| Wednesday, 24th January 2024, 3:56 pm

ഹമാസുമായുള്ള യുദ്ധം അവസാനിപ്പിച്ച് ഉടൻ തന്നെ തെരഞ്ഞെടുപ്പ് നടത്തുക: ഇസ്രഈൽ മുൻ പ്രധാനമന്ത്രി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ടെൽ അവീവ്: ഹമാസുമായുള്ള യുദ്ധം അവസാനിപ്പിക്കാനും എത്രയും പെട്ടെന്ന് ഇസ്രഈലിൽ തെരഞ്ഞെടുപ്പ് നടത്താനും നെതന്യാഹു സർക്കാരിനോട് ആവശ്യപ്പെട്ട് ഇസ്രഈൽ മുൻ പ്രധാനമന്ത്രി എഹൂദ് ബാറക്.

ദി ടെലിഗ്രാഫിന് നൽകിയ അഭിമുഖത്തിൽ ഹമാസിനെ ഇല്ലാതാക്കുവാൻ നെതന്യാഹു ഇറങ്ങിപ്പുറപ്പെട്ടാൽ വരാനിരിക്കുന്ന വർഷങ്ങളിൽ ഇസ്രഈൽ ഗസയിലെ ചളിയിൽ മുങ്ങിപ്പോകുമെന്നും എഹൂദ് ബാറക് പറഞ്ഞു.

നെതന്യാഹു രാജിവെക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടതായി ദി ടെലിഗ്രാഫ് റിപ്പോർട്ട് ചെയ്തു.
ദൈവത്തെയോർത്ത് പോകൂ എന്നായിരുന്നു നെതന്യാഹുവിനെ ഉദ്ദേശിച്ചുകൊണ്ട് ടെലിഗ്രാഫിനോട്‌ ബാറക് പറഞ്ഞത്‌.

‘ഹമാസിന്റെ ഭരണപരമായ ശക്തിയും സൈനിക ശക്തിയും നശിപ്പിക്കാതെ ഇസ്രയേലിന് വിജയം പ്രഖ്യാപിക്കാൻ സാധിക്കില്ല. പക്ഷേ ഹമാസിനെ സംബന്ധിച്ചിടത്തോളം വിജയിക്കണമെങ്കിൽ അതിജീവിച്ചാൽ മാത്രം മതി.

ഇസ്രഈൽ യഹ്യ സിൻവറിനെ (ഹമാസിന്റെ തലവൻ) കൊലപ്പെടുത്തിയാൽ പോലും അവർ അതിജീവിക്കും. സംഘർഷത്തിൽ നിന്ന് പുറത്തു കടക്കാനുള്ള ഏകമാർഗം ഉടൻ തന്നെ തെരഞ്ഞെടുപ്പ് നടത്തുക എന്നതാണ്,’ ബാറക് പറഞ്ഞു.

1,200 പേർ കൊല്ലപ്പെടുവാനും 200ലധികം പേർ ബന്ദികളാക്കപ്പെടാനും കാരണമായ ഒക്ടോബർ ഏഴിലെ ഹമാസിന്റെ ആക്രമണം ഉണ്ടായപ്പോൾ തന്നെ നെതന്യാഹു അധികാരത്തിൽ നിന്ന് ഇറങ്ങണമായിരുന്നു എന്നും ബാറക് പറഞ്ഞു.

ഇസ്രഈൽ സേനയുടെ മേധാവിയായും ഇസ്രഈലിന്റെ പ്രതിരോധ മന്ത്രിയായും ബാറക് നേരത്തെ സേവനമനുഷ്ഠിച്ചിട്ടുണ്ട്.

2011ൽ നെതന്യാഹുവിന്റെ മുന്നണിയിലുണ്ടായിരുന്ന ബാറക് അന്ന് മുതൽ നെതന്യാഹുവിന്റെ കടുത്ത വിമർശകനാണ്.

ഒക്ടോബർ ഏഴിന് പൊതുസമൂഹത്തിന് നെതാന്യാഹുവിനോടുള്ള വിശ്വാസം മുഴുവൻ നഷ്ടമായെന്നും അദ്ദേഹം പറഞ്ഞു.

നെതന്യാഹു ദ്വിരാഷ്ട്ര പരിഹാരത്തിനെതിരല്ലെന്നും മുന്നോട്ട് വരാനുള്ള എല്ലാ അവസരവും നശിപ്പിച്ചുകളന്നുവെന്നും ബാറക് കുറ്റപ്പെടുത്തി.

Content Highlight:Former Israel Prime Minister calls for end to the war and an election

We use cookies to give you the best possible experience. Learn more