റൂട്ടിനെയും വില്യംസണിനെയും മറികടക്കാനുള്ള മികച്ച അവസരമാണ് അവന്റെ മുന്നിലുള്ളത്: മുൻ പാക് താരം
Cricket
റൂട്ടിനെയും വില്യംസണിനെയും മറികടക്കാനുള്ള മികച്ച അവസരമാണ് അവന്റെ മുന്നിലുള്ളത്: മുൻ പാക് താരം
സ്പോര്‍ട്സ് ഡെസ്‌ക്
Wednesday, 14th August 2024, 1:56 pm

ബംഗ്ലാദേശ്-പാകിസ്ഥാന്‍ രണ്ട് ടെസ്റ്റ് മത്സരങ്ങളുടെ പരമ്പര ആരംഭിക്കാന്‍ ഇനി ദിവസങ്ങള്‍ മാത്രമേ ബാക്കിയുള്ളൂ. ഓഗസ്റ്റ് 21 മുതല്‍ 25 വരെ റാവല്‍പിണ്ടി സ്റ്റേഡിയത്തിലാണ് ആദ്യ ടെസ്റ്റ് നടക്കുന്നത്. ആഗസ്റ്റ് 30 മുതല്‍ സെപ്റ്റംബര്‍ മൂന്നു വരെ കറാച്ചി സ്റ്റേഡിയത്തിലുമാണ് രണ്ടാം ടെസ്റ്റ് നടക്കുക.

ഇപ്പോഴിതാ ഈ പരമ്പരക്ക് മുന്നോടിയായി പാകിസ്ഥാന്‍ സൂപ്പര്‍ താരം ബാബര്‍ അസമിന്റെ പ്രകടനങ്ങളെക്കുറിച്ച് സംസാരിച്ചിരിക്കുകയാണ് മുന്‍ പാക് താരം ബാസിത് അലി. വരാനിരിക്കുന്ന അഞ്ച് മാസത്തിനുള്ളില്‍ ബാബര്‍ അഞ്ച് സെഞ്ച്വറികള്‍ നേടുമെന്നാണ് ബാസിത് അലി പറഞ്ഞത്. യൂട്യൂബ് ചാനലിലൂടെയാണ് താരം ഇക്കാര്യം പറഞ്ഞത്.

‘വരാനിരിക്കുന്ന അഞ്ച് മാസത്തിനുള്ളില്‍ ബാബര്‍ അസം അഞ്ച് സെഞ്ച്വറികള്‍ നേടും. കെയ്ന്‍ വില്യംസണ്‍, ജോ റൂട്ട് തുടങ്ങിയ മുന്‍നിര ബാറ്റര്‍മാരെ മറികടക്കാനുള്ള മികച്ച അവസരമാണ് ബാബറിനുള്ളത്. ഇത് വളരെ എളുപ്പമുള്ള ഒരു കാര്യമാണ്. ഇപ്പോള്‍ അദ്ദേഹത്തിന് ക്യാപ്റ്റന്‍സിയുടെ സമ്മര്‍ദമില്ല. അതുകൊണ്ടുതന്നെ ക്യാപ്റ്റന്‍സിയെ കുറിച്ചുള്ള ചിന്തകള്‍ മനസില്‍ നിന്ന് ഒഴിവാക്കി കൂടുതല്‍ റണ്‍സ് നേടുന്നതില്‍ മാത്രം ബാബര്‍ ശ്രദ്ധ കേന്ദ്രീകരിക്കണം,’ ബാസിത് അലി പറഞ്ഞു.

പാകിസ്ഥാന്‍ ക്രിക്കറ്റിന് ഒരുപിടി മികച്ച സംഭാവനകള്‍ നല്‍കിയ താരമാണ് ബാബര്‍. ഏകദിനത്തില്‍ പാകിസ്ഥാന് വേണ്ടി 117 മത്സരങ്ങളില്‍ 114 ഇന്നിങ്സുകളില്‍ നിന്നും 5729 റണ്‍സാണ് നേടിയത്. 19 സെഞ്ച്വറികളും 32 അര്‍ധസെഞ്ച്വറികളുമാണ് താരത്തിന്റെ അക്കൗണ്ടിലുള്ളത്.

ടി-20യില്‍ 116 ഇന്നിങ്സില്‍ മൂന്ന് സെഞ്ച്വറികളും 36 അര്‍ധസെഞ്ച്വറികളും ഉള്‍പ്പെടെ 4145 റണ്‍സാണ് ബാബര്‍ അടിച്ചെടുത്തത്. ടെസ്റ്റ് ക്രിക്കറ്റില്‍ 94 ഇന്നിങ്സുകളില്‍ പാകിസ്ഥാന് വേണ്ടി പ്രതിനിധീകരിച്ച താരം 3898 റണ്‍സും നേടിയിട്ടുണ്ട്. ഒമ്പത് സെഞ്ച്വറികളും 36 അര്‍ധസെഞ്ച്വറികളുമാണ് താരം അടിച്ചെടുത്തത്.

എന്നാല്‍ അടുത്തിടെ അവസാനിച്ച ടി-20 ലോകകപ്പില്‍ ക്യാപ്റ്റന്‍ എന്ന നിലയില്‍ പാകിസ്ഥാന് വേണ്ടി മികച്ച പ്രകടനം നടത്താന്‍ ബാബറിന് സാധിച്ചിരുന്നില്ല. ലോകകപ്പില്‍ ഗ്രൂപ്പ് ഘട്ടത്തില്‍ നിന്നും തന്നെ പാകിസ്ഥാന്‍ പുറത്താവുകയായിരുന്നു. ഗ്രൂപ്പ് ഘട്ടത്തില്‍ ഇന്ത്യയോടും അമേരിക്കയോടും പരാജയപ്പെട്ടതായിരുന്നു ബാബറിനും സംഘത്തിനും തിരിച്ചടിയായത്.

 

Content Highlight: Former Pakistan Player Basit Ali Talks About Babar Azam