുക്കാന്‍ ആവശ്യപ്പെട്ടാല്‍ താന്‍ റൊണാള്‍ഡോയുടെ പേര് പറയുമെന്ന് ഹെയ്ന്‍സ് പറഞ്ഞു. ഫുട്ബോളറെന്ന നിലയില്‍ അദ്ദേഹത്തിന് കൂടുതലൊന്നും നേടാനില്ലെന്നും തന്റെ കഴിവുകള്‍ കൊണ്ട് റോണോ ദൈവത്തിനോടടുത്ത് നില്‍ക്കുന്നയാളാണെന്നും താരം പറഞ്ഞു. ദ സണ്ണിനോടാണ് ഹെയ്ന്‍സ് ഇക്കാര്യങ്ങള്‍ പങ്കുവെച്ചത്.

‘രണ്ടുപേരില്‍ ഒരാളെ തെരഞ്ഞെടുക്കാന്‍ ആവശ്യപ്പെട്ടാല്‍ ഞാന്‍ റൊണാള്‍ഡോയുടെ പേര് പറയും. എനിക്ക് തോന്നുന്നില്ല, ഫുട്ബോള്‍ കളിക്കാരനെന്ന നിലയില്‍ അദ്ദേഹത്തിന് കൂടുതല്‍ എന്തെങ്കിലും നേടാനുണ്ടെന്ന്. കഴിവുകള്‍ കൊണ്ട് അദ്ദേഹം ദൈവത്തിനടുത്താണ് ഇപ്പോള്‍.

ലിയോയെ കുറിച്ച് പറയുകയാണെങ്കില്‍ അദ്ദേഹത്തിന്റെ പ്രകടനം വിവരിക്കാനാവില്ല. അദ്ദേഹം ഈ ഗ്രഹത്തില്‍ നിന്നല്ല വരുന്നത്. എല്ലാത്തിലുപരി വളരെ ശാന്തമായ ജീവിതമാണ് അദ്ദേഹം നയിക്കുന്നത്,’ ഹെയ്ന്‍സ് പറഞ്ഞു.

അതേസമയം, കഴിഞ്ഞ ജനുവരിയിലാണ് റൊണാള്‍ഡോ യൂറോപ്യന്‍ അധ്യായങ്ങള്‍ക്ക് വിരാമമിട്ട് സൗദി അറേബ്യന്‍ ക്ലബ്ബായ അല്‍ നസറിലേക്ക് ചേക്കേറിയത്. മാഞ്ചസ്റ്റര്‍ യുണൈറ്റഡില്‍ സംഘര്‍ഷഭരിതമായ ദിനങ്ങളിലൂടെ കടന്നുപോയ റോണോ ക്ലബ്ബുമായി പിരിയുകയും മിഡില്‍ ഈസ്റ്റിലേക്ക് ചേക്കേറുകയുമായിരുന്നു.

രണ്ട് വര്‍ഷത്തെ കരാറില്‍ 200 മില്യണ്‍ യൂറോ വേതനം നല്‍കിയാണ് അല്‍ നസര്‍ താരത്തെ സൈന്‍ ചെയ്യിച്ചത്. സൗദി പ്രോ ലീഗില്‍ അല്‍ നസറിനെ മുന്‍ പന്തിയില്‍ എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് ലോക ഫുട്‌ബോളര്‍മാര്‍ക്ക് ലഭിക്കുന്നതില്‍ ഏറ്റവും ഉയര്‍ന്ന മൂല്യം നല്‍കി താരത്തെ അല്‍ നസര്‍ സ്വന്തമാക്കിയത്.

ഈ സീസണിന്റെ അവസാനത്തോടെ ഫ്രഞ്ച് വമ്പന്‍ ക്ലബ്ബായ പി.എസ്.ജിയുമായി പിരിഞ്ഞ മെസി അമേരിക്കന്‍ ക്ലബ്ബിലേക്ക് ചേക്കേറാന്‍ തീരുമാനിക്കുകയായിരുന്നു. യൂറോപ്യന്‍ ലീഗില്‍ നിന്ന് ഇടവേളയെടുത്ത താരം ഡേവിഡ് ബെക്കാമിന്റെ ഉടമസ്ഥതയിലുള്ള ഇന്റര്‍ മിയാമിക്കൊപ്പം എം.എല്‍.എസ് കളിക്കാനാണ് പദ്ധതിയിട്ടത്.

1230 കോടി രൂപയുടെ വേതനത്തില്‍ രണ്ട് വര്‍ഷത്തെ കരാറിലാണ് മെസി ഇന്റര്‍ മിയാമിയുമായി സൈന്‍ ചെയ്യുക. ഇരുകൂട്ടര്‍ക്കും സമ്മതമെങ്കില്‍ കരാര്‍ അവസാനിച്ചതിന് ശേഷം ഒരു വര്‍ഷത്തേക്ക് കൂടി ക്ലബ്ബില്‍ തുടരാനും അവസരമുണ്ട്.

ജൂലൈ 21ന് ഇന്റര്‍ മിയാമി മെസിയെ ആദ്യമായി ആരാധകര്‍ക്ക് മുന്നില്‍ അവതരിപ്പിക്കും. ആധുനിക ഫുട്‌ബോളിലെ ഏറ്റവും മികച്ച താരത്തെ സ്വന്തമാക്കിയതോടെ ലോക ശ്രദ്ധ പിടിച്ചുപറ്റിയ ഇന്റര്‍ മിയാമി മെസിയെ അവതരിപ്പിക്കുന്നതിലൂടെ കൂടുതല്‍ പ്രചാരം നേടാനാണ് പദ്ധതിയിടുന്നത്. അതിനാല്‍ വലിയ രീതിയില്‍ ഇതിഹാസത്തെ അവതരിപ്പിക്കാനാണ് ഇന്റര്‍ മിയാമിയുടെ തീരുമാനം.

Content Highlights:  Gabriel Heinz praises Cristiano Ronaldo