| Wednesday, 9th November 2022, 8:50 pm

ഇന്ത്യയോ ഇംഗ്ലണ്ടോ ഫൈനലിലെത്തുന്നവര്‍ ആരുമാകട്ടെ അവര്‍ പേടിച്ചിരിക്കുകയാണ്; മുന്നറിയിപ്പുമായി ഇന്ത്യന്‍ ലെജന്‍ഡ്

സ്പോര്‍ട്സ് ഡെസ്‌ക്

ടി-20 ലോകകപ്പിനുള്ള രണ്ടാം സെമി ഫൈനലിന് മുമ്പായി ഇംഗ്ലണ്ടിനും ഇന്ത്യക്കും മുന്നറിയിപ്പുമായി ഇന്ത്യന്‍ ലെജന്‍ഡ് വസീം ജാഫര്‍. രണ്ടാം സെമിയില്‍ വിജയിച്ച് ഫൈനലില്‍ പ്രവേശിക്കുന്നത് ഏത് ടീമായാലും അവര്‍ പേടിക്കേണ്ടി വരുമെന്ന മുന്നറിയിപ്പാണ് വസീം ജാഫര്‍ നല്‍കുന്നത്.

പുറത്താകലിന്റെ വക്ക് വരെയെത്തിയ ശേഷമാണ് പാകിസ്ഥാന്‍ തിരിച്ചുവന്നതെന്നും ഇത്തരത്തിലൊന്ന് ഇതുവരെ കണ്ടിട്ടില്ലെന്നും ജാഫര്‍ പറയുന്നു.

ക്രിക് ട്രാക്കറിലെ റണ്‍ കി രണ്‍നീതി എന്ന പരിപാടിയിലായിരുന്നു വസീം ജാഫര്‍ ഇക്കാര്യം പറഞ്ഞത്.

’13 വര്‍ഷത്തിന് ശേഷം ടൂര്‍ണമെന്റിന്റെ ഫൈനലില്‍ പ്രവേശിക്കുക എന്നത് അവരെ സംബന്ധിച്ച് വളരെ വലിയ കാര്യമായിരിക്കും. കാരണം ഒരു ഘട്ടത്തില്‍ അവര്‍ പുറത്തായെന്ന് പോലും നമ്മള്‍ കരുതിയിരുന്നു.

ഇത്രയും ചെറിയ സമയത്തിനുള്ളില്‍ എത്ര വലിയ ഭാഗ്യമാണ് അവരെ തേടിയെത്തിയിരിക്കുന്നത്. ബംഗ്ലാദേശിനെതിരായ മത്സരത്തിന് മുമ്പ് അവര്‍ മടങ്ങാനൊരുങ്ങുകയാണെന്നാണ് എനിക്ക് തോന്നിയിരുന്നത്.

ടീമിലെ പല താരങ്ങളും മാനേജ്‌മെന്റ് അംഗങ്ങളും അവരുടെ പെട്ടിയടക്കം പാക്ക് ചെയ്തുവെച്ചിരുന്നു. എന്നാല്‍ നെതര്‍ലന്‍ഡ്‌സ് സൗത്ത് ആഫ്രിക്കയെ പരാജയപ്പെടുത്തുമെന്നും പാകിസ്ഥാന് ഒരു അവസരം ലഭിക്കുമെന്നും ആരെങ്കിലും കരുതിയിരുന്നോ?

എന്നാല്‍ മുന്നോട്ട് ഇനിയൊരു യാത്രയില്ലെന്ന് കരുതിയിടത്ത് നിന്നുമാണ് അവര്‍ക്ക് ഒരു അവസരം ലഭിച്ചിരിക്കുന്നത്. ഈ അവസരം മുതലാക്കി അവര്‍ ബംഗ്ലാദേശിനെ തോല്‍പിക്കുകയും സെമിയിലേക്ക് യോഗ്യത നേടുകയും ചെയ്തു.

സെമിയില്‍ ന്യൂസിലാന്‍ഡിനെതിരെ മികച്ച പ്രകടനമാണ് പുറത്തെടുത്ത്. ഭാഗ്യനിര്‍ഭാഗ്യങ്ങള്‍ ഇങ്ങനെ മാറി മറയുന്നത് ഞാന്‍ ഇതുവരെ കണ്ടിട്ടില്ല. അത്യാവശ്യ സമയതത് മികച്ച പ്രകടനം പുറത്തെടുത്ത പാകിസ്ഥാന് എല്ലാ അഭിനന്ദനങ്ങളും. പാകിസ്ഥാനെ ഫൈനലില്‍ നേരിടുന്നത് ഏത് ടീമും ആയിക്കൊള്ളട്ടെ അവര്‍ ആശങ്കയിലായിരിക്കും,’ വസീം ജാഫര്‍ കൂട്ടിച്ചേര്‍ത്തു.

അതേസമയം, ഐ.സി.സി ടി-20 ലോകകപ്പിന്റെ ആദ്യ സെമി ഫൈനല്‍ മത്സരത്തില്‍ ന്യൂസിലാന്‍ഡിനെ തോല്‍പിച്ച് പാകിസ്ഥാന്‍ ഫൈനിലില്‍ പ്രവേശിച്ചിരിക്കുകയാണ്. സിഡ്നിയില്‍ വെച്ച് നടന്ന മത്സരത്തില്‍ ഏഴ് വിക്കറ്റിനായിരുന്നു പാകിസ്ഥാന്റെ വിജയം.

ടോസ് നഷ്ടപ്പെട്ട് ആദ്യം ഫീല്‍ഡിങ്ങിനിറങ്ങിയ പാകിസ്ഥാന്‍ എതിരാളികളെ 152 റണ്‍സിന് എറിഞ്ഞൊതുക്കുകയും ഓപ്പണര്‍മാരുടെ മികവില്‍ അനായാസ ജയം സ്വന്തമാക്കുകയായിരുന്നു.

ഓപ്പണര്‍ ബാബര്‍ അസവും മുഹമ്മദ് റിസ്വാനും നേടിയ അര്‍ധ സെഞ്ച്വറികളാണ് പാകിസ്ഥാന് തുണയായത്. ഇവരുടെ ബാറ്റിങ് മികവില്‍ പാകിസ്ഥാന്‍ അനായാസം വിജയത്തിലേക്ക് നടന്നുകയറുകയായിരുന്നു.

നവംബര്‍ പത്തിനാണ് ഇന്ത്യ – ഇംഗ്ലണ്ട് സെമി ഫൈനല്‍. അഡ്‌ലെയ്ഡില്‍ വെച്ചാണ് മത്സരം നടക്കുന്നത്.

Content Highlight: Former Indian Cricketer Wasim Jaffer about India vs England Semi Final

We use cookies to give you the best possible experience. Learn more