രവി പിള്ളക്കെതിരെ സമരം ചെയ്യാന്‍ സെക്രട്ടറിയേറ്റിലേക്ക് പോവുകയായിരുന്ന തൊഴിലാളികളെ കൊല്ലത്ത് വെച്ച് അറസ്റ്റ് ചെയ്ത് പൊലീസ്
Kerala
രവി പിള്ളക്കെതിരെ സമരം ചെയ്യാന്‍ സെക്രട്ടറിയേറ്റിലേക്ക് പോവുകയായിരുന്ന തൊഴിലാളികളെ കൊല്ലത്ത് വെച്ച് അറസ്റ്റ് ചെയ്ത് പൊലീസ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 10th February 2021, 1:15 pm

കൊല്ലം: പ്രവാസി വ്യവസായി രവി പിള്ളക്കെതിരെ സെക്രട്ടറിയേറ്റിന് മുന്‍പില്‍ മാര്‍ച്ച് നടത്താന്‍ കൊല്ലത്ത് നിന്ന് പുറപ്പെട്ട തൊഴിലാളി സംഘത്തെ പൊലീസ് കസ്റ്റഡിയിലെടുത്തു. 65 പേരെയാണ് കസ്റ്റഡിയില്‍ എടുത്തത്. ആനുകൂല്യങ്ങള്‍ നല്‍കാതെ ജോലിയില്‍ നിന്നും പിരിച്ചുവിട്ടതിനെതിരെയാണ് ഇവര്‍ പ്രതിഷേധത്തിന് ഇറങ്ങിയത്.

രവി പിള്ള തൊഴിലാളികളെ വഞ്ചിച്ചുവെന്നും 20 വര്‍ഷത്തോളം ജോലി ചെയ്തവരെ ഒരു ആനുകൂല്യവും നല്