മെസി അവനെ പോലെ കഠിനാധ്വാനം ചെയ്തിരുന്നേല്‍ 15 ബാലന്‍ ഡി ഓര്‍ നേടിയേനെ: മുന്‍ ഫ്രാന്‍സ് താരം
Sports News
മെസി അവനെ പോലെ കഠിനാധ്വാനം ചെയ്തിരുന്നേല്‍ 15 ബാലന്‍ ഡി ഓര്‍ നേടിയേനെ: മുന്‍ ഫ്രാന്‍സ് താരം
സ്പോര്‍ട്സ് ഡെസ്‌ക്
Tuesday, 13th August 2024, 3:05 pm

ലോക ഫുട്ബോളില്‍ ഐതിഹാസികമായ കരിയര്‍ കെട്ടിപ്പടുത്തുയര്‍ത്തിയ താരങ്ങളാണ് ലയണല്‍ മെസിയും ക്രിസ്റ്റിയാനോ റൊണാള്‍ഡോയും. മെസി എട്ട് ബാലന്‍ ഡി ഓര്‍ നേടിയപ്പോള്‍ റൊണാള്‍ഡോ അഞ്ച് തവണയാണ് ബാലന്‍ഡി ഓര്‍ സ്വന്തമാക്കിയത്. നിലവില്‍ മെസി മേജര്‍ ലീഗ് സോക്കര്‍ ക്ലബ്ബായ ഇന്റര്‍ മയാമിക്ക് വേണ്ടിയാണ് കളിക്കുന്നത്. വ്യത്യസ്ത ലീഗുകളില്‍ വ്യത്യസ്ത ടീമുകള്‍ക്കായി 904 മത്സരങ്ങളില്‍ നിന്നും 735 ഗോളുകളാണ് മെസി നേടിയിട്ടുള്ളത്.

റൊണാള്‍ഡോ നിലവില്‍ സൗദി വമ്പന്മാരായ അല്‍ നസറിന്റെ താരമാണ്. പുതിയ സീസണിനായുള്ള തയ്യാറെടുപ്പിലാണ് ഇപ്പോള്‍ റൊണാള്‍ഡോ. റൊണാള്‍ഡോ തന്റെ 39ാംവയസിലും പ്രായത്തെ വെല്ലുന്ന പോരാട്ടവീര്യവുമായി ലോകത്തെ വിസ്മയിപ്പിച്ചുകൊണ്ടിരിക്കുകയാണ്. ഇപ്പോള്‍ ഫ്രാന്‍സിന്റെ മുന്‍താരം പാട്രിക് എവ്ര ഇരുവരിലും ആരെയാണ് തനിക്ക് ഇഷ്ടമെന്ന ചോദ്യത്തിന് മറുപടിയായി റൊണാള്‍ഡോയുടെ പേരാണ് പറഞ്ഞിരിക്കുന്നത്.

‘എല്ലാ തവണയും ഞാന്‍ എന്തിനാണ് റൊണാള്‍ഡോ എന്ന് പറയുന്നത് എന്ന് വിശദീകരിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. നമ്മുടെ സഹോദരനായതുകൊണ്ടാന്നുമല്ല അത്. എനിക്ക് തോന്നുന്നു ദൈവം മെസിക്ക് ഒരു കഴിവ് നല്‍കിയിട്ടുണ്ട്, ക്രിസ്റ്റ്യാനോയ്ക്ക് അതിനായി ഒരുപാട് കഠിനാധ്വാനം ചെയ്യേണ്ടിവന്നു, റൊണാള്‍ഡോയുടെ അതേ പ്രവര്‍ത്തന നൈതികത മെസിക്ക് ഉണ്ടായിരുന്നെങ്കില്‍, അദ്ദേഹത്തിന് ഇന്ന് 15 ബാല ഡി ഓര്‍ ലഭിക്കുമായിരുന്നു,’ പാട്രിക് എവ്ര പറഞ്ഞു.

രാജ്യാന്തരതലത്തില്‍ അര്‍ജന്റീനക്കായി മികച്ച സംഭാവനകള്‍ നല്‍കാനും മെസിക്ക് സാധിച്ചിട്ടുണ്ട്. അര്‍ജന്റീനക്കായി 187 മത്സരങ്ങള്‍ കളിച്ച താരം 109 തവണയാണ് എതിരാളികളുടെ വലയില്‍ പന്തെത്തിച്ചത്.

മറിച്ച് അടുത്തിടെ അവസാനിച്ച യൂറോപ്യന്‍ ചാമ്പ്യന്‍ഷിപ്പില്‍ മികച്ച പ്രകടനം നടത്താന്‍ പോര്‍ച്ചുഗീസ് സൂപ്പര്‍താരത്തിന് സാധിച്ചിരുന്നില്ല. ക്വാര്‍ട്ടര്‍ ഫൈനലില്‍ ഫ്രാന്‍സിനെതിരെ പെനാല്‍ട്ടിയില്‍ പരാജയപ്പെട്ടു കൊണ്ടായിരുന്നു പോര്‍ച്ചുഗല്‍ തങ്ങളുടെ പോരാട്ടം അവസാനിപ്പിച്ചത്.

2024 യൂറോകപ്പില്‍ ഒരു അസിസ്റ്റ് മാത്രമാണ് റൊണാള്‍ഡോയ്ക്ക് നേടാന്‍ സാധിച്ചത്. ചരിത്രത്തില്‍ ആദ്യമായിട്ടാരുന്നു ഒരു മേജര്‍ ടൂര്‍ണമെന്റില്‍ റൊണാള്‍ഡോ ഗോള്‍ നേടാതെ പോകുന്നത്.

 

Content Highlight: Former Footballer  Patrice Evra Talking About Messi And Ronaldo