| Monday, 14th August 2023, 1:04 pm

പോപ്പെന്ന് വിളിക്കുന്നത് അവഹേളനം; ഗണപതി പരാമര്‍ശത്തിന്റെ മുറിവുണങ്ങിയിട്ടില്ല: ജി. സുകുമാരന്‍ നായര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോട്ടയം: ഗണപതി വിവാദത്തിലെ മുറിവ് ഉണങ്ങിയിട്ടില്ലെന്നും ആ നിലപാടില്‍ ഒന്നും ഒരു മാറ്റവുമില്ലെന്നും എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍. പ്രകോപനപരമല്ലാത്ത രീതിയില്‍ സമാധാനപരമായി വിഷയം കൈകാര്യം ചെയ്ത് അവസാനിപ്പിക്കണമെന്നാണ് എന്‍.എന്‍.എസ് ആഗ്രഹിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. വിശ്വാസമാണ് വലുതെന്ന നിലപാടില്‍ ഉറച്ചു നില്‍ക്കുന്നുവെന്നും ഏഷ്യാനെറ്റ് ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞു. തന്നെ പോപ്പെന്ന് വിളിക്കുന്നത് അവഹേളനമാണോയെന്ന ചോദ്യത്തിന് അതേ എന്ന ഉത്തരമാണ് സുകുമാരന്‍ നായര്‍ നല്‍കുന്നത്.

‘ഗണപതി വിവാദത്തിലെ മുറിവ് ഉണങ്ങിയിട്ടില്ല. ആ നിലപാടില്‍ ഒന്നും ഒരു മാറ്റവുമില്ല. അതിനെ നേരിടുന്ന രീതിക്ക് അയവു വരുത്തിയിട്ടുണ്ട്. കാരണം, പല ആളുകള്‍ അതുമായി ബന്ധപ്പെട്ട് ഒരുമിച്ച് പ്രവര്‍ത്തിക്കുന്ന ഒരു വേദിയായി ഇത് മാറും. മാറുമ്പോള്‍ അതിനകത്ത് അക്രമം നടക്കാം അല്ലെങ്കില്‍ അത് പോലുള്ള തെറ്റുകള്‍ ചെയ്താല്‍ എന്‍.എന്‍.എസിനും കൂടി അതിന്റെ പാപഭാരം എടുക്കേണ്ടതായി വരും. ഞങ്ങള്‍ക്ക് അതിന് താത്പര്യമില്ല, അതുകൊണ്ട് പ്രകോപനപരമല്ലാത്ത രീതിയില്‍ സമാധാനപരമായി ആ വിഷയം കൈകാര്യം ചെയ്ത് അവസാനിപ്പിക്കണമെന്നാണ് എന്‍.എന്‍.എസ് ആഗ്രഹിക്കുന്നത്. ഇത്തരം വിവാദങ്ങള്‍ തെരഞ്ഞെടുപ്പില്‍ പ്രതിഫലിക്കാന്‍ ഇടയുണ്ട്.

വിശ്വാസമാണ് വലുതെന്ന നിലപാടില്‍ ഉറച്ചു നില്‍ക്കുന്നു. ഒരു മനുഷ്യനെ ജീവിക്കാന്‍ നയിക്കുന്നത് അവന്റെ വിശ്വാസമാണ്. ശാസ്ത്രമൊക്കെ അത് കഴിഞ്ഞിട്ടേയുള്ളൂ. ഷംസീര്‍ ഇക്കാര്യം എന്നോട് സംസാരിച്ചിട്ടില്ല. പക്ഷെ ഷംസീര്‍ അതിന് മുന്‍പ് ഇവിടെ വരുകയും കാണുകയുമൊക്കെ ചെയ്തിട്ടുള്ളതാണ്,’ ജി. സുകുമാരന്‍ നായര്‍ പറഞ്ഞു.

തെരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ എല്ലാവരും വരികയെന്നത് സ്വാഭാവികമാണെന്നും ആര് വരുമ്പോയും സൗഹൃദപരമായി ഇടപെടുമെന്നും അദ്ദേഹം പറഞ്ഞു.

‘തെരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ എല്ലാവരും വരികയെന്നത് സ്വാഭാവികമാണ്. ഇതിന് മുന്‍പ് നടന്നിട്ടുള്ള എല്ലാ തെരഞ്ഞെടുപ്പിലും ഇതുവരെ നടന്നിട്ടുള്ള എല്ലാ തെരഞ്ഞെടുപ്പിലും എല്ലാ സ്ഥാനാര്‍ത്ഥികളും നമ്മളെ വന്ന് കാണുകയും അനുഗ്രഹം വാങ്ങുകയും ചെയ്യാറുണ്ട്. ഞങ്ങള്‍ അത് ആരോടും പരസ്യപ്പെടുത്താറില്ല. ഇന്ന ആള്‍ വന്നു, ഇന്ന ആള്‍ പോയെന്നൊന്നും ആരോടും പറയാറില്ല. ചാണ്ടി ഉമ്മന്‍ വന്നു, ജെയ്ക് വന്നു, ഇനിയിപ്പോള്‍ ബി.ജെ.പിയുടെ സ്ഥാനാര്‍ത്ഥിയും വരും. അവര്‍ വന്ന് പോകുമ്പോള്‍ നമ്മള്‍ അവരോട് സൗഹൃദപരമായി ഇടപെടും. അവര്‍ പോകുമ്പോള്‍ അവര്‍ക്ക് മനസിലായ കാര്യം അവര്‍ മാധ്യമങ്ങളോട് പറയുന്നു,’ ജി. സുകുമാരന്‍ നായര്‍ പറഞ്ഞു.

Content Highlights: G Sukumaran nair on ganapathi contravercy

We use cookies to give you the best possible experience. Learn more