| Thursday, 1st February 2024, 5:34 pm

ഒരു വിക്കറ്റ്, 2024ലെ 366 ദിവസത്തിനെയും അടയാളപ്പെടുത്താന്‍ വേണ്ടത് അത് മാത്രം; ഇന്ത്യക്കെതിരെ അവനിറങ്ങുന്നു

സ്പോര്‍ട്സ് ഡെസ്‌ക്

ഇംഗ്ലണ്ടിന്റെ ഇന്ത്യന്‍ പര്യടനത്തിലെ രണ്ടാം ടെസ്റ്റിനുള്ള ടീം ഇംഗ്ലണ്ട് ഇതിനോടകം പ്രഖ്യാപിച്ചു കഴിഞ്ഞു. ആദ്യ മത്സരത്തിലേതെന്ന പോലെ മൂന്ന് പ്യുവര്‍ സ്പിന്നര്‍മാരാണ് ഇംഗ്ലണ്ട് നിരയിലുള്ളത്.

ആദ്യ മത്സരത്തില്‍ ഇന്ത്യയെ കശക്കിയെറിഞ്ഞ ടോം ഹാര്‍ട്‌ലിക്കും യുവതാരം രെഹന്‍ അഹമ്മദിനുമൊപ്പം അരങ്ങേറ്റക്കാരന്‍ ഷോയ്ബ് ബഷീറുമാണ് ഇംഗ്ലണ്ടിന്റെ സ്പിന്നര്‍മാര്‍. ഒപ്പം നാലാം ഓപ്ഷനായി ജോ റൂട്ടും പന്തെറിയും.

രണ്ടാം ഇന്നിങ്‌സില്‍ വെറും ഒരു പേസറെയാണ് ഇംഗ്ലണ്ട് ടീമിന്റെ ഭാഗമാക്കുന്നത്. ക്രിക്കറ്റ് ഇതിഹാസം ജെയിംസ് ആന്‍ഡേഴ്‌സണാണ് ഇന്ത്യക്കെതിരെ ത്രീ ലയണ്‍സിനായി കളത്തിലിറങ്ങുന്നത്. 41ാം വയസിന്റെ ചെറുപ്പത്തിലും തന്റെ ആവനാഴിയിലെ അസ്ത്രങ്ങള്‍ മൂര്‍ച്ചകൂട്ടി ബെസ്റ്റ് ക്രിക്കറ്റായ ടെസ്റ്റ് ആന്‍ഡേഴ്‌സണ്‍ ക്രിക്കറ്റ് അടക്കി വാഴുകയാണ്.

ഇന്ത്യക്കെതിരെ കളത്തിലിറങ്ങുമ്പോള്‍ സുപ്രധാന നേട്ടമാണ് ആന്‍ഡേഴ്‌സണെ കാത്തിരിക്കുന്നത്. കേവലം ഏറ്റവുമധികം വിക്കറ്റ് വീഴ്ത്തിയതിന്റെ നേട്ടമല്ല, വിക്കറ്റ് വീഴ്ത്തിക്കൊണ്ടേയിരിക്കുന്നു എന്ന നേട്ടമാണ് ആന്‍ഡേഴ്‌സണെ കാത്തിരിക്കുന്നത്.

കരിയര്‍ ആരംഭിച്ച 2023 മുതല്‍ എല്ലാ കലണ്ടര്‍ ഇയറിലും ഒരു വിക്കറ്റെങ്കിലും ആന്‍ഡേഴ്‌സണ്‍ നേടിയിട്ടുണ്ട്. തുടര്‍ച്ചയായ 22ാം വര്‍ഷവും റെഡ് ബോള്‍ ഫോര്‍മാറ്റില്‍ വിക്കറ്റ് എന്ന നേട്ടം ലക്ഷ്യമിട്ടാണ് ജിമ്മി ഇന്ത്യക്കെതിരെ ഇറങ്ങുന്നത്.

കഴിഞ്ഞ വര്‍ഷം, തന്റെ 40ാം വയസില്‍ കളിച്ച ആറ് ടെസ്റ്റില്‍ നിന്നുമായി 15 വിക്കറ്റാണ് ആന്‍ഡേഴ്‌സണ്‍ സ്വന്തമാക്കിയത്. 39.66 എന്ന ശരാശരിയിലും 2.72 എന്ന എക്കോണമിയിലുമാണ് ആന്‍ഡേഴ്‌സണ്‍ പന്തെറിയുന്നത്.

2003 മുതലുള്ള ജെയിംസ് ആന്‍ഡേഴ്‌സണിന്റെ പ്രകടനങ്ങള്‍

2003 26 വിക്കറ്റ്

2004 – 7 വിക്കറ്റ്

2005 – 2 വിക്കറ്റ്

2006 – 8 വിക്കറ്റ്

2007 – 19 വിക്കറ്റ്

2008 – 46 വിക്കറ്റ്

2009 – 40 വിക്കറ്റ്

2010 – 57 വിക്കറ്റ്

2011 – 35 വിക്കറ്റ്

2012 – 48 വിക്കറ്റ്

2013 – 52 വിക്കറ്റ്

2014 – 40 വിക്കറ്റ്

2015 – 46 വിക്കറ്റ്

2017 – 55 വിക്കറ്റ്

2018 – 43 വിക്കറ്റ്

2019 – 12 വിക്കറ്റ്

2020 – 23 വിക്കറ്റ്

2021 – 39 വിക്കറ്റ്

2022 – 36 വിക്കറ്റ്

2023 – 15 വിക്കറ്റ് – എന്നിങ്ങനെയാണ് മഹോജ്വലമായ ആന്‍ഡേഴ്‌സണിന്റെ കരിയര്‍ ക്രിക്കറ്റ് ലോകത്ത് അടയാളപ്പെടുത്തപ്പെട്ടിരിക്കുന്നത്. ഈ കൂട്ടത്തിലേക്ക് 2024നെയും എഴുതിച്ചേര്‍ക്കാനാണ് ആന്‍ഡേഴ്‌സണ്‍ ഒരുങ്ങുന്നത്.

കരിയറില്‍ തന്റെ 184ാം ടെസ്റ്റിനാണ് ആന്‍ഡേഴ്‌സണ്‍ ഇറങ്ങുന്നത്. ഇന്ത്യയില്‍ ഇന്ത്യക്കെതിരെ 14ാം ടെസ്റ്റും.

183 മത്സരത്തിലെ 256 ഇന്നിങ്‌സില്‍ നിന്നുമായി 690 വിക്കറ്റാണ് ആന്‍ഡേഴ്‌സണ്‍ നേടിയത്. 26.42 ശരാശരിയിലും 2.78 എന്ന എക്കോണമിയിലുമാണ് താരം പന്തെറിയുന്നത്. കരിയറില്‍ 32 തവണ നാല് വിക്കറ്റ് നേട്ടം സ്വന്തമാക്കിയ ആന്‍ഡേഴ്‌സണ്‍ 32 തവണ അഞ്ച് വിക്കറ്റ് നേട്ടവും സ്വന്തമാക്കിയിട്ടുണ്ട്.

ക്രിക്കറ്റ് ചരിത്രത്തില്‍ ഏറ്റവുമധികം ടെസ്റ്റ് വിക്കറ്റ് നേടിയ പേസര്‍ എന്ന റെക്കോഡ് ഇതിനോടകം സ്വന്തമാക്കിയ ആന്‍ഡേഴ്‌സണ്‍ 700 വിക്കറ്റ് പൂര്‍ത്തിയാക്കുന്ന മൂന്നാമത് താരം എന്ന റെക്കോഡാണ് ഇനി ലക്ഷ്യമിടുന്നത്.

രണ്ടാം ടെസ്റ്റിനുള്ള ഇംഗ്ലണ്ട് പ്ലെയിങ് ഇലവന്‍

സാക്ക് ക്രോളി, ബെന്‍ ഡക്കറ്റ്, ഒല്ലി പോപ്പ്, ജോ റൂട്ട്, ജോണി ബെയര്‍സ്റ്റോ, ബെന്‍ സ്റ്റോക്സ് (ക്യാപ്റ്റന്‍), ബെന്‍ ഫോക്സ്, രെഹന്‍ അഹമ്മദ്, ടോം ഹാര്‍ട്‌ലി, ഷോയ്ബ് ബഷീര്‍, ജെയിംസ് ആന്‍ഡേഴ്സണ്‍.

Content highlight: From 2003 to 2023, James Anderson took wickets in each year

We use cookies to give you the best possible experience. Learn more