| Tuesday, 21st June 2022, 9:54 am

ജമാഅത്തെ ഇസ്‌ലാമിക്കാരുടെ ഹോമോഫോബിയ മാത്രം വാര്‍ത്തയാക്കുന്നു; ഡൂള്‍ന്യൂസിനും ചില മാധ്യമങ്ങള്‍ക്കും സ്റ്റാലിനിസ്റ്റ് ലെഫ്റ്റിന്റെ സംവാദ വിരുദ്ധ സമീപനം: ഫ്രട്ടേണിറ്റി ദേശീയ നേതാവ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: ഹോമോസെക്ഷ്വാലിറ്റി സംബന്ധമായ സംവാദത്തില്‍ ഡ്യൂള്‍ ന്യൂസിനും ചില മാധ്യമങ്ങള്‍ക്കും ഏകപക്ഷീയ സ്റ്റാലിനിസ്റ്റ് ലെഫ്റ്റിന്റെ സംവാദ വിരുദ്ധ സമീപനമാണെന്ന് ഫ്രട്ടേണിറ്റി മൂവ്‌മെന്റ് ദേശീയ സെക്രട്ടറി ആര്‍.എസ്. വസീം. ഫേസ്ബുക്ക് പോസ്റ്റിലെഴുതിയ കുറിപ്പിലാണ് വസീമിന്റെ വിമര്‍ശനം.

ഹോമോസെക്ഷ്വാലിറ്റിയെക്കുറിച്ച് സുന്നി, സലഫി സംഘടനകള്‍ നടത്തുന്ന അഭിപ്രായ പ്രകടനങ്ങള്‍ മാത്രമെ ജമാഅത്തെ ഇസ്‌ലാമിയും നടത്തിയിട്ടുള്ളൂവെന്നും എന്നാല്‍ വിഷയത്തില്‍ ജമാഅത്തിനെ പ്രത്യേകമായി ഡൂള്‍ന്യൂസടക്കമുള്ള ചില മാധ്യമങ്ങള്‍ ഓഡിറ്റ് ചെയ്യുകയാണെന്നും വസീം ഫേസ്ബുക്കില്‍ എഴുതി.

‘റിപ്പോര്‍ട്ടര്‍ ചാനലും ഡൂള്‍ന്യൂസും വായിച്ചാല്‍ കിട്ടുന്ന കാര്യം ഇതാണ്. സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ ആര് ഹോമോഫോബിക്കായ കമന്റുകളോ പോസ്റ്റുകളിട്ടാലും വാര്‍ത്തയാവില്ല. അതില്‍ ജമാഅത്തെ ഇസ്‌ലാമിക്കാര്‍ വന്നാല്‍ മാത്രമെ അതിനുവാര്‍ത്താ മൂല്യമൊള്ളൂ. ജമാഅത്തെ ഇസ്ലാമി പ്രവര്‍ത്തകര്‍ അത് ചെയ്തില്ലെങ്കില്‍ ആരോപിച്ചെങ്കിലും നിര്‍വൃതി അടയും.

ഇത്തരത്തില്‍ ഒരു തരംതിരിവ് നടത്തുന്നത് സാമൂഹിക- രാഷ്ട്രീയ ഉള്ളടക്കമുള്ള, നിരന്തര സംവാദത്തിലൂടെ, സാമൂഹിക മാറ്റം ആഗ്രഹിക്കുന്ന ഒരു മുസ്‌ലിം പ്രസ്ഥാനത്തോടുള്ള ഇവിടുത്തെ മതേതര മാധ്യമങ്ങളുടെ ഇസ്‌ലാമോഫോബിയയാണ്. അതിന്റെ കാരണം വിമര്‍ശനരഹിതമായി ഇവിടുത്തെ മതേതര- ഇടതു ഭാവുകത്വത്തെയും അധികാരത്തെയും സ്വീകരിക്കാന്‍ ജമാഅത്തെ ഇസ്‌ലാമി തയ്യാറാവുന്നില്ല എന്നതാണ്,’ വസീം എഴുതി.

ഹോമോസെക്ഷ്വാലിറ്റിയെക്കുറിച്ച് സുന്നി, സലഫി സംഘടനകള്‍ നടത്തുന്ന അഭിപ്രായ പ്രകടനങ്ങള്‍ മാത്രമെ ജമാഅത്തെ ഇസ്‌ലാമിയും നടത്തിയിട്ടുള്ളൂ. എന്നാല്‍ നിലപാടുകളെ വിമര്‍ശനത്തിനു വിധേയമാക്കാന്‍ നിരന്തരം ഇടം തരുന്ന തരത്തിലാണ് ജമാഅത്തെ ഇസ്‌ലാമി കേരളത്തില്‍ പ്രവര്‍ത്തിക്കുന്നത്. ജമാഅത്തിന്റെ രാഷ്ട്രീയ- മാധ്യമ ഇടങ്ങള്‍ അങ്ങിനെയാണ് സ്വയം പെരുമാറുന്നതും.
ട്രൂ കോപ്പിയോ റിപ്പോര്‍ട്ടറോ ഡൂള്‍ന്യൂസോ പുലര്‍ത്തുന്ന ഏകപക്ഷീയ സമീപനങ്ങള്‍ സ്റ്റാലിനിസ്റ്റ് ലെഫ്റ്റിന്റെ സംവാദ വിരുദ്ധതയുടെ ഭാഗമാണെന്നും വസീം എഴുതി.

‘ജമാഅത്തെ ഇസ്‌ലാമിയുടെ നിലപാടുകള്‍ വിമര്‍ശിക്കപെടാം, പക്ഷെ അതിന്റെ മറവില്‍ രാഷ്ട്രീയ വിരോധം പ്രകടിപ്പിച്ച് സംഘടനയെ ഒറ്റ തിരിക്കുന്നത് സ്വതന്ത്ര മുസ്‌ലിം രാഷ്ട്രീയ സംഘാടനത്തെ ഇകഴ്ത്തുന്ന ഇസ്ലാമോഫോബിയയാണ്.
മുസ്‌ലിം സ്ത്രീ രാഷ്ട്രീയം സ്വതന്ത്ര ശക്തിയായി വന്ന ഇക്കാലത്ത് അതിനെ അവഗണിക്കാന്‍ ഏറെ ശ്രദ്ധ കാണിക്കുന്ന മലയാള മാധ്യമങ്ങള്‍ തന്നെയാണ് ഇപ്പോള്‍ ക്യൂര്‍ രാഷ്ട്രീയത്തിന്റെ അഭാവത്തെ മുന്‍നിറുത്തി ഇസ്‌ലാമോഫോബിയ പ്രചരിപ്പിക്കുന്നത്.
ഇസ്‌ലാമോഫോബിയയും ഹോമോഫോബിയയും ഒരു പോലെ ചെറുക്കപ്പടേണ്ടതുണ്ട് എന്നതാണ് നിലപാട്,’ ആര്‍.എസ്. വസീം കൂട്ടിച്ചേര്‍ത്തു.

CONTENT HIGHLIGHTS:  Fraternity national leader says Only the homophobia of Jamaat-e-Islami makes news, Stalinist Left’s anti-controversial approach to Doolnews and some media 

We use cookies to give you the best possible experience. Learn more