| Wednesday, 9th June 2021, 7:43 am

പെട്രോള്‍ വില 98ലേക്ക്; ജനങ്ങളെ ദുരിതത്തിലാഴ്ത്തി ഇന്ധനവിലയില്‍ വീണ്ടും വര്‍ധനവ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: ജനങ്ങളെ ദുരിതത്തിലാഴ്ത്തി ഇന്ധനവിലയില്‍ വീണ്ടും വര്‍ധനവ്. പെട്രോളിനു 25 പൈസയും ഡീസലിനു 27 പൈസയുമാണു കൂട്ടിയത്.

37 ദിവസത്തിനിടെ 22ാം തവണയാണ് ഇന്ധനവില വര്‍ധിക്കുന്നത്. കൊച്ചിയില്‍ പെട്രോളിനു 95.70 രൂപയും ഡീസലിനു 92.17 രൂപയുമായി വര്‍ധിച്ചു. കോഴിക്കോട് പെട്രോളിനു 95.95 രൂപയും ഡീസലിനു 91.20 രൂപയുമായി വര്‍ധിച്ചു.

തിരുവനന്തപുരത്താണു പെട്രോളിനും ഡീസലിനും ഏറ്റവും കൂടുതല്‍ വില. ജില്ലയില്‍ പെട്രോളിനു 97.65 രൂപയും ഡീസലിനു 92.60 രൂപയുമായി ഉയര്‍ന്നു.

സംസ്ഥാനത്തു പ്രീമിയം പെട്രോളിനു 100 രൂപ കടന്നിട്ടുണ്ട്. തിരുവനന്തപുരം, വയനാട്, പാലക്കാട് തുടങ്ങിയ ജില്ലകളിലെ പമ്പുകളിലാണു പ്രീമിയം പെട്രോളിന് 100 രൂപ കടന്നത്.

തെരഞ്ഞെടുപ്പിനു മുന്നോടിയായി ഇന്ത്യയില്‍ ഇന്ധനവില വര്‍ധിപ്പിക്കുന്നതു നിര്‍ത്തിവെച്ചിരുന്നു. എന്നാല്‍ തെരഞ്ഞെടുപ്പ് ഫല പ്രഖ്യാപനത്തിന് ശേഷം വീണ്ടും വില വര്‍ധിപ്പിക്കുകയായിരുന്നു.

അന്താരാഷ്ട്ര മാര്‍ക്കറ്റില്‍ ക്രൂഡ്ഓയില്‍ വില വര്‍ധിക്കുന്നതാണു ഇന്ധനവില കൂടാന്‍ കാരണമെന്നാണു കേന്ദ്രസര്‍ക്കാര്‍ വാദം.
വില കൂട്ടുന്നതു എണ്ണക്കമ്പനികളാണ്, സര്‍ക്കാരല്ല എന്നും കേന്ദ്രം പറഞ്ഞിരുന്നു. എന്നാല്‍ തെരഞ്ഞെടുപ്പു കാലത്ത് ക്രൂഡ് ഓയിലിനു വില കൂടിയപ്പോഴും ഇന്ത്യയില്‍ വില വര്‍ധിച്ചിരുന്നില്ല.

പെട്രോളിന്റെയും ഡീസലിന്റെയും റീട്ടെയ്ല്‍ വില തത്വത്തില്‍ ആഗോളതലത്തിലെ ക്രൂഡ് ഓയില്‍ വിലയുമായി നേരിട്ടു ബന്ധപ്പെട്ടിരിക്കുന്നതാണ്. അതായത് ക്രൂഡ് ഓയില്‍ വില ഉയരുന്ന സമയത്തു രാജ്യത്തെ പെട്രോളിന്റെ വില ഉയരുകയും കുറയുന്ന സമയത്തു കുറയുകയും വേണം.

പക്ഷെ അത്തരത്തിലല്ല ഇന്ത്യയില്‍ കാര്യങ്ങള്‍ സംഭവിക്കുന്നത്. സ്വകാര്യ കമ്പനികള്‍ നിശ്ചയിക്കുന്ന റീട്ടെയ്ല്‍ വിലയോടൊപ്പം കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ ചുമത്തുന്ന നികുതികള്‍ കൂടി ചേര്‍ന്നതാണു ഇന്ത്യയിലെ പെട്രോള്‍-ഡീസല്‍ റീട്ടെയ്ല്‍ വില.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: Fuel price hike in Kerala to touch 100 soon

We use cookies to give you the best possible experience. Learn more