| Thursday, 6th January 2022, 6:49 pm

ആര്‍.എസ്.എസ് ഭീകര സംഘടന, അവരെ വിമര്‍ശിക്കന്നതിന് കേസെടുക്കുന്ന പൊലീസ്, മുഖ്യമന്ത്രിയെ കൊല്ലുമെന്ന് പറഞ്ഞവര്‍ക്കെതിരെ കേസെടുക്കാത്തത് എന്തുകൊണ്ട്: എസ്. സുദീപ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: ആര്‍.എസ്.എസിനെയും പൊലീസിനേയും വിമര്‍ശിച്ചതിന് കേസെടുത്ത പൊലീസ് കേരള മുഖ്യമന്ത്രിയെ കൊല്ലുമെന്ന് പരസ്യമായി പ്രഖ്യാപിച്ച ഭീകരര്‍ക്കെതിെരെ എന്ത് നടപടിയെടുത്തു എന്നറിയില്ലെന്ന് മുന്‍ ജഡ്ജ് എസ്. സുദീപ്.

കേരള മുഖ്യമന്ത്രിയെ കൊല്ലുമെന്നു പരസ്യമായി പ്രഖ്യാപിച്ച സംഘടന ഭീകരസംഘടന തന്നെയാണ്.
കൊല്ലുമെന്ന പ്രഖ്യാപനത്തിന്റെ വീഡിയോ പങ്കുവെച്ച നേതാവ് തെരഞ്ഞെടുക്കപ്പെട്ട ഭരണകൂടത്തിനെതിരെ സായുധ കലാപത്തിന് ആഹ്വാനം ചെയ്യുന്ന കൊടുംഭീകരനാണെന്നും അദ്ദേഹം വിമര്‍ശിച്ചു.

ആര്‍.എസ്.എസും പൊലീസും വിമര്‍ശനത്തിന് അതീതമാണോ. ഇടതുപക്ഷം ഭരിക്കുമ്പോള്‍ ഇതാണ് അവസ്ഥയെങ്കില്‍, സംഘപരിവാറിന് കേരള ഭരണം കിട്ടിയാല്‍ എന്തായിരിക്കും അവസ്ഥയെന്നും ഫേസ്ബുക്ക് പോസ്റ്റിലൂടെ അദ്ദേഹം ചോദിച്ചു.

‘കണ്ണൂരിലെ തരിമണലില്‍ പിണറായിയെ വെട്ടിക്കീറി പട്ടിക്കിട്ടു കൊടുക്കും ഞങ്ങള്‍.
എന്നായിരുന്നു കൊടുങ്ങല്ലൂരില്‍ സത്യേഷ് ദിനത്തില്‍ നടന്ന ബി.ജെ.പി പ്രകടനത്തിലെ മുദ്രാവാക്യം.
അതിന്റെ വീഡിയോ പരസ്യമായി ഫേസ്ബുക്കില്‍ പങ്കുവച്ചത് സന്ദീപ് വചാസ്പതി എന്ന ബി.ജെ.പിക്കാരന്‍.

എന്നിട്ട് ആ ഭീകരന്മാര്‍ക്കെതിരെ കേരളത്തിലെ ആഭ്യന്തര വകുപ്പ് എന്ത് നടപടിയെടുത്തു എന്നറിയില്ല.
ആ വീഡിയോ പങ്കുവച്ച, സംഘപരിവാറിനെയും ആഭ്യന്തര വകുപ്പിനെയും വിമര്‍ശിച്ച ഉസ്മാന്‍ ഹമീദ് കട്ടപ്പനയെ, ആര്‍. എസ്.എസിനെയും ആഭ്യന്തര വകുപ്പിനെയും വിമര്‍ശിക്കുന്ന മറ്റൊരു ഫേസ്ബുക്ക് പോസ്റ്റിന്റെ പേരില്‍ കേരള പൊലീസ് അറസ്റ്റ് ചെയ്തിരിക്കുന്നു,’ എസ്. സുദീപ് പറഞ്ഞു.

ചൊവ്വാഴ്ച കൊടുങ്ങല്ലൂര്‍ സത്യേഷ് ബലി ദാന ദിനാചരണത്തിന്റെ ഭാഗമായി നടന്ന ജാഥയിലായിരുന്നു മുഖ്യമന്ത്രിക്കെതിരെ ബി.ജെ.പി പ്രവര്‍ത്തകര്‍ കൊലവിളി മുദ്രാവാക്യം ഉയര്‍ത്തിയത്.

കണ്ണൂരിലെ തരിമണലില്‍ പിണറായിയെ വെട്ടിനുറുക്കി പട്ടിക്കിട്ടുകൊടുക്കും എന്നാണ് മുദ്രാവക്യത്തില്‍ പറയുന്നത്. ബി.ജെ.പി സംസ്ഥാന വക്താവ് സന്ദീപ് വചസ്പതിയുടെ ഫേസ്ബുക്ക് പേജില്‍ അദ്ദേഹം കഴിഞ്ഞ ദിവസം നല്‍കിയ ലൈവില്‍ നിന്നാണ് മുദ്രാവക്യത്തിന്റെ വീഡിയോ പുറത്താകുന്നത്. ഷെയര്‍ ചെയ്ത ലൈവ് ഇപ്പോഴും അദ്ദേഹത്തിന്റെ പേജിലുണ്ട്.

അതേസമയം, ഫേസ്ബുക്ക് പോസ്റ്റിന്റെ പേരില്‍ എസ്.ഡി.പി.ഐ പ്രവര്‍ത്തകനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇടുക്കി കട്ടപ്പന സ്വദേശി ഉസ്മാന്‍ ഹമീദിനെയാണ് കട്ടപ്പന പൊലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്.

സ്റ്റേഷന്‍ ജാമ്യം ലഭിക്കാത്ത ഐ.പി.സി 153 എ വകുപ്പ് ചുമത്തിയാണ് അറസ്റ്റ്. ആര്‍.എസ്.എസിനേയും പൊലീസിനേയും വിമര്‍ശിച്ച് ഫേസ്ബുക്കില്‍ പോസ്റ്റ് ഇട്ടതിനാണ് ഉസ്മാനെ അറസ്റ്റ് ചെയ്തതെന്നാണ് ആരോപണം.

ആര്‍.എസ്.എസ് കലാപത്തിന് ശ്രമിക്കുന്നുവെന്ന ഇന്റലിജന്‍സ് റിപ്പോര്‍ട്ട് മുന്‍നിര്‍ത്തിയുള്ള മാധ്യമ വാര്‍ത്ത ഷെയര്‍ ചെയ്ത് പൊലിസിനേയും ആര്‍.എസ്.എസിനേയും വിമര്‍ശിച്ച് ഉസ്മാന്‍ ഫേസ്ബുക്കില്‍ പോസ്റ്റിട്ടിരുന്നു. ഈ പോസ്റ്റിന്റെ പേരിലാണ് കേസ് എന്നാണ് വിവരം.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

CONTENT HIGHLIGHTS: Former Judge S. Sudeep criticize Kerala government and Police

We use cookies to give you the best possible experience. Learn more