| Monday, 29th August 2022, 6:47 pm

ഇന്ത്യ ജയിക്കണമെങ്കില്‍ അത് സംഭവിക്കണം; തുറന്നുപറഞ്ഞ് മുന്‍ സൂപ്പര്‍ താരം

സ്പോര്‍ട്സ് ഡെസ്‌ക്

വരാനിരിക്കുന്ന മത്സരങ്ങളില്‍ ഇന്ത്യക്ക് വിജയിക്കാനുള്ള സൂത്രവാക്യവുമായി മുന്‍ ഇന്ത്യന്‍ സൂപ്പര്‍ താരം വസീം ജാഫര്‍. ഇന്ത്യക്ക് വിജയിക്കണമെങ്കില്‍ സൂപ്പര്‍ താരങ്ങളായ വിരാടും രോഹിത് ശര്‍മയും ഫോമിലേക്കുയരണമെന്നായിരുന്നു അദ്ദേഹം പറഞ്ഞത്.

നേരിട്ട ആദ്യ പന്തില്‍ തന്നെ വൈസ് ക്യാപ്റ്റന്‍ കെ.എല്‍. രാഹുലിനെ ഇന്ത്യക്ക് നഷ്ടമായിരുന്നു. ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മയും താളം കണ്ടെത്താന്‍ സാധിച്ചിരുന്നില്ല.

എന്നാല്‍ ഏറെ നാളത്തെ വിശ്രമത്തിന് ശേഷം ഫോമിലേക്ക് മടങ്ങിയെത്തിയ വിരാടിന്റെ പ്രകടനം ആരാധകരെ സന്തോഷിപ്പിക്കാന്‍ പോന്നതായിരുന്നു.

ഈ സാഹചര്യത്തിലാണ് വസീം ജാഫര്‍ ഇക്കാര്യം പറയുന്നത്.

‘ഐ.പി.എല്ലില്‍ മുംബൈ ഇന്ത്യന്‍സിന് വേണ്ടി കളിക്കുമ്പോള്‍ തുടക്കം മുതല്‍ ആക്രമിച്ചു കളിക്കുന്ന സമീപനമാണ് രോഹിത്, ഇന്ത്യ- പാക് മത്സരത്തിലും പുറത്തെടുത്തത്.

അങ്ങനെ കളിക്കുമ്പോല്‍ 70-80 റണ്‍സ് നേടാനുള്ള സാധ്യത ഏറെ കുറവാണ്. എന്നിരുന്നാലും ഇങ്ങനെ കളിക്കുമ്പോള്‍ രോഹിത് 30-40 റണ്‍സ് എപ്പോഴും നേടാറുണ്ട്,’ വസീം ജാഫര്‍ പറയുന്നു.

ആവേശകരമായ മത്സരമായിരുന്നു ഏഷ്യാ കപ്പില്‍ കഴിഞ്ഞ ദിവസം നടന്നത്.

ഇന്ത്യന്‍ ഇന്നിങ്‌സിന്റെ തുടക്കത്തില്‍ പാക് ബൗളര്‍മാര്‍ ആധിപത്യം നേടുന്ന കാഴ്ചയായിരുന്നു കണ്ടത്. രാഹുലിനെ വളരെ പെട്ടന്നായിരുന്നു ഇന്ത്യക്ക് നഷ്ടമായത്.

കരുതലോടെയായരുന്നു രോഹിത് തുടങ്ങിയത്. എന്നാല്‍ 18 പന്തില്‍ നിന്നും 12 റണ്‍സുമായി മുഹമ്മദ് നവാസിന് വിക്കറ്റ് സമ്മാനിച്ചായിരുന്നു രോഹിത്തിന്റെ മടക്കം, പിന്നാലെ തന്നെ വിരാടും കൂടാരം കയറി.

പിന്നീട് സൂര്യകുമാര്‍ യാദവിനെയും ജഡേജയെയും നിര്‍ത്തി പാകിസ്ഥാന്‍ പ്രഷര്‍ ബില്‍ഡ് ചെയ്യുന്ന കാഴ്ചയായിരുന്നു കണ്ടത്. രണ്ടാം സ്പെല്ലുമായെത്തിയ നസീം ഷാ സൂര്യയെ മടക്കുകയും ചെയ്തു. പിന്നീട് ക്രീസിലെത്തിയത് ഹര്‍ദിക് പാണ്ഡ്യയായിരുന്നു.

ഹര്‍ദിക് പാണ്ഡ്യ ഇന്ത്യയുടെ രക്ഷകനാവുന്ന കാഴ്ചയായിരുന്നു യു.എ.ഇയില്‍ കണ്ടത്. സിക്‌സറടിച്ചുകൊണ്ട് പാണ്ഡ്യ ഇന്ത്യയെ വിജയത്തിലേക്കെത്തിച്ചപ്പോള്‍ ആരാധകര്‍ ഒന്നാകെ ആവേശത്തിലായിരുന്നു.

ഓഗസ്റ്റ് 31നാണ് ഹോങ് കോങ്ങിനെതിരെയാണ് ഇന്ത്യയുടെ അടുത്ത മത്സരം.

Content Highlight: Former Indian star Wasim Jaffer gives advice India to win a match

We use cookies to give you the best possible experience. Learn more