| Friday, 5th July 2019, 6:42 pm

പ്രളയാശ്വാസമായി സര്‍ക്കാര്‍ നല്‍കിയ ഫണ്ട് മുക്കി; കര്‍ഷകസമിതികള്‍ കര്‍ഷകരെ വഞ്ചിക്കുന്നുവെന്ന് ആരോപണം

ജിതിന്‍ ടി പി

കര്‍ഷകക്ഷേമത്തിനായി രൂപീകരിച്ച കര്‍ഷകസമിതികള്‍ കര്‍ഷകരെ വഞ്ചിക്കുന്നതായി ആരോപണം. തൃശ്ശൂര്‍ ജൂബിലി തേവര്‍ പാടശേഖരകമ്മിറ്റിയ്‌ക്കെതിരെയാണ് കര്‍ഷകര്‍ രംഗത്തെത്തിയിരിക്കുന്നത്. സബ്‌സിഡി ഇനത്തിലും പ്രളയകൃഷിനാശത്തിലുമായി സര്‍ക്കാര്‍ അനുവദിച്ച പണം കര്‍ഷകരിലേക്ക് എത്തിയില്ല.

മത്സ്യകൃഷിയ്ക്കായി സബ്‌സിഡിയിനത്തില്‍ സംസ്ഥാന സര്‍ക്കാര്‍ വിതരണം ചെയ്ത ഒരേക്കറിന് 3238 രൂപയും വെള്ളം കയറി മത്സ്യം നഷ്ടപ്പെട്ട ഇനത്തില്‍ ഒരേക്കറിന് വിതരണം ചെയ്ത 3220 രൂപയും മാസങ്ങള്‍ പിന്നിട്ടിട്ടും കര്‍ഷകസമിതികള്‍ കര്‍ഷകര്‍ക്ക് നല്‍കിയിട്ടില്ല. മോട്ടോര്‍ സാമഗ്രികള്‍ നശിച്ച വകയില്‍ ലക്ഷങ്ങള്‍ സര്‍ക്കാര്‍ പടവ് കമ്മിറ്റിയ്ക്ക് നല്‍കുമ്പോഴും കര്‍ഷകരില്‍ നിന്നും കര്‍ഷകനേതൃത്വം അന്യായമായി പണം പിരിക്കുന്നുവെന്നും കര്‍ഷകര്‍ പറയുന്നു.

അതേസമയം കടം വാങ്ങിയും വായ്പയെടുത്തും കൃഷി മുടങ്ങാതെ നോക്കുകയാണ് കര്‍ഷകര്‍. ജില്ലയിലെ പന്ത്രണ്ടോളം കോള്‍പടവ്, പാടശേഖര കമ്മിറ്റികള്‍ക്ക് അനുവദിച്ച സര്‍ക്കാര്‍ പണവും പടവ് കമ്മിറ്റികളുടെ വിനിയോഗവും സംബന്ധിച്ച വിവരാവകാശരേഖകളില്‍ വന്‍ ക്രമക്കേടുകളാണ് പുറത്തുവന്നത്.

‘ധാരാളം ഫണ്ടുകള്‍ സര്‍ക്കാരില്‍ നിന്ന് വന്നിട്ടുണ്ട്. എഞ്ചിന്‍ കൂലി എന്ന് പറഞ്ഞൊരു ഇനമുണ്ട്. കേരളത്തിലെവിടേയും ഇല്ലാത്ത അത്രയും തുക കര്‍ഷകന്റെ കൈയില്‍ നിന്നും പിരിച്ചിട്ടുണ്ട്. ഒരേക്കറിന് മൂവായിരം രൂപവെച്ച് പിരിച്ചിട്ടുണ്ട്. 70 ലക്ഷം രൂപ ഫിഷറീസിന്റെ ഫണ്ട് വന്നിട്ടുണ്ട്. കൂടാതെ പ്രളയത്തിന്റെ ഫണ്ട് വന്നിട്ടുണ്ട്. ഇതൊക്കെ പിടിച്ചുവച്ചിട്ട് കൃഷിക്കാരന് ഒന്നും വിതരണം ചെയ്യുന്നില്ല.’ കര്‍ഷകനും ജൂബിലി തേവര്‍ പടവ് കര്‍ഷകസംരക്ഷണസമിതി ചെയര്‍മാനുമായ അശോകന്‍ പൊറ്റേക്കാട്ട് ഡൂള്‍ന്യൂസിനോട് പറഞ്ഞു.

