| Friday, 23rd December 2022, 6:55 pm

അര്‍ജന്റീനക്കാരെ എംബാപ്പെ കുറെ വെള്ളംകുടിപ്പിച്ചിരുന്നു, അതിന്റെ കലിപ്പാണ് തീര്‍ക്കുന്നത്: ഫ്രഞ്ച് താരം

സ്പോര്‍ട്സ് ഡെസ്‌ക്

ഖത്തര്‍ ലോകകപ്പ് ഫൈനലില്‍ മുന്‍ ലോകചാമ്പ്യന്മാരായ ഫ്രാന്‍സിനെ തകര്‍ത്താണ് അര്‍ജന്റീന വിശ്വകിരീടമുയര്‍ത്തിയത്. തോല്‍വി വഴങ്ങേണ്ടി വന്നെങ്കിലും ഫൈനലില്‍ ഹാട്രിക് അടിച്ച ഫ്രഞ്ച് സൂപ്പര്‍താരം കിലിയന്‍ എംബാപ്പെ ഖത്തര്‍ ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ ഗോളുകള്‍ നേടിയതിനുള്ള ഗോള്‍ഡന്‍ ബൂട്ടും സ്വന്തമാക്കി. 23കാരനായ താരത്തെ പ്രശംസിച്ച് നിരവധിയാളുകളാണ് രംഗത്തെത്തിയത്.

അതേസമയം ഫൈനലിലെ ജയത്തിന് ശേഷം അര്‍ജന്റൈന്‍ ഗോള്‍ കീപ്പര്‍ എമിലിയാനോ മാര്‍ട്ടിനെസ് പലവിധേന എംബാപ്പെയെ പരിഹസിച്ചത് വലിയ വിവാദങ്ങള്‍ക്ക് വഴിയൊരുക്കിയിരുന്നു.

ഏറ്റവും മികച്ച ഗോള്‍ കീപ്പറിനുള്ള ഗോള്‍ഡന്‍ ഗ്ലൗ സ്വന്തമാക്കിയ മാര്‍ട്ടിനെസ് പുരസ്‌കാര വേദിയില്‍ വെച്ച് ഫ്രഞ്ച് താരങ്ങള്‍ക്കെതിരെ അശ്ലീല ആംഗ്യം കാണിച്ചുകൊണ്ടായിരുന്നു തുടക്കം. തുടര്‍ന്ന് ഡ്രസിങ് റൂമില്‍ ജയമാഘോഷിക്കുന്നതിനിടെ എംബാപ്പെയെ പരിഹസിച്ച് മൗനമാചരിച്ചതും വലിയ വിവാദം സൃഷ്ടിച്ചിരുന്നു.

അര്‍ജന്റീനയിലേക്ക് മടങ്ങിയതിന് ശേഷവും മാര്‍ട്ടിനെസിന്റെ രോഷം അടങ്ങുന്നുണ്ടായിരുന്നില്ല. ബ്യൂണസ് അയേഴ്‌സിലെ വിക്ടറി പരേഡില്‍ എംബാപ്പെയുടെ മുഖമുള്ള കുട്ടി പാവയുമായാണ് എമി പ്രത്യക്ഷപ്പെട്ടത്. പാവയുടെ മുഖത്തിന്റെ സ്ഥാനത്ത് എംബാപ്പെയുടെ ചിത്രം ഒട്ടിച്ചുവച്ചായിരുന്നു മാര്‍ട്ടിനെസിന്റെ വിവാദ ആഘോഷം.

എന്നാല്‍ എംബാപ്പെ അര്‍ജന്റൈന്‍ താരങ്ങളെ പ്രതിരോധത്തിലാക്കി വെള്ളം കുടിപ്പിച്ചിരുന്നെന്നും അതിന്റെ പ്രതിഷേധമാണ് മാര്‍ടിനെസ് തീര്‍ക്കുന്നതെന്നുമാണ് മുന്‍ ഫ്രഞ്ച് പ്രതിരോധതാരം ആദില്‍ റാമി പറഞ്ഞത്.

‘എംബാപ്പെ അര്‍ജന്റീനക്കാരെ വളരെയധികം പ്രതിരോധത്തിലാക്കി. നീണ്ട കാത്തിരിപ്പിനൊടുവില്‍ ലോകകപ്പ് നേടിയതിലുള്ള ആഘോഷത്തേക്കാളുപരി ഞങ്ങളുടെ ടീമിനെതിരെ ജയിച്ചതാണ് അവരുടെ സന്തോഷം. എനിക്ക് മെസിയുടെ എല്ലാ കാര്യങ്ങളും ഇഷ്ടമാണ്. പക്ഷേ അര്‍ജന്റീന ടീമിനെ ഒട്ടും ഇഷ്ടമല്ല.

ഈ ലോകകപ്പില്‍ അര്‍ജന്റീനിയന്‍ ടീം വളരെയധികം ആക്രമണോത്സുകതയോടും ദുഷ്ടതയോടും ന്യായരഹിതവുമായ കളിയാണ് കാഴ്ചവെച്ചത്,’ റാമി വ്യക്തമാക്കി.

അതേസമയം, എന്നാല്‍ ഇതൊന്നും വകവെക്കാതെ സൂപ്പര്‍താരം കിലിയന്‍ എംബാപ്പെ ഫ്രഞ്ച് ക്ലബ്ബായ പാരീസ് സെന്റ് ഷെര്‍മാങ്ങില്‍ തിരിച്ചെത്തി പരിശീലനം ആരംഭിച്ചിരിക്കുകയാണ്. ലോകകപ്പിന് ശേഷം പത്ത് ദിവസത്തെ അവധിയില്‍ പോകുമെന്ന് താരം നേരത്തെ അറിയിച്ചിരുന്നുവെങ്കിലും തീരുമാനം മാറ്റി ക്ലബിനൊപ്പം ചേരുകയായിരുന്നു.

ഫൈനലിലെ തോല്‍വിയില്‍ നിന്ന് താന്‍ മോചിതനായെന്നാണ് എംബാപ്പെ പ്രതികരിച്ചത്. ഇതോടെ 28ന് സ്ട്രോസ്ബര്‍ഗിനെതിരായ മത്സരത്തില്‍ താരം കളിച്ചേക്കും.

Content Highlights: Former French defender about Kylian Mbappe

We use cookies to give you the best possible experience. Learn more