'ചാനല്‍ ചര്‍ച്ചകളില്‍ മലാഖ ചമയുന്ന റിജില്‍ മാക്കുറ്റി കെ.എസ്. ബ്രിഗേഡിലെ ഗുണ്ട, അദ്ദേഹവും കൂട്ടരും തകര്‍ത്ത എന്റെ നട്ടെല്ലാണിത്'; തുറന്നുകാട്ടി മുന്‍ എസ്.എഫ്.ഐ നേതാവ്
Kerala News
'ചാനല്‍ ചര്‍ച്ചകളില്‍ മലാഖ ചമയുന്ന റിജില്‍ മാക്കുറ്റി കെ.എസ്. ബ്രിഗേഡിലെ ഗുണ്ട, അദ്ദേഹവും കൂട്ടരും തകര്‍ത്ത എന്റെ നട്ടെല്ലാണിത്'; തുറന്നുകാട്ടി മുന്‍ എസ്.എഫ്.ഐ നേതാവ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 13th January 2022, 7:34 pm

കോഴിക്കോട്: കോളേജ് വിദ്യാഭ്യാസ കാലത്ത് കണ്ണൂരില്‍ നിന്നുള്ള യൂത്ത് കോണ്‍ഗ്രസ് നേതാവ് റിജില്‍ മാക്കുറ്റി ഉള്‍പ്പെടെയുള്ളവര്‍ ആക്രമിച്ചതിന്റെ തെളിവുകള്‍ പുറത്തുവിട്ട് മുന്‍ എസ്.എഫ്.ഐ നേതാവ് ഒ.പി.ആര്‍. റെജില്‍.

റിജില്‍ മാക്കുറ്റിയുടെ ആക്രമത്തില്‍ പരിക്കേറ്റെതെന്നാരോപിച്ച് തന്റെ നട്ടല്ലിന് ക്ഷതമേറ്റതിന്റെ എക്‌സറെയാണ് ഒ.പി.ആര്‍. റെജില്‍ ഫേസ്ബുക്കില്‍ ഷെയര്‍ ചെയ്തിരിക്കുന്നത്.

‘ചാനല്‍ ചര്‍ച്ചകളില്‍ മലാഖ ചമയുന്ന റിജില്‍ മാക്കുറ്റിയും കൂട്ടരും തകര്‍ത്ത എന്റെ നട്ടെല്ലാണിത്.
ഈ കെ.എസ്. ബ്രിഗേഡ് ഗുണ്ട അന്ന് കെ.എസ്.യുവിന്റെ ജില്ലാ നേതാവാണ്.
ഒരു തവണയല്ല 5 തവണയാണ് എന്നെ മാത്രം അക്രമിച്ചത്.
എന്നെ മാത്രമല്ല നിരവധി സഖാക്കളെ നിങ്ങള്‍ അക്രമിച്ചു..
അതുകൊണ്ടൊക്കെ തന്നെയാണ്
നിങ്ങളുടെ കുത്തകയായ കണ്ണൂര്‍ SN കോളേജില്‍ 2007 മുതല്‍ തുടര്‍ച്ചയായി sfi യൂണിയന്‍ ഭരിക്കുന്നത്,’ റെജില്‍ ഫേസ്ബുക്കില്‍ എഴുതി.

അതേസമയം, ഇടുക്കിയില്‍ എസ്.എഫ്.ഐ പ്രവര്‍ത്തകന്‍ ധീരജിന്റെ കൊലപാതകത്തില്‍ സി.പി.ഐ.എം പ്രകടനത്തിനിടെ കോണ്‍ഗ്രസ് ഓഫീസിന് മുന്നില്‍ സ്ഥാപിച്ചിരുന്ന ഗാന്ധിപ്രതിമ തകര്‍ത്തതില്‍ രൂക്ഷ വിമര്‍ശനവുമായി റിജില്‍ മാക്കുറ്റി രംഗത്തെത്തിയിരുന്നു.

ഗാന്ധി വിരോധത്തില്‍ സംഘിയും സഖാവും ഒരേ തൂവല്‍ പക്ഷികളാണെന്ന് റിജില്‍ ആരോപിച്ചിരുന്നു.
തിരുവല്ലയില്‍ CPM ലോക്കല്‍ സെക്രട്ടറിയെ RSS കാര്‍ കൊലപ്പെടുത്തിയപ്പോള്‍ ഒരു ഗോള്‍വക്കറിന്റെയോ ഹെഡ്ഗേവാറിന്റെയോ പ്രതിമ സഖാക്കള്‍ തകര്‍ത്തിട്ടില്ല. അന്ന് നടക്കുന്നത് സുരേന്ദ്രനിസം എന്ന് കോടിയേരിയോ റഹീമോ പറഞ്ഞിട്ടില്ലെന്നും സുരേന്ദ്രന്റെ വീട്ടിലേക്ക് DYFI മാര്‍ച്ച് നടത്തിയിട്ടില്ലെന്നും റിജില്‍ പറഞ്ഞിരുന്നു.