| Saturday, 17th October 2020, 11:54 am

പ്രവാചകന്റെ കാരിക്കേച്ചര്‍ കാണിച്ചതിന് അധ്യാപകന്റെ കഴുത്തറുത്ത സംഭവം; മുസ്‌ലിം തീവ്രവാദം അവസാനിപ്പിക്കേണ്ടതുണ്ടെന്ന് ഫ്രഞ്ച് പ്രസിഡണ്ട്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഫ്രാന്‍സ്: പ്രവാചകന്‍ മുഹമ്മദിന്റെ കാരിക്കേച്ചര്‍ ക്ലാസില്‍ കാണിച്ചതിന് പാരിസിലെ സ്‌കൂളില്‍ അധ്യാപകനെ കഴുത്തറുത്തു കൊന്ന സംഭവത്തില്‍ യുവാവിനെ പൊലീസ് വെടിവെച്ചു കൊന്നു.

പ്രവാചകന്റെ കാര്‍ട്ടൂണ്‍ ഉള്‍പ്പെടുത്തിയതിന്റെ പേരില്‍ നേരത്തേ വിവാദത്തിലായ ചാര്‍ലി ഹെബ്‌ഡോ എന്ന ഫ്രഞ്ച് മാസികയിലെ മുഹമ്മദിന്റെ കാരിക്കേച്ചര്‍ കുട്ടികള്‍ക്ക് കാണിച്ചുകൊടുത്തതിനാണ് യുവാവ് അധ്യാപകനെ കത്തികൊണ്ട് കഴുത്തറുത്തു കൊന്നതെന്ന് പൊലീസ് പറഞ്ഞു.

അധ്യാപകനെ കൊലപ്പെടുത്തിയ സംഭവം ഇസ്‌ലാമിക തീവ്രവാദമാണെന്ന് ഫ്രഞ്ച് പ്രസിഡണ്ട് ഇമ്മാനുവല്‍ മാക്രോണ്‍ പറഞ്ഞു. ഫ്രഞ്ച് ജനത ഒരുമിച്ച് നിന്ന് തീവ്രവാദത്തെ എതിര്‍ക്കേണ്ടതാണെന്നും മൂന്നാഴ്ചയ്ക്കുള്ളില്‍ ഫ്രാന്‍സില്‍ ഇത് രണ്ടാമത്തെ സംഭവമാണെന്നും പ്രസിഡണ്ട് അഭിപ്രായപ്പെട്ടു.

വിശ്വാസിയാവാനും ആവാതിരിക്കാനുമുള്ള അവകാശം എല്ലാവര്‍ക്കുമുണ്ടെന്നും ആ അവകാശത്തിനെതിരെ അക്രമം ഉണ്ടാവുന്നത് തീര്‍ച്ചയായും തടയുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ആക്രമണം നടത്തിയ ആളെ പൊലീസ് പിന്തുടര്‍ന്ന് വെടിവെച്ചു വീഴ്ത്തുകയായിരുന്നു. അക്രമിയുടെ കഴുത്തില്‍ സ്‌കൂളിലെ ഐ.ഡി കാര്‍ഡ് ഉണ്ടായിരുന്നതായും എന്നാല്‍ ഇയാള്‍ സ്‌കൂളിലെ ഉദ്യോഗസ്ഥനല്ലെന്ന് സ്ഥിരീകരിച്ചതായും പൊലീസ് പറഞ്ഞു.

അധ്യാപകന്‍ കാരിക്കേച്ചര്‍ ക്ലാസില്‍ അവതരിപ്പിച്ചതില്‍ ചില രക്ഷിതാക്കള്‍ പരാതിയുമായി രംഗത്തെത്തിയതായും റിപ്പോര്‍ട്ടുകളുണ്ട്. തീവ്രവാദ വിരുദ്ധ സെല്‍ കൊലപാതകവുമായി ബന്ധപ്പെട്ട് കൂടുതല്‍ അന്വേഷണത്തിലേക്ക് കടന്നു.

ഫ്രഞ്ച് മാഗസിനായ ചാര്‍ലി ഹെബ്‌ഡോയ്‌ക്കെതിരെ നേരത്തേ അല്‍-ഖ്വയ്ദ ആക്രമണമുണ്ടായിട്ടുണ്ട്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: france teacher beheaded killed macron islamist terror attack

We use cookies to give you the best possible experience. Learn more