കര്‍ഷകദ്രോഹമായ നടപടി കമ്മിറ്റി സ്വീകരിക്കാന്‍ തുടങ്ങിയിട്ട് വര്‍ഷങ്ങളായെന്നും അദ്ദേഹം പറയുന്നു. ‘910 ഏക്കറാണ് ഇതിന്റെ മൊത്തം വിസ്തീര്‍ണ്ണം, 2400 ഏക്കറായിരുന്നു നേരത്തെ ഉണ്ടായിരുന്നത്. നിലവിലുള്ള കമ്മിറ്റിയുടെ ശല്യം കാരണം ബാക്കിയുള്ള സ്ഥലത്തുള്ളവരെല്ലാം പോയി. തരിശുപടവ്, ഇഞ്ചംമുടി പടവ് തുടങ്ങിയവയൊക്കെ അങ്ങനെ പോയിട്ടുള്ളതാണ്. അവിടെയൊന്നും കൃഷിക്കാരന്റെ കൈയില്‍ നിന്ന് ഒരു കമ്മിറ്റിക്കാരും ഇത്രയും ഭീമമായ തുക ഈടാക്കുന്നില്ല. ‘- അശോകന്‍ ഡൂള്‍ന്യൂസിനോട് പറഞ്ഞു.

സര്‍ക്കാര്‍ ഡിസംബര്‍ മാസത്തില്‍ കര്‍ഷകന് നല്‍കിയ പ്രളയാനന്തര സഹായവും, മത്സ്യകൃഷി നശിച്ചതിന് ഫിഷറീസ് നല്‍കിയ നഷ്ടപരിഹാരവും മാസങ്ങള്‍ പിന്നിട്ടിട്ടും പാടശേഖരസമിതികള്‍ കര്‍ഷകന് നല്‍കിയില്ല എന്നത് മാത്രമല്ല ഒരറിയിപ്പ് പോലും കൊടുത്തില്ലെന്നും കര്‍ഷകര്‍ പറയുന്നു. മോട്ടോര്‍ സാമഗ്രികള്‍ നശിച്ചതിന്റെ പേരില്‍ റിപ്പയറിന് വേണ്ടി നിര്‍ധന കര്‍ഷകനില്‍ നിന്നും ഒരേക്കറിന് 1000 രൂപ വീതം പിരിക്കുകയും അതേസമയം സര്‍ക്കാര്‍ ഫണ്ട് ഈ ആവശ്യത്തിന് കൈപ്പറ്റുകയും ചെയ്തുവെന്നും കര്‍ഷകര്‍ പറയുന്നു.

തുക കൊടുക്കാന്‍ വൈകിയവരില്‍ നിന്നും പിഴയും, പിഴപ്പലിശയും പിരിക്കുകയും ചെയ്തുവെന്നും കര്‍ഷകര്‍ പറയുന്നു.

അശോകന്‍ പൊറ്റേക്കാട്ട്

കെ.കെ കൊച്ചുമുഹമ്മദ് നേതൃത്വം നല്‍കുന്ന കമ്മിറ്റിയ്‌ക്കെതിരെയാണ് കര്‍ഷകര്‍ രംഗത്തെത്തിയിരിക്കുന്നത്. പടവ് കമ്മിറ്റിക്കെതിരെ സുതാര്യവും, സത്യസന്ധവുമായ അന്വേഷണം പൂര്‍വകാല സാമ്പത്തിക ക്രമക്കേടുകളുടെയും കൂടി ചുരുളഴിക്കുന്ന രീതിയില്‍ നടത്തണമെന്ന് കര്‍ഷകര്‍ പറയുന്നു.

വിശദാംശങ്ങളുമായി പടവ് സംരക്ഷണസമിതി സര്‍ക്കാരിനെ സമീപിച്ചിട്ടുണ്ട്. കൃഷിയിറക്കുന്നതിന് മുന്‍പ് തന്നെ സബ്‌സിഡി തുക പടവ് അക്കൗണ്ടില്‍ എത്തി. പ്രളയനഷ്ടത്തില്‍ സംഭവിച്ച കൃഷിനാശസഹായം കഴിഞ്ഞ മാര്‍ച്ചില്‍ അക്കൗണ്ടിലേക്ക് അനുവദിച്ചു. എന്നാല്‍ ഇതൊന്നും കര്‍ഷകര്‍ അറിഞ്ഞിട്ടില്ല.

നിലവില്‍ കര്‍ഷകര്‍ക്ക് അര്‍ഹതപ്പെട്ട ജൂബിലിപടവ് കമ്മിറ്റി തടഞ്ഞുവെച്ച മുഴുവന്‍ ആനുകൂല്യങ്ങളും അടിയന്തിരമായി വിതരണം ചെയ്യണം. സര്‍ക്കാര്‍ സാമ്പത്തിക സഹായം അനര്‍ഹമായി തടഞ്ഞുവെച്ച കുറ്റക്കാര്‍ക്കെതിരെ കര്‍ശനനടപടി സ്വീകരിക്കണമെന്നുമാവശ്യപ്പെട്ട് 11-07-2019 ന് കര്‍ഷകര്‍ പ്രതിഷേധമാര്‍ച്ച് സംഘടിപ്പിക്കുന്നുണ്ട്.

WATCH THIS VIDEO:

ജിതിന്‍ ടി പി

ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും ബിരുദം, ജേര്‍ണലിസത്തില്‍ പി.ജി ഡിപ്ലോമ. 2017 മുതല്‍ ഡൂള്‍ന്യൂസില്‍ പ്രവര്‍ത്തിക്കുന്നു.

We use cookies to give you the best possible experience. Learn more