| Tuesday, 20th July 2021, 1:04 pm

'രാഹുല്‍ഗാന്ധി എന്ന പടക്കുതിര കുതിച്ചുപായും, തകര്‍ക്കാന്‍ നോക്കേണ്ട'; പെഗാസസ് ഫോണ്‍ ചോര്‍ത്തലില്‍ കേന്ദ്രത്തോട് ചെന്നിത്തല

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: പെഗാസസ് ഫോണ്‍ ചോര്‍ത്തല്‍ വിവാദത്തില്‍ പ്രതികരണവുമായി മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. രാഹുല്‍ ഗാന്ധിയുടെ ഫോണുകളും ചോര്‍ത്താന്‍ ശ്രമം നടത്തി എന്ന വിവരം വളരെ ഗൗരവത്തോടെ കാണേണ്ടേ ഒന്നാണെന്ന് അദ്ദേഹം പറഞ്ഞു.

ബി.ജെ.പിക്ക് എതിരായുള്ള യുദ്ധം ജയിക്കുവാന്‍ രാഹുല്‍ ഗാന്ധിക്ക് എല്ലാ പിന്തുണയുമായി കോണ്‍ഗ്രസുകാര്‍ എന്നും അദ്ദേഹത്തിനൊപ്പം നിന്ന് കരുത്ത് നല്‍കുമെന്നും ചെന്നിത്തല പറഞ്ഞു.

തെരഞ്ഞെടുപ്പ് സമയത്ത് എതിര്‍ കക്ഷികളുടെ തെരഞ്ഞെടുപ്പ് യുക്തികളും തന്ത്രങ്ങളും മനസ്സിലാക്കുവാന്‍ വേണ്ടി ബി.ജെ.പി. ചെയ്യുന്ന ഈ ചാര പ്രവര്‍ത്തി നേരിട്ട് നിന്ന് പൊരുതാന്‍ കഴിയാതെ പിന്നില്‍ നിന്നും കുത്തുന്നതിന് തുല്യമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

‘ഒരു കാര്യം ഉറപ്പാണ്. ഈ സര്‍ക്കാര്‍ രാഹുല്‍ഗാന്ധിയെ വല്ലാതെ ഭയപ്പെടുന്നു. രാഹുല്‍ ഗാന്ധിയുടെ ഓരോ നീക്കങ്ങളും അറിയുവാന്‍ അവര്‍ ആഗ്രഹിക്കുന്നു എന്ന് നമുക്ക് മനസ്സിലാക്കാന്‍ കഴിയുന്നു. ഒരു വ്യക്തിയെ എന്തിനാ ഇത്ര പേടി. രാഹുല്‍ ഗാന്ധിയുടെ രാഷ്ട്രീയ മുതല്‍ക്കൂട്ട് സത്യവും സത്യസന്ധതയും ആണ്. അതിനെയാണ് ബി.ജെ.പിയും ആര്‍.എസ്.എസും ഭയക്കുന്നത്.

ഒരു കാര്യം മോദി സര്‍ക്കാരിനെ ഓര്‍മിപ്പിക്കാന്‍ ആഗ്രഹിക്കുന്നു. നിങ്ങള്‍ എത്ര തളച്ചിടാന്‍ ശ്രമിച്ചാലും രാഹുല്‍ഗാന്ധി എന്ന പടക്കുതിര കുതിച്ചുപായും. ബി.ജെ.പിയുടെയും ആര്‍.എസ്.എസ്ിന്റെയും ജനവിരുദ്ധ നടപടികള്‍ക്കെതിരെയും നിങ്ങള്‍ വ്യാപിക്കുന്ന വിദ്വേഷത്തിനെത്തിരെയും മുന്നില്‍ നിന്ന് പൊരുതുവാന്‍ രാഹുല്‍ഗാന്ധി എന്നും ഉണ്ടാകും അദ്ദേഹം പറഞ്ഞു,’ ചെന്നിത്തല പറഞ്ഞു.

ഇസ്രഈല്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സൈബര്‍കമ്പനിയായ എന്‍.എസ്.ഒ. ഗ്രൂപ്പ് വികസിപ്പിച്ച സോഫ്‌റ്റ്വെയര്‍ പ്രോഗ്രാമാണ് പെഗാസസ്. മൊബൈല്‍ ഫോണുകളില്‍ നുഴഞ്ഞുകയറി പാസ്വേഡ് ബന്ധപ്പെടുന്ന ആളുകളുടെ വിവരങ്ങള്‍, വന്നതും അയച്ചതുമായ മെസേജുകള്‍, ക്യാമറ, മൈക്രോഫോണ്‍, സഞ്ചാരപഥം, ജി.പി.എസ്. ലോക്കേഷന്‍ തുടങ്ങി മുഴുവന്‍ വിവരവും ചോര്‍ത്താന്‍ ഇതിലൂടെ സാധിക്കും.

രാജ്യങ്ങളില്‍ പ്രവര്‍ത്തിക്കുന്ന 16 മാധ്യമസ്ഥാപനങ്ങള്‍ ചേര്‍ന്നു നടത്തിയ അന്വേഷണത്തിലൂടെയാണ് പെഗാസസ് ചോര്‍ച്ചയുടെ വിവരങ്ങള്‍ പുറത്തു വന്നത്. ഐഫോണ്‍ , ആന്‍ഡ്രോയിഡ് ഫോണുകളില്‍ പെഗാസസ് മാല്‍വയര്‍ ഉപയോഗിച്ച് മെസേജുകള്‍, ഫോട്ടോ, ഇമെയില്‍, ഫോണ്‍കോളുകള്‍ എന്നിവ ചോര്‍ത്തി എന്നാണ് വിവരം.

പെഗാസസ് ചോര്‍ച്ചയുമായി ബന്ധപ്പെട്ടുള്ള കൂടുതല്‍ വിവരങ്ങള്‍ വരും ദിവസങ്ങളില്‍ പുറത്തുവിടുമെന്ന് അന്വേഷണം നടത്തിയ മാധ്യമസ്ഥാപനങ്ങള്‍ അറിയിക്കുന്നു. ഇന്ത്യ അടക്കമുള്ള പത്ത് രാജ്യങ്ങളിലെ ഫോണുകളാണ് ചോര്‍ത്തിയത് എന്നാണ് നിലവില്‍ പുറത്തുവരുന്ന വിവരം.

പല രാജ്യങ്ങളിലും ഭരണകൂടങ്ങള്‍ തന്നെ ഇസ്രഈല്‍ ചാര സോഫ്റ്റ് വെയര്‍ വിലയ്ക്ക് വാങ്ങി തങ്ങള്‍ക്കെതിരെ പ്രവര്‍ത്തിക്കുന്നതായി സംശയിക്കുന്നവരുടെ ഫോണ്‍ ചോര്‍ത്തി എന്നാണ് മാധ്യമകൂട്ടായ്മ വ്യക്തമാക്കുന്നത്. രാഷ്ട്രീയക്കാര്‍, മാധ്യമപ്രവര്‍ത്തകര്‍, ആക്ടിവിസ്റ്റുകള്‍ എന്നിവരുടെ ഫോണുകളാണ് വ്യാപകമായി ചോര്‍ത്തപ്പെട്ടത്.

2019ലാണ് പെഗാസസ് സോഫ്റ്റ് വെയര്‍ ആഗോളതലത്തില്‍ ചര്‍ച്ചയാവുന്നത്. 20 രാജ്യങ്ങളില്‍ നിന്നുള്ള 1400 പേരുടെ വിവരങ്ങളാണ് അന്ന് ചോര്‍ന്നത്. ചാര ഗ്രൂപ്പിനെതിരെ നടപടിയാവശ്യപ്പെട്ട് വാട്ട്‌സ്ആപ്പ് യു.എസ്. ഫെഡറല്‍ കോടതിയെ സമീപിച്ചതോടെയാണ് വിവരം ചോര്‍ത്തല്‍ അന്ന് ശരിക്കും പുറത്തുവന്നത്. അന്ന് സംഭവം വിവാദമായതിന് പിന്നാലെ പെഗാസസ് ആക്രമണത്തില്‍ ഇന്ത്യക്കാരുടെ ഫോണുകളും ചോര്‍ത്തപ്പെട്ടുവെന്ന് വെളിപ്പെടുത്തലുമായി ചില വാര്‍ത്തകള്‍ വന്നിരുന്നു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

CONTENT HIGHLIGHTS: Former Opposition Leader Ramesh Chennithala responds to Pegasus phone leak

We use cookies to give you the best possible experience. Learn more