|

ഐ.സി.സി അറസ്റ്റ് വാറണ്ട് നിലനില്‍ക്കെ നെതന്യാഹുവിന്റെ വിമാനത്തിന് അനുമതി നല്‍കി ഫ്രാന്‍സ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

പാരീസ്: അന്താരാഷ്ട്ര ക്രിമിനല്‍ കോടതി(ഐ.സി.സി)യുടെ അറസ്റ്റ് വാറണ്ട് നിലനില്‍ക്കെ ഇസ്രഈല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന് തങ്ങളുടെ വ്യോമാതിര്‍ത്ഥിയില്‍ പ്രവേശനം അനുവദിച്ച് ഫ്രാന്‍സ്. ഐ.സി.സി അംഗമെന്ന നിലയില്‍ ഫ്രാന്‍സിന് നെതന്യാഹുവിനെ അറസ്റ്റ് ചെയ്യാന്‍ നിയമപരമായ ഉത്തരവാദിത്തമുണ്ട് എന്നിരിക്കെയാണ് ഫ്രാന്‍സ് തങ്ങളുടെ വ്യോമാതിര്‍ത്ഥിയില്‍ നെതന്യാഹുവിനെ പ്രവേശിപ്പിച്ചത്.

രണ്ട് തവണ നെതന്യാഹുവിന്റെ വിമാനം ഫ്രാന്‍സിന്റെ വ്യോമാതിര്‍ത്തിയിലൂടെ കടന്നുപോയെന്നാണ് റിപ്പോര്‍ട്ട്. അല്‍ജസീറയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. നിയമപരമായ അറസ്റ്റ് വാറണ്ട് പാലിക്കാന്‍ ഫ്രാന്‍സ് ബാധ്യസ്ഥരണെന്നിരിക്കെയാണ് നെതന്യാഹു സുഗമമായി ഫ്രാന്‍സിന്റെ വ്യോമാതിര്‍ത്തിയിലൂടെ പറന്നത്.

നെതന്യാഹുവിന്റെ വിങ് ഓഫ് സിയോണ്‍ എന്ന വിമാനമാണ് രണ്ട് തവണ ഫ്രാന്‍സിന്റെ വ്യോമാതിര്‍ത്തിയിലൂടെ പറന്നത്. വിമാന ട്രാക്കിങ് സംവിധാനമായ ഫ്‌ളൈറ്റ് റഡാര്‍ 24ല്‍ നിന്നുള്ള നാവിഗേഷന്‍ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് അല്‍ജസീറ ഇക്കാര്യം സ്ഥിരീകരിക്കുന്നത്.

ട്രംപുമായുള്ള കൂടിക്കാഴ്ച്ചക്ക് ശേഷം അമേരിക്കയില്‍ നിന്നുള്ള മടക്ക യാത്രക്ക് വേണ്ടിയാണ് നെതന്യാഹുവിന്റെ വിമാനത്തിന് ഫ്രാന്‍സ് തങ്ങളുടെ വ്യോമാതിര്‍ത്തിയില്‍ പ്രവേശനം അനുവദിച്ചത്. ഫെബ്രുവരി 2ന് അമേരിക്കയിലേക്കുള്ള യാത്രക്ക് നെതന്യാഹുവിന്റെ വിമാനം ഫ്രാന്‍സിന്റെ അതിര്‍ത്തിയില്‍ പ്രവേശിച്ചിരുന്നില്ല. ഈ ഘട്ടത്തില്‍ ഐ.സി.സി. നിയമങ്ങള്‍ക്ക് അനുസൃതമായുള്ള വ്യോമപാതയാണ് നെതന്യാഹു തെരഞ്ഞെടുത്തിരുന്നത്.

ഗസയില്‍ ഇസ്രഈല്‍ നടത്തിയ വംശഹത്യയുടെ പേരിലാണ് അന്താരാഷ്ട്ര ക്രിമിനല്‍ കോടതി നെതന്യാഹുവിനെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചത്. ഐ.സി.സിയില്‍ അംഗങ്ങളായുള്ള രാജ്യങ്ങള്‍ക്ക് നിയമപരമായി നെതന്യാഹുവിനെ അറസ്റ്റ് ചെയ്യാനുള്ള ബാധ്യതയുണ്ട്.

ഐ.സി.സി അംഗമെന്ന നിലയിലും 1998ലെ റോം സ്റ്റാറ്റിയൂട്ടില്‍ ഒപ്പുവെച്ച രാജ്യമെന്ന നിലയിലും ഫ്രാന്‍സ് ഐ.സി.സിയുടെ ഉത്തരവുകള്‍ നടപ്പിലാക്കാന്‍ ബാധ്യസ്ഥരാണെന്നിരിക്കെയാണ് നെതന്യാഹുവിന്റെ വിമാനം ഫ്രാന്‍സിന്റെ വ്യോമാതിര്‍ത്തിയിലൂടെ സുഗമമായി പറന്നത്.

2024 നവംബറിലാണ് ഐ.സി.സി. നെതന്യാഹുവിനെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചത്. ഐ.സി.സി വാറണ്ട് പുറപ്പെടുവിച്ചതിന് ശേഷമുള്ള നെതന്യാഹുവിന്റെ ആദ്യ വിദേശ സന്ദര്‍ശനം കൂടിയായിരുന്നു അമേരിക്കന്‍ യാത്ര.

content highlights: France allowed PM Netanyahu’s plane to fly through its airspace twice, despite an ICC arrest warrant