ഹൈദരാബാദിൽ 'രാം കെ നാം' ഡോക്യുമെന്ററി പ്രദർശിപ്പിച്ചതിന് നാല് പേർ അറസ്റ്റിൽ
national news
ഹൈദരാബാദിൽ 'രാം കെ നാം' ഡോക്യുമെന്ററി പ്രദർശിപ്പിച്ചതിന് നാല് പേർ അറസ്റ്റിൽ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 22nd January 2024, 12:33 pm

ഹൈദരാബാദ്: ബാബരി മസ്ജിദ് തകർക്കുന്നതുമായി ബന്ധപ്പെട്ട ആനന്ദ് പട്‌വർധന്റെ ‘രാം കെ നാം’ ഡോക്യുമെന്ററി പ്രദർശിപ്പിച്ചതിന് നാല് പേരെ അറസ്റ്റ് ചെയ്ത് ഹൈദരാബാദ് പൊലീസ്.

ജനുവരി 20നാണ് സംഭവം നടന്നത്. ഹൈദരാബാദ് നഗരത്തിൽ സ്ഥിരമായി സമാന്തര ചിത്രങ്ങളും ഡോക്യുമെന്ററികളും പ്രദർശിപ്പിച്ചുവരുന്ന ഹൈദരാബാദ് സിനിഫൈൽസ് എന്ന കൂട്ടായ്മയിലെ ഒരുകൂട്ടം സിനിമാ പ്രേമികളാണ് സൈനിക്പൂരിലെ കഫെയിൽ പ്രദർശനം സംഘടിപ്പിച്ചത്.

രാത്രി 7.45ന് ചിത്രത്തിന്റെ പ്രദർശനം ആരംഭിച്ചു. 8.30ഓടെ ഒരു സംഘമെത്തി പ്രദർശനം തടസപ്പെടുത്തുകയും വേദി തകർക്കുകയും ചെയ്തു.

പിന്നാലെ രാത്രി 9.30ന് കൂട്ടായ്മയിലെ അംഗങ്ങളായ ആനന്ദ് സിങ്, പരാഗ് വർമ എന്നിവരെയും മാർലെസ് കഫെ ബിസ്ട്രോ ഉടമകളെയുമാണ് പൊലീസ് അറസ്റ്റ് ചെയ്തു.

പൊലീസ് സ്റ്റേഷനിൽ ചെന്നപ്പോൾ പൊലീസുകാരുടെ നടപടികൾ വീക്ഷിക്കാൻ അവിടെ ഒരുപാട് പേർ നിൽപ്പുണ്ടായിരുന്നു എന്ന് പ്രദർശനത്തിൽ പങ്കെടുത്തവർ പറഞ്ഞു.

പ്രദർശനം നിയമവിരുദ്ധമാണെന്ന വിശ്വ ഹിന്ദു പരിഷത്ത് പ്രവർത്തകനായ ഋത്വിക് പന്ത്രങ്കിയുടെ പരാതിയിലാണ് മൂവരെയും അറസ്റ്റ് ചെയ്തത്. രാമക്ഷേത്രത്തിന്റെ പ്രാണ പ്രതിഷ്ഠാ ചടങ്ങിന് മുന്നോടിയായി ചിത്രം പ്രദർശിപ്പിച്ചത് വർഗീയ കലാപം സൃഷ്ടിക്കാനുള്ള കരുതിക്കൂട്ടിയുള്ള ശ്രമമാണെന്ന് പന്ത്രങ്കി ആരോപിച്ചു.

പ്രദർശനത്തിന് താടി വെച്ച കുറച്ചാളുകളെ കണ്ടെന്നും അത് തന്നിൽ സംശയമുണ്ടാക്കിയെന്നുമാണ് ഇയാൾ പരാതിയിൽ പറയുന്നത്.

ഹൈദരാബാദ് സിനിഫൈൽസിന്റെ ചർച്ചകൾ ഹിന്ദുമതത്തിന് എതിരാണെന്നും ഇയാൾ ആരോപിച്ചു.

പുരസ്കാരം നേടിയ ഡോക്യുമെന്ററി പ്രദർശിപ്പിക്കുന്നത് എങ്ങനെയാണ് കുറ്റകൃത്യം ആകുന്നതെന്ന് എ.ഐ.എം.ഐ.എം പ്രസിഡന്റും എം.പിയുമായ അസദുദ്ദീൻ ഉവൈസി എക്‌സിൽ ചോദിച്ചു. അങ്ങനെയാണെങ്കിൽ ഇന്ത്യൻ സർക്കാരിനെയും ഫിലിം ഫെയറിനെയും ചിത്രത്തിന് പുരസ്‌കാരം നൽകിയതിന് ജയിലിൽ ഇടണമെന്നും അദ്ദേഹം പറഞ്ഞു.

1992ൽ പുറത്തിറങ്ങിയ രാം കെ നാം, രാമജന്മഭൂമി മുന്നേറ്റത്തെയാണ് ചിത്രീകരിക്കുന്നത്. ബാബരി മസ്ജിദ് തകർത്തതിലേക്ക് നയിച്ച രാഷ്ട്രീയ ഇടപെടലുകളും ചിത്രം വിശദമായി അവലോകനം ചെയ്യുന്നുണ്ട്.

നിരവധി തവണ സെൻസർഷിപ്പിന് വിധേയമായ ഡോക്യുമെന്ററിക്ക് നിയമപരമായി . 1996ൽ ഡോക്യുമെന്ററി ദൂരദർശനിൽ സംപ്രേക്ഷണം ചെയ്തിരുന്നു.

CONTENT HIGHLIGHT: Four held for screening Ram ke Naam at restaurant in Hyderabad