| Tuesday, 6th July 2021, 8:42 am

പൂര്‍വാശ്രമത്തില്‍ ജഡ്ജിയായിരുന്ന ഒരാള്‍ ലോകത്തിലെ ഏറ്റവും ഹതഭാഗ്യനായ മനുഷ്യനോട് മാപ്പ് ചോദിക്കുന്നു; ഫാ. സ്റ്റാന്‍ സ്വമിയുടെ മരണത്തില്‍ എസ്. സുദീപ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: ഭീമ കൊറേഗാവ് കേസില്‍ ജാമ്യാപേക്ഷ പരിഗണിക്കാനിരിക്കെ മരണപ്പെട്ട മനുഷ്യാവകാശ പ്രവര്‍ത്തകന്‍ ഫാ. സ്റ്റാന്‍ സ്വാമിയുടെ മരണത്തില്‍ പ്രതികരണവുമായി മുന്‍ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് എസ്. സുദീപ്. ലോകത്തിലെ ഏറ്റവും ഹതഭാഗ്യനായ മനുഷ്യനാണ് ഫാ. സ്റ്റാന്‍ സ്വാമിയെന്നും അദ്ദേഹത്തോട് ജഡ്ജിയായിരുന്ന ഒരാള്‍ മാപ്പ് ചോദിക്കുകയാണെന്നും എസ്. സുദീപ് പറഞ്ഞു.

പ്രതി എന്ന വിശേഷണത്തോടെ തന്നെ പോയിക്കഴിഞ്ഞ ഫാ. സ്റ്റാന്‍ സ്വാമിയുടെ ആത്മാവ് കോടതി മുറിയുടെ മച്ചില്‍ ഒരു ചോദ്യചിഹ്നമായി തൂങ്ങിക്കിടപ്പുണ്ടെന്നും ആ മനുഷ്യനോട് ആരാണ് മറുപടി പറയുകയെന്ന് അറിയില്ലെന്നും എസ്. സുദീപ് പറഞ്ഞു.

കൗണ്ട് ഓഫ് മൗണ്ടി ക്രിസ്റ്റോയിലെ ഡാന്റസ് എന്ന കഥാപാത്രത്തെ പരാമര്‍ശിച്ചു കൊണ്ട് വിചാരണത്തടവുകാര്‍ നേരിടുന്ന പ്രയാസങ്ങളെ കുറിച്ചും ഫേസ്ബുക്ക് കുറിപ്പില്‍ എസ്. സുദീപ് സംസാരിച്ചു.

‘ കഴിഞ്ഞ ദിവസം ലോകത്തിലെ ഏറ്റവും ഹതഭാഗ്യനായ മനുഷ്യന്‍ എന്റെ സ്വപ്നത്തില്‍ വന്നിരുന്നു. അയാള്‍ ഐ.സി.യുവില്‍ കിടക്കുകയായിരുന്നു. എണ്‍പത്തിനാലുകാരനായ എന്നെ നിങ്ങളെന്തിനാണ് ഇപ്പോഴും മഴയത്തു നിര്‍ത്തിയിരിക്കുന്നത് എന്ന ചോദ്യം ആ മനുഷ്യന്റെ പാതിയടഞ്ഞ കണ്‍കളിലുണ്ടായിരുന്നു.

ഞാന്‍ ഞെട്ടിയുണര്‍ന്ന്, വിയര്‍ത്തു… എനിക്കു മറുപടിയുണ്ടായിരുന്നില്ല. ആ മനുഷ്യനോട് ആരാണ് മറുപടി പറയുക? മറുപടികള്‍ കേള്‍ക്കാത്ത ലോകത്തേയ്ക്ക്, പ്രതി എന്ന വിശേഷണത്തോടെ തന്നെ പോയിക്കഴിഞ്ഞ ആ മനുഷ്യന്റെ ആത്മാവ് കോടതി മുറിയുടെ മച്ചില്‍ ഒരു ചോദ്യചിഹ്നമായി തൂങ്ങിക്കിടപ്പുണ്ട്.

പൂര്‍വാശ്രമത്തില്‍ ജഡ്ജിയായിരുന്ന ഒരാള്‍ ആ മനുഷ്യനോട് മാപ്പ് ചോദിക്കുന്നു. ഈ ലോകത്തിലെ ഏറ്റവും ഹതഭാഗ്യനായ മനുഷ്യന്റെ പേര് സ്റ്റാന്‍ സാമി എന്നാണ്,’ സുദീപിന്റെ ഫേസ്ബുക്ക് കുറിപ്പില്‍ പറയുന്നു.

ഫേസ്ബുക്കിലെ എഴുത്തിന്റെ പേരില്‍ പിരിച്ചുവിടല്‍ നോട്ടീസ് ലഭിച്ച എസ്. സുദീപ് കഴിഞ്ഞ ദിവസമാണ് രാജിവെച്ചത്. ഇതിന് പിന്നാലെയാണ് സ്റ്റാന്‍ സ്വാമിയുടെ മരണത്തില്‍ കോടതിക്കെതിരെ ചോദ്യങ്ങളുയര്‍ത്തിക്കൊണ്ട് അദ്ദേഹം രംഗത്തെത്തിയിരിക്കുന്നത്.

മുംബൈ ബാന്ദ്രയിലെ ഹോളി ഫാമിലി ആശുപത്രിയില്‍ വെച്ചായിരുന്നു സ്റ്റാന്‍ സ്വാമി അന്തരിച്ചത്. തിങ്കളാഴ്ച പുലര്‍ച്ചെ 4.30ന് ഹൃദയാഘാതം സംഭവിച്ചിരുന്നതായി അദ്ദേഹത്തെ ചികിത്സിച്ച ഡോക്ടര്‍ വ്യക്തമാക്കിയിരുന്നു. ഉച്ചയ്ക്ക് 1.30ഓടെയായിരുന്നു അന്ത്യം.

ഭീമാ കൊറേഗാവ് കേസില്‍ ജാമ്യാപേക്ഷ പരിഗണിക്കാനിരിക്കുന്നതിനിടെയാണ് അന്ത്യം. ജാമ്യ ഹരജിയില്‍ വാദം കേള്‍ക്കുന്നത് ബോംബെ ഹൈക്കോടതി ചൊവ്വാഴ്ച്ചത്തേക്ക് മാറ്റിയിരുന്നു.

ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് വെന്റിലേറ്ററില്‍ പ്രവേശിപ്പിച്ചിരുന്ന സ്റ്റാന്‍ സ്വാമിയുടെ ജാമ്യ ഹരജി അടിയന്തരമായി പരിഗണിക്കണമന്ന് ആവശ്യപ്പെട്ട് അഭിഭാഷകര്‍ തിങ്കളാഴ്ച രാവിലെ ബോംബെ ഹൈക്കോടതിയെ സമീപിച്ചിരുന്നു.

അറസ്റ്റിലായവരുടെ മൗലികാവകാശങ്ങള്‍ ലംഘിക്കുന്ന യു.എ.പി.എയിലെ വകുപ്പുകള്‍ക്കെതിരെ കഴിഞ്ഞ ദിവസം സ്റ്റാന്‍ സ്വാമി ഹരജി നല്‍കിയിരുന്നു.

ആരോഗ്യകാരണങ്ങളെത്തുടര്‍ന്ന് ജാമ്യം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് നേരത്തേ സ്റ്റാന്‍ സ്വാമി ഹരജി നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് ജാമ്യം നല്‍കുന്നതുമായി ബന്ധപ്പെട്ട 43 ഡി (5)വകുപ്പ് ചോദ്യം ചെയ്ത് വീണ്ടും ഹരജി സമര്‍പ്പിച്ചത്.

കുറ്റം തെളിയിക്കപ്പെടുന്നതുവരെ ആരോപണ വിധേയരായവരെ നിരപരാധികളായി കാണണമെന്നാണ് ക്രിമിനല്‍ നീതിന്യായ വ്യവസ്ഥയുടെ അടിത്തറയെന്നും എന്നാല്‍ ഇത്തരം കടുത്ത നിയമങ്ങള്‍ അത് പാലിക്കുന്നില്ലെന്നും ഹരജിയില്‍ സ്റ്റാന്‍ സ്വാമി ചൂണ്ടിക്കാട്ടി.

മുബൈ തലോജ ജയിലില്‍ നിന്ന് സ്റ്റാന്‍ സ്വാമിയെ മെയ് 28നാണ് സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയത്. ഭീമ കൊറേഗാവ് ജാതി സംഘര്‍ഷവുമായി ബന്ധപ്പെട്ട് ഒക്ടോബര്‍ എട്ടിനാണ് സ്റ്റാന്‍ സ്വാമിയെ ജാര്‍ഖണ്ഡില്‍ വെച്ച് എന്‍.ഐ.എ. അറസ്റ്റ് ചെയ്യുന്നത്.

ഈ കേസില്‍ ഇതിനോടകം സാമൂഹ്യപ്രവര്‍ത്തകയായ സുധാ ഭരദ്വാജ്, മനുഷ്യാവകാശ പ്രവര്‍ത്തകരായ വെര്‍നോണ്‍ ഗോണ്‍സാല്‍വസ്, അരുണ്‍ ഫെരേറിയ, റോണ വില്‍സണ്‍, സുധീര്‍ ധവാലെ, അഭിഭാഷകനായ സുരേന്ദ്ര ഗാഡ്‌ലിംഗ്, നാഗ്പൂര്‍ യൂണിവേഴ്സിറ്റിയിലെ ഇംഗ്ലീഷ് അധ്യാപികയായ ഷോമ സെന്‍, ഗവേഷകനും ആക്ടിവിസ്റ്റുമായ മഹേഷ് റൗത്ത്, കവിയും എഴുത്തുകാരനുമായ വരവരറാവു, ദളിത് ചിന്തകനും അക്കാദമിസ്റ്റുമായ ആനന്ദ് തെല്‍തുംദെ, പത്രപ്രവര്‍ത്തകനായ ഗൗതം നവലാഖ്, ദല്‍ഹി സര്‍വകലാശാലയിലെ അധ്യാപകനായ ഹാനി ബാബു, കലാപ്രവര്‍ത്തകരായ സാഗര്‍ ഗോര്‍ഖെ, രമേഷ് ഗായ്ചോര്‍, ജ്യോതി ജഗ്തപ്, എന്നിവര്‍ അറസ്റ്റു ചെയ്യപ്പെട്ടിട്ടുണ്ട്.

Content Highlight: Former Judge S Sudeep about Fr. Stan Swamy’s death

Latest Stories

We use cookies to give you the best possible experience. Learn more