|

കേരളം നാലുവർഷ ബിരുദ കോഴ്സിലേക്ക്; പുതിയ മാറ്റം ഇന്ന് മുതൽ

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: ഉന്നത വിദ്യാഭ്യാസ രംഗത്ത് സമഗ്രമാറ്റത്തിനൊരുങ്ങി സർക്കാർ. നാലുവർഷ ബിരുദ കോഴ്സ് ഇന്ന് സംസ്ഥാനത്ത് ആരംഭിക്കും. സംസ്ഥാനതല ഉദ്ഘാടനം ഉച്ചയ്‌ക്ക് 12ന് തിരുവനന്തപുരം വിമൻസ് കോളേജിൽ മുഖ്യമന്ത്രി പിണറായി വിജയൻ നി‌ർവഹിക്കും. നിലവിലെ രീതിയിൽ മൂന്ന് വർഷം കൊണ്ട് ബിരുദം പൂർത്തിയാക്കിയാക്കാനുള്ള അവസരം നില നിർത്തിയാണ് ഓണേഴ്സ് ബിരുദം നൽകുന്ന നാല് വർഷ കോഴ്സിന് തുടക്കമിടുന്നത്.

നാലു വർഷ ഓണേഴ്‌സ് ബിരുദം പൂർത്തിയാക്കുന്നവർക്ക് ലാറ്ററൽ എൻട്രി വഴി ഒരുവർഷം കൊണ്ട് പി.ജി പൂർത്തിയാക്കാനാകും. ഏകീകൃത അക്കാഡമിക് കലണ്ടർ പ്രകാരമായിരിക്കും ക്ലാസ്.

യു.ജി.സി നിർദേശിച്ച മിനിമം ക്രെഡിറ്റ്, കരിക്കുലം എന്നീ ഘടകകൾ അടിസ്ഥാനമാക്കിയാണ് സിലബസ്. പാഠ്യപദ്ധതിയുടെ ഭാഗമായി നൈപുണ്യ വികസന കോഴ്സുകളും സ്‌കിൽ ഡെവലപ്മെന്റ് കേന്ദ്രങ്ങളും തുടങ്ങും.

നാല് വർഷ കോഴ്സിന്‍റെ ഭാഗമാക്കുന്നവർക്ക് ഓണേഴ്‌സ് വിത്ത് റിസേർച്ച് ബിരുദമാണ് നൽകുക. പി.ജി ഇല്ലാതെ തന്നെ വിദ്യാർത്ഥികൾക്ക് പി.എച്ച്.ഡി നേടാനും നെറ്റ് എഴുതാനും സാധിക്കും. വിദ്യാർത്ഥികൾക്ക് സ്വന്തം അഭിരുചിക്കനുസരിച്ച് മുന്നേറാനുള്ള പാഠ്യപദ്ധതിയാണ് ഇത് വഴി ലക്ഷ്യമിടുന്നത്.

തിരുവനതപുരത്ത് വെച്ച് നടക്കുന്ന പരിപാടിയിൽ ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ.ആർ. ബിന്ദു അധ്യക്ഷത വഹിക്കും. ആഗോള മാറ്റങ്ങൾക്കനുസരിച്ച് കേരള സർവകലാശാലകളെയും മാറ്റുക എന്ന ഉദ്ദേശത്തോടെയാണ് പുതിയ പരിഷ്കാരമെന്നാണ് സർക്കാർ പറയുന്നത്.

Content Highlight: four-year degree course started  from today