| Friday, 3rd April 2020, 9:31 pm

'കര്‍ണാടക സര്‍ക്കാരിന്റെ അതിര്‍ത്തി അടക്കല്‍ സമ്മാനിച്ചത് വേദനയും മാനസിക വ്യഥയും'; കേരളത്തിന്റെ ആവശ്യത്തെ പിന്തുണച്ച് മുന്‍ പ്രധാനമന്ത്രി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ബെംഗളൂരു: അതിര്‍ത്തി അടച്ച സംഭവത്തില്‍ കേരളത്തിന് പിന്തുണ പ്രഖ്യാപിച്ച് മുന്‍ പ്രധാനമന്ത്രി എച്ച്.ഡി ദേവഗൗഡ. അതിര്‍ത്തി അടച്ച കര്‍ണാടക സര്‍ക്കാരിന്റെ മനുഷ്യത്വ വിരുദ്ധവും ഔചിത്വമില്ലാത്തതുമായ നടപടി തനിക്ക് വേദനയും മാനസിക വ്യഥയും ഉണ്ടാക്കിയെന്നും കേരള മുഖ്യമന്ത്രി പിണറായി വിജയന് അയച്ച കത്തില്‍ ദേവഗൗഡ പറഞ്ഞു.

വിഷയത്തില്‍ പ്രധാനമന്ത്രിയുമായി സംസാരിക്കുമെന്നും ദേവഗൗഡ പറഞ്ഞു. കര്‍ണാടക മുഖ്യമന്ത്രി ബി.എസ് യെദിയൂരപ്പയോട് മനുഷ്യത്വപരമായ കാരണങ്ങളെ മുന്‍നിര്‍ത്തി അതിര്‍ത്തി തുറന്ന് കൊടുക്കണമെന്നാവശ്യപ്പെട്ട് മാര്‍ച്ച് 31ന് ദേവഗൗഡ കത്ത് നല്‍കിയിരുന്നു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

കര്‍ണാടകയിലെ ബി.ജെ.പി സര്‍ക്കാരിന്റെ നടപടിയില്‍ തനിക്ക് ഖേദമുണ്ടെന്നും പിണറായി വിജയനെഴുതിയ കത്തില്‍ പറയുന്നു. നേരത്തെ കേരള ജലസേചന മന്ത്രി കെ. കൃഷ്ണന്‍കുട്ടി വിഷയത്തില്‍ ഇടപെടണം എന്നാവശ്യപ്പെട്ട് ദേവഗൗഡക്ക് കത്ത് നല്‍കിയിരുന്നു.

കര്‍ണാടക അതിര്‍ത്തി തുറക്കണമെന്ന ഹൈക്കോടതി ഉത്തരവ് സ്റ്റേ ചെയ്യില്ലെന്ന് സുപ്രിം കോടതി വെള്ളിയാഴ്ച വ്യക്തമാക്കിയിരുന്നു. അത്യാവശ്യവാഹനങ്ങള്‍ കടത്തിവിടേണ്ടി വരുമെന്നും എല്ലാ വാഹനങ്ങളും തടയാന്‍ കഴിയില്ലെന്നും സുപ്രീം കോടതി വ്യക്തമാക്കി.

പ്രശ്നപരിഹാരത്തിന് പ്രത്യേക സമിതി വേണമെന്നും ജസ്റ്റീസ് നാഗേശ്വര റാവു അധ്യക്ഷനായ ബെഞ്ച് നിര്‍ദ്ദേശിച്ചു. കേസ് അടുത്ത ചൊവ്വാഴ്ച വീണ്ടും പരിഗണിക്കും. ലോക്ക്ഡൗണ്‍ ആണെങ്കിലും അത്യാവശ്യവാഹനങ്ങള്‍ തടയാന്‍ കഴിയില്ലെന്നും കോടതി വ്യക്തമാക്കി.

കേന്ദ്ര ആരോഗ്യ സെക്രട്ടറി അധ്യക്ഷനായി പ്രത്യേക സമിതി രൂപികരിക്കാനും കോടതി നിര്‍ദ്ദേശിച്ചു. കേരളത്തിന്റെയും കര്‍ണാടകയുടെയും ചീഫ് സെക്രട്ടറിമാര്‍ സമിതിയിലംഗങ്ങളായിരിക്കണമെന്നും കോടതി പറഞ്ഞു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

We use cookies to give you the best possible experience. Learn more