| Friday, 19th February 2021, 6:29 pm

കസ്റ്റഡി മരണങ്ങളും വ്യാജ ഏറ്റുമുട്ടലും വര്‍ധിച്ചു; യോഗി സര്‍ക്കാര്‍ പൊലീസിനെ അഴിച്ചുവിട്ടതാണ് എല്ലാത്തിനും കാരണമെന്ന് അഖിലേഷ് യാദവ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ലക്‌നൗ: ഉത്തര്‍പ്രദേശിലെ ഉന്നാവോയില്‍ രണ്ട് പെണ്‍കുട്ടികള്‍ ദൂരൂഹ സാഹചര്യത്തില്‍ മരിച്ചതിനെതിരെ പ്രതിഷേധമുയരുകയാണ്. സംഭവത്തില്‍ യോഗി സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി മുന്‍മുഖ്യമന്ത്രിയും സമാജ് വാദി പാര്‍ട്ടി നേതാവുമായ അഖിലേഷ് യാദവും രംഗത്തെത്തി.

പൊലീസിന് തോന്നിയപോലെ പെരുമാറാന്‍ സ്വാതന്ത്ര്യം കൊടുത്താല്‍ ഇതാകും ഫലമെന്ന് അഖിലേഷ് പറഞ്ഞു. സമൂഹത്തിലെ എല്ലാ വിഭാഗം ജനങ്ങളെയും ക്രൂരമായി ഉപദ്രവിക്കുന്ന നടപടിയാണ് യോഗി സര്‍ക്കാരിന്റെ ഭാഗത്ത് നിന്നുണ്ടാകുന്നതെന്നും അഖിലേഷ് കൂട്ടിച്ചേര്‍ത്തു.

തൊഴില്‍രഹിതര്‍, യുവാക്കള്‍, രാഷ്ട്രീയ നേതാക്കള്‍ എന്നിവരെപ്പോലും യോഗിയുടെ പൊലീസ് വെറുതെ വിടുന്നില്ലെന്നും സമാജ് വാദി പാര്‍ട്ടി പ്രവര്‍ത്തകരെ വേട്ടയാടുന്ന സംസ്ഥാനത്തെ പൊലീസ് വ്യാജകേസുകളില്‍ പ്രവര്‍ത്തകരെ പ്രതിചേര്‍ക്കുകയാണെന്നും അഖിലേഷ് പറഞ്ഞു.

ഉന്നാവോയിലെ രണ്ട് പെണ്‍കുട്ടികളുടെ മരണത്തിന് ആരാണ് ഉത്തരവാദി. പൊലീസിന് എല്ലാ സ്വാതന്ത്ര്യവും നല്‍കി അഴിച്ചുവിട്ടാല്‍ ഇതൊക്കെയാണ് സംഭവിക്കുക. യു.പിയില്‍ പെണ്‍കുട്ടികളും അമ്മമാരും സുരക്ഷിതരല്ല. ഹാത്രാസില്‍ നിന്നും ഉന്നാവോയില്‍ നിന്നും നിരവധി കേസുകളാണ് ദിവസവും റിപ്പോര്‍ട്ട് ചെയ്യുന്നത്, അഖിലേഷ് പറഞ്ഞു.

യോഗി ആദിത്യനാഥ് അധികാരത്തിലെത്തിയ ശേഷം സംസ്ഥാനത്ത് കസ്റ്റഡി മരണങ്ങളുടെയും വ്യാജ ഏറ്റുമുട്ടലുകളുടെയും എണ്ണം ക്രമാതീതമായി വര്‍ധിച്ചുവെന്നും അദ്ദേഹം പറഞ്ഞു.

ഫെബ്രുവരി 17നാണ് ഉന്നാവോയില്‍ രണ്ട് പെണ്‍കുട്ടികളെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. കൂടെയുണ്ടായിരുന്ന ഒരു പെണ്‍കുട്ടിയെ അതീവ ഗുരുതര നിലയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു.

പെണ്‍കുട്ടികളുടെ കാലുകളും കൈകളും കെട്ടിയിട്ട നിലയിലാണ് കണ്ടെത്തിയത്. പതിമൂന്നും പതിനാറും വയസ് പ്രായമുള്ള പെണ്‍കുട്ടികളെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.

പശുക്കള്‍ക്ക് കൊടുക്കാനുള്ള പുല്ല് പറിക്കാനായി പോയ പെണ്‍കുട്ടികശളെ കാണാതാവുകയായിരുന്നു. തുടര്‍ന്നുള്ള അന്വേഷണത്തിലാണ് പെണ്‍കുട്ടികളെ ഗോതമ്പ് പാടത്ത് നിന്ന് കണ്ടെത്തിയത്.

പെണ്‍കുട്ടികളില്‍ വിഷം ഉള്ളില്‍ ചെന്നതായാണ് പ്രാഥമിക നിഗമനം. വായില്‍ നിന്ന് നുര പുറത്തുവന്നിട്ടുണ്ടെന്ന് പെണ്‍കുട്ടികളെ പരിശോധിച്ച ഡോക്ടര്‍ പറഞ്ഞതായി വിവിധ ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlights; Akhilesh Yadav Slams Yogi Aditya Nath

We use cookies to give you the best possible experience. Learn more