| Tuesday, 27th September 2022, 3:09 pm

കല്ലായാലും മണ്ണായാലും ശരി, സാമ്പത്തിക കാര്യങ്ങളില്‍ സുതാര്യനല്ലെങ്കില്‍ നരകം ഉറപ്പ്: കെ.ടി. ജലീല്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: മുസ്‌ലിം ലീഗ് നേതാവ് അബ്ദുറഹ്‌മാന്‍ കല്ലായിക്കെതിരായ സാമ്പത്തിക ക്രമക്കേട് കേസില്‍ പ്രതികരണവുമായി മുന്‍ മന്ത്രി കെ.ടി. ജലീല്‍. സാമ്പത്തിക കാര്യങ്ങളില്‍ സുതാര്യനല്ലെങ്കില്‍ എത്ര വലിയ ആചാരാനുഷ്ഠാനക്കാരനാണെങ്കിലും നരകം ഉറപ്പെന്നാണ് പ്രവാചകന്‍ ഉല്‍ബോധിപ്പിക്കുന്നതെന്ന് ജലീല്‍ പറഞ്ഞു. ‘കൊട്ടക്കണക്കല്ല ഇനംതിരിച്ച കണക്കാണ് വേണ്ടത്’ എന്ന തലക്കെട്ടില്‍ ഫേസ്ബുക്കിലെഴുതിയ കുറിപ്പിലൂടെയായിരുന്നു കെ.ടി. ജലീലിന്റെ പ്രതികരണം.

സാമ്പത്തിക ക്രയ വിക്രയങ്ങളില്‍ സത്യസന്ധത അതിന്റെ പൂര്‍ണാര്‍ത്ഥത്തില്‍ പാലിക്കാന്‍ വിശ്വാസപരമായി ബാധ്യതപ്പെട്ടവരാണ് മുസ്‌ലിം സമുദായം. അല്ലാത്ത പക്ഷം എത്ര വലിയ ആചാരാനുഷ്ഠാനക്കാരനാണെങ്കിലും നരകം ഉറപ്പെന്നാണ് പ്രവാചകന്‍ ഉല്‍ബോധിപ്പിച്ചത്. ഓരോ തലമുറ പിന്നിടുമ്പോഴും സാമ്പത്തിക ഇടപാടുകളില്‍ ജാഗ്രത കുറഞ്ഞവരായി സമൂഹം മാറുന്നുണ്ടോ എന്ന സന്ദേഹം വര്‍ധിപ്പിക്കുന്ന വാര്‍ത്തകളാണ് സമീപ കാലത്ത് പുറത്തുവരുന്നത്.

പിരിക്കുന്ന ഓരോ പൈസക്കും പടച്ചവനോട് മറുപടി പറയാന്‍ ബാധ്യസ്ഥരായവരില്‍ നിന്ന് അതീവ കുറ്റകരമായ അനാസ്ഥ പ്രകടമാകുന്നത് ഭൂഷണമല്ല. സമുദായത്തിന്റെ വിശ്വാസ്യതക്ക് തന്നെ ഇത് കളങ്കമേല്‍പ്പിക്കും. പള്ളി ഉള്‍പ്പടെ മതസ്ഥാപനങ്ങളുടെ നേതൃനിരയിലെ പ്രമുഖരില്‍ അധികവും രാഷ്ട്രീയ പാര്‍ട്ടികളുടെ മുന്‍പന്തിയിലുള്ളവരാണ്. ഭീമമായ സംഖ്യയാണ് സമുദായ സ്‌നേഹികള്‍ മതസ്ഥാപനങ്ങള്‍ക്ക് സംഭാവന ചെയ്യുന്നത്.

അതൊക്കെ കൃത്യതയോടെ ചെലവിടാന്‍ ചുമതലപ്പെട്ടവര്‍ അക്കാര്യത്തില്‍ അതീവ ലാഘവത്വം കാണിക്കുന്നത് നൂറ്റാണ്ടുകള്‍ പാപമോചനത്തിനര്‍ത്തിച്ചാലും പൊറുക്കപ്പെടാത്ത കുറ്റമാണ്.
ബാങ്കില്‍ പണം നിക്ഷേപിക്കുന്നത് നിഷിദ്ധമാണെന്ന ‘ന്യായം’ പറഞ്ഞ് പള്ളികളുടേതുള്‍പ്പടെ വലിയ തുക സ്വന്തം കയ്യില്‍ സൂക്ഷിക്കുകയും സ്വന്തം ബിസിനസ്സിലേക്ക് വിനിയോഗിക്കുകയും ചെയ്യുന്ന പ്രവണത മുസ്ലിം സമുദായത്തില്‍ വര്‍ധിച്ചുവരുന്നത് ഒരു നേരനുഭവമാണെന്നും ജലീല്‍ പറഞ്ഞു.

മത സ്ഥാപനങ്ങളുടെ വാഹനങ്ങള്‍ സ്വകാര്യ ആവശ്യങ്ങള്‍ക്കും രാഷ്ട്രീയ കാര്യങ്ങള്‍ക്കും വ്യാപകമായി ദുരുപയോഗം ചെയ്യുന്നതും നാട്ടില്‍ ദിനേന നാം കാണുന്നുണ്ട്
ഒരു തൊഴിലോ വരുമാന മാര്‍ഗ്ഗങ്ങളോ ഇല്ലാത്തവര്‍ പോലും ഏതെങ്കിലും ഒരു മതസ്ഥാപനത്തിന്റെ തലപ്പത്ത് വന്നാല്‍ ആര്‍ഭാഡ ജീവിതം നയിക്കുന്നത് ഇന്നൊരു പതിവു കാഴ്ചയാണ്. പള്ളി നിര്‍മ്മാണവുമായി ബന്ധപ്പെട്ട അഴിമതിക്കഥകളും അറസ്റ്റുമൊക്കെ ഇതോടൊപ്പം ചേര്‍ത്ത് വായിക്കാനേ സമുദായ സ്‌നേഹികള്‍ക്കാവൂ.

ഇതിനര്‍ത്ഥം എല്ലാവരും അങ്ങനെയാണെന്നല്ല. അതീവ സൂക്ഷ്മതയും ദൈവ ഭയവും പുലര്‍ത്തി സ്ഥാപനങ്ങള്‍ നടത്തുന്നവര്‍ ധാരാളമുണ്ട്. അത്തരക്കാരായ യഥാര്‍ത്ഥ ഭക്തരുടെ കൈകളിലാണ് സമുദായ സ്ഥാപനങ്ങള്‍ എത്തിപ്പെടേണ്ടത്. അല്ലാതെ അഴിമതിക്കാരുടെയും ‘തനി’കച്ചവടക്കാരുടെയും കൈകളിലല്ല. ഒരാള്‍ വിശ്വാസിയാണോ എന്നറിയാന്‍ പത്തുരൂപ അയാള്‍ക്ക് കടം കൊടുത്ത് നോക്കിയാല്‍ മതിയെന്ന പ്രവാചകന്‍ മുഹമ്മദ് നബിയുടെ വചനം എത്ര അര്‍ത്ഥവത്താണെന്നും ജലീല്‍ പറഞ്ഞു.

മുസ്‌ലിം സമുദായത്തിലെ വിവേകികളും സൂഷ്മാലുക്കളും കണ്ണുതുറക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. എല്ലാ പള്ളികളിലും മദ്രസകളിലും അനാഥാലയങ്ങളിലും മത-ഭൗതിക വിദ്യാഭ്യാസ സ്ഥാപനങ്ങളിലും വര്‍ഷാവര്‍ഷം കണക്കുകള്‍ ‘കൊട്ടക്കണക്കില്‍’ അവതരിപ്പിക്കുന്നതിന് പകരം ഇനം തിരിച്ച് അവതരിപ്പിക്കാന്‍ ജാഗ്രത കാണിച്ചാല്‍ നന്നാകും. അത് സമൂഹ മാധ്യമങ്ങള്‍ വഴിയോ അച്ചടിച്ചോ പ്രസിദ്ധപ്പെടുത്തിയാല്‍ ഒരളവോളം ‘മുക്കിനക്കല്‍’ തടയാനാകും.

തിരൂരങ്ങാടി യത്തീംഖാന ഓരോ വര്‍ഷവും സ്ഥാപനത്തിന് ലഭിക്കുന്ന സംഭാവന, നല്‍കിയവരുടെ പേരും സംഖ്യയും സഹിതം ബുക്കായി പ്രസിദ്ധീകരിച്ച് ബന്ധപ്പെട്ടവര്‍ക്കെല്ലാം തപാലില്‍ അയക്കുന്ന പതിവുണ്ട്. അതില്‍ തന്നെ ചെലവുകള്‍ വക തിരിച്ച് രേഖപ്പെടുത്താനും ഭാരവാഹികള്‍ ശ്രദ്ധിക്കും. സമാന രീതി എല്ലാ മതസ്ഥാപനങ്ങള്‍ക്കും സ്വീകരിക്കാവുന്നതാണ്. താന്‍ നല്‍കിയ സംഭാവന ബന്ധപ്പെട്ട സ്ഥാപനത്തിന് ലഭിച്ചിട്ടുണ്ടോ എന്ന് ഓരോരുത്തര്‍ക്കും ബോധ്യപ്പെടാന്‍ ഇതുപകരിക്കും. കൂടുതല്‍ സംഖ്യ സംഭാവന ചെയ്യാന്‍ ഭാവിയില്‍ അവര്‍ക്ക് പ്രചോദനമാകുമെന്നും ജലീല്‍ കൂട്ടിച്ചേര്‍ത്തു.

‘മതരംഗത്തു മാത്രമല്ല പൊതുപ്രവര്‍ത്തന രംഗത്തും സാമ്പത്തിക ഇടപാടുകളിലെ സത്യസന്ധത അത്യന്താപേക്ഷിതമാണ്. റസീറ്റ് കൊടുക്കാതെ പണം പിരിക്കുന്ന രീതി ഏത് മേഖലയിലാണെങ്കിലും പ്രോല്‍സാഹിപ്പിക്കപ്പെട്ടുകൂട. ‘പിരിവ്’തൊഴിലാക്കിയ വിരുതന്‍മാരെ സമൂഹം തിരിച്ചറിയണം. അവരുടെ കയ്യില്‍ അഞ്ചുപൈസ കൊടുക്കാതിരിക്കാന്‍ ശ്രദ്ധിക്കുകയും വേണം. ‘ഒറ്റക്ക്’പിരിവിന് വരുന്ന ‘സൂത്രക്കാരെ’ പണം ഏല്‍പ്പിക്കാതിരിക്കാനും നോക്കണം.

സാമ്പത്തിക കാര്യങ്ങളില്‍ സുതാര്യനല്ലാത്ത ഒരാള്‍ മത-രാഷ്ട്രീയ -പൊതുപ്രവര്‍ത്തന-സേവന രംഗങ്ങളില്‍ പ്രവര്‍ത്തിക്കാന്‍ യോഗ്യനല്ല. അത് കല്ലായാലും ശരി, മണ്ണായാലും ശരി,’ കെ.ടി. ജലീല്‍ വ്യക്തമാക്കി.

CONTENT HIGHLIGHTS: Former minister K.T. . Jaleel reacted to the financial irregularity case against Muslim League leader Abdurrahman Kallai

We use cookies to give you the best possible experience. Learn more