| Friday, 21st January 2022, 5:28 pm

പുരുഷ കേന്ദ്രീകൃത മനോഭാവത്തില്‍ നിന്നുണ്ടാകുന്ന ചൂഷണ-കച്ചവട വ്യവസ്ഥിതിയാണിത്; പങ്കാളി കൈമാറ്റത്തില്‍ ഇരകളിലേക്കിറങ്ങി കേസെടുക്കണമെന്ന് ഫാത്തിമ തഹ്‌ലിയ

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: കറുകച്ചാലില്‍ പണം വാങ്ങി പങ്കാളികളെ പരസ്പരം കൈമാറിയ സംഭവത്തിന് പിന്നാലെയുള്ള വെളിപ്പെടുത്തലുകള്‍ ഗൗരവത്തോടെ കാണണമെന്ന് എം.എസ്.എഫ് മുന്‍ ദേശീയ വൈസ് പ്രസിഡന്റ് ഫാത്തിമ തഹ്‌ലിയ.

വിവാഹത്തോടെ ഭാര്യയുടെ ഏജന്‍സി തനിക്കാണെന്ന് വിശ്വസിക്കുന്ന പുരുഷ കേന്ദ്രീകൃത മനോഭാവത്തില്‍ നിന്നും ഉടലെടുത്ത ഒരു ചൂഷണ-കച്ചവട വ്യവസ്ഥിതിയാണിതെന്ന് തഹ്‌ലിയ പറഞ്ഞു.

കേസില്‍ പരാതി പറയാനുള്ള സ്ഥിതി കേരളത്തിലില്ല. സംഭവത്തില്‍ ഇറങ്ങി ചെന്ന് ഇരകളുടെ മനസ്ഥിതി മനസിലാക്കികൊണ്ട് കേസെടുക്കാനാണ് കേരളാ പൊലീസും ആഭ്യന്തരവകുപ്പും ശ്രമിക്കേണ്ടതെന്നും അവര്‍ ഫേസ്ബുക്ക് കുറിപ്പിലൂടെ പറഞ്ഞു.

‘സ്ത്രീകളെ വെറും ലൈംഗിക ഉപകരണങ്ങളായി കാണുന്ന മനസ്ഥിതിയില്‍ നിന്നും, അവര്‍ ചിന്തയും അഭിപ്രായവുമില്ലാത്തവരാണ് എന്ന കാഴ്ച്ചപ്പാടില്‍ നിന്നും, വിദ്യാഭ്യാസമോ സാമ്പത്തികമായോ ആശ്രയ്ത്വമില്ലാത്തവള്‍ ആണെന്ന ധാരണയില്‍ നിന്നും, വിവാഹത്തോടെ ഭാര്യയുടെ ഏജന്‍സി തനിക്കാണെന്ന് വിശ്വസിക്കുന്ന പുരുഷ കേന്ദ്രീകൃത മനോഭാവത്തില്‍ നിന്നും ഉടലെടുത്ത ഒരു ചൂഷണ-കച്ചവട വ്യവസ്ഥിതിയാണിത്,’ ഫാത്തിമ തഹ്‌ലിയ എഴുതി.

ഇതില്‍പ്പെട്ട ഇരകളില്‍ ഏറിയവരും മിണ്ടാതെ ഉരുകി തീരുന്നവരാണ്. തന്റെ ജീവിതത്തില്‍ നടന്നത് പുറത്ത് പറയാന്‍ ഭയക്കുന്നവരാണവര്‍. വീടുവിട്ട് പുറത്ത് വന്നാല്‍ അവര്‍ക്ക് ഒരു അഭയകേന്ദ്രം പോലും കേരളത്തിലില്ലെന്നും തഹ്‌ലിയ പറഞ്ഞു.

‘അവരുടെ സംരക്ഷണം ചോദ്യചിഹ്നമായി തന്നെ നിലനില്‍ക്കുകയും ചെയ്യും. ഇത്തരം സംഭവങ്ങള്‍ കേരളത്തിലെ സ്ത്രീകളുടെ അരക്ഷിതാവസ്ഥയാണ് കാണിച്ചു തരുന്നത്. കോട്ടയം ജില്ലാ പൊലീസ് മേധാവി പറഞ്ഞത്, പരാതി ലഭിക്കാതെ പൊലീസിന് അന്വേഷിക്കാന്‍ കഴിയില്ല എന്നായിരുന്നു. പരാതിയുമായി പൊലീസ് സ്റ്റേഷനില്‍ വരാന്‍ പറ്റുന്ന അവസ്ഥയിലല്ല ഈ സ്ത്രീകളൊന്നും ഉള്ളത്. അവരിലേക്ക് ഇറങ്ങി ചെന്ന് ഇരകളുടെ മനസ്ഥിതി മനസ്സിലാക്കികൊണ്ട് കേസെടുക്കാനാണ് കേരളാ പൊലീസും ആഭ്യന്തരവകുപ്പും ശ്രമിക്കേണ്ടത്,’ തഹ്‌ലിയ കൂട്ടിച്ചേര്‍ത്തു

അതേസമയം, പരസ്പരം സമ്മതത്തോടുകൂടിയള്ള പങ്കാളി കൈമാറ്റത്തില്‍ പൊലീസിന് ഇടപെടാന്‍ പരിമിതികളുണ്ട് എന്ന് പറഞ്ഞ് കോട്ടയം ജില്ലാ പോലീസ് മേധാവി ഡി. ശില്‍പ രംഗത്തെത്തിയിരുന്നു.

ഫലത്തില്‍ മോറല്‍ പൊലീസിംഗ് ആയി ഇതു മാറും എന്നാണ് പൊലീസ് മേധാവി പറഞ്ഞിരുന്നത്. അതുകൊണ്ട് തന്നെ പരാതി ഉള്ള കേസില്‍ മാത്രമേ പൊലീസിന് നടപടി എടുക്കാന്‍ ആകൂ. അല്ലെങ്കില്‍ നിയമപരമായ തിരിച്ചടി ഉണ്ടാകും എന്നും ഡി. ശില്‍പ പറഞ്ഞിരുന്നു.

കറുകച്ചാലില്‍ പണം വാങ്ങി പങ്കാളികളെ പരസ്പരം കൈമാറിയ കേസിലെ പരാതിക്കാരി ഒമ്പത് പേരുടെ ക്രൂര പീഡനത്തിനിരയായതായി യുവതിയുടെ സഹോദരന്‍ നേരത്തെ വെളിപ്പെടുത്തിയിരുന്നു.

സഹോദരിയെ ഭീഷണിപ്പെടുത്തിയാണ് സംഘത്തിലെത്തിച്ചതെന്നും മറ്റൊരാളോടൊപ്പം പോകാന്‍ വിസമ്മതിച്ചപ്പോള്‍ കുട്ടികളെ ഭീഷണിപ്പെടുത്തിയെന്നും സമ്മതിക്കാതായതോടെ സഹോദരിയെ ക്രൂരമായി മര്‍ദ്ദിച്ചെന്നും സഹോദരന്‍ പറഞ്ഞിരുന്നു.

നിരവധി പേര്‍ പങ്കാളിക്കൈമാറ്റത്തിന് ഇരയാണെന്ന് പരാതിക്കാരിയുടെ സഹോദരന്‍ പറഞ്ഞിരുന്നു. പങ്കാളികളെ പങ്കിടുന്ന നിരവധി സംഘങ്ങള്‍ കേരളത്തിലുണ്ടെന്ന് റിപ്പോര്‍ട്ടുകളുണ്ടെന്നും എന്നാല്‍ ഇരകളായ സ്ത്രീകള്‍ ഭര്‍ത്താക്കന്മാരെ ഭയന്ന് പരാതി നല്‍കാത്തതിനാല്‍ കേസെടുക്കാന്‍ പരിമിതി ഉണ്ടെന്നുമാണ് പൊലീസ് പറയുന്നത്.

പങ്കാളികളെ പരസ്പരം കൈമാറുന്ന സംഭവത്തില്‍ ആലപ്പുഴ, കോട്ടയം, എറണാകുളം എന്നീ ജില്ലകളില്‍ നിന്നുള്ള ദമ്പതികളുടെ സംഘമായിരുന്നു കോട്ടയത്ത് പിടിയിലായത്.

മെസഞ്ചര്‍, ടെലഗ്രാം ഗ്രൂപ്പുകള്‍ വഴിയാണ് സംഘത്തിന്റെ പ്രവര്‍ത്തനമെന്നും കപ്പിള്‍ മീറ്റ് അപ്പ് എന്ന ഗ്രൂപ്പ് വഴിയാണ് ഇവരുടെ പ്രവര്‍ത്തനം നടന്നിരുന്നതെന്നും പൊലിസ് പറഞ്ഞിരുന്നു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

CONTENT HIGHLIGHTS:  Former MSF National Vice President Fathima Tahliya called for the revelations behind the handing over of partners to each other.

We use cookies to give you the best possible experience. Learn more