| Friday, 14th October 2022, 5:18 pm

ചെക്കന്റെ കളി കണ്ടാ! എപ്പൊ കപ്പടിച്ചെന്ന് ചോദിച്ചാൽ മതി; സൂപ്പർതാരത്തെ പുകഴ്ത്തി മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം

സ്പോര്‍ട്സ് ഡെസ്‌ക്

പെര്‍ത്തില്‍ നടന്ന ടി-20 ലോകകപ്പ് സന്നാഹ മത്സരത്തില്‍ വെസ്റ്റേണ്‍ ഓസ്‌ട്രേലിയക്കെതിരെ 36 റണ്‍സിനായിരുന്നു ഇന്ത്യ തോല്‍വി വഴങ്ങിയത്. ആദ്യം ബാറ്റിങ്ങിനിറങ്ങിയ ഓഓസീസ് ഉയര്‍ത്തിയ 168 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന് ഇന്ത്യക്ക് 132 റണ്‍സ് നേടാനേ കഴിഞ്ഞുള്ളൂ. മത്സരം നിരാശയോടെ അവസാനിച്ചെങ്കിലും തകര്‍പ്പന്‍ പ്രകടനമാണ് ഇന്ത്യന്‍ ഓപ്പണര്‍ കെ.എല്‍ രാഹുല്‍ പുറത്തെടുത്തത്.

ഓസീസിനെതിരായ മത്സരത്തില്‍ 55 പന്തില്‍ 74 റണ്‍സെടുത്ത് താരം മാത്രമാണ് തിളങ്ങയത്. രാഹുലിനെ പ്രശംസിച്ച് രംഗത്തെത്തിയിരിക്കുകയാണ് ഇപ്പോള്‍ മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം ആകാശ് ചോപ്ര.

ടി-20 ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് സ്‌കോര്‍ ചെയ്യുന്ന താരമായി കെ.എല്‍ രാഹുല്‍ ഫനിഷ് ചെയ്യുമെന്നാണ് ചോപ്ര പറഞ്ഞത്. കളിയെ കൂടുതല്‍ നേരം മുന്നോട്ട് കൊണ്ടു പോകാന്‍ സാധിക്കുന്ന താരമാണ് രാഹുലെന്നും ഓസ്‌ട്രേലിയന്‍ സാഹചര്യങ്ങള്‍ക്ക് അനുയോജ്യമായ പ്രകടനമാണ് താരം പുറത്തെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.

‘2022ലെ ടി-20 ലോകകപ്പില്‍ കെ.എല്‍ രാഹുല്‍ ഇന്ത്യയുടെ ടോപ് സ്‌കോറര്‍ ആകും. 20 ഓവറുകളും ബാറ്റ് ചെയ്യാന്‍ അദ്ദേഹത്തിന് അവസരമുണ്ട്, അവസാനം വരെ ബാറ്റ് ചെയ്യാനുള്ള കഴിവും അദ്ദേഹത്തിനുണ്ട്. മികച്ച പ്രകടനം പുറത്തെടുക്കുന്നതിനാല്‍ ഓസീസ് പിച്ചുകള്‍ അനായാസം കൈപിടിയിലൊതുക്കാന്‍ അദ്ദേഹത്തിനാവും,’ ചോപ്ര വ്യക്തമാക്കി.

ലോകകപ്പിന് മുന്നോടിയായുള്ള രണ്ടാം സന്നാഹ മത്സരത്തിലെ രാഹുലിന്റെ പ്രകടനത്തെ പ്രശംസിച്ച് പലരും രംഗത്തെത്തിയിരുന്നു. അതേസമയം ഒരു ഓവറില്‍ തന്നെ മൂന്നു വിക്കറ്റെടുത്ത സ്പിന്നര്‍ ആര്‍.അശ്വനാണ് ഇന്ത്യന്‍ ബൗളര്‍മാരില്‍ മികച്ച് നിന്നത്.

നേരത്തെ അര്‍ധ സെഞ്ച്വറി നേടിയ നിക്ക് ഹോബ്‌സനും ഡാര്‍സി ഷോട്ടുമാണ് വെസ്‌റ്റേണ്‍ ഓസ്‌ട്രേലിയയെ മികച്ച സ്‌കോറിലെത്തിച്ചത്.

ഇതേ ടീമിനെതിരെ ആദ്യ സന്നാഹ മത്സരത്തില്‍ ഇന്ത്യ 13 റണ്‍സിന് ജയിച്ചിരുന്നു. ബ്രിസ്‌ബ്രെയ്‌നില്‍ 17ന് ഓസ്‌ട്രേലിയക്കെതിരെയും 19ന് ന്യൂസിലാന്‍ഡിനെതിരെയുമാണ് ഇന്ത്യയുടെ അടുത്ത സന്നാഹ മത്സരങ്ങള്‍.

Content Highlights: Former Indian Legend praises Indian opener

We use cookies to give you the best possible experience. Learn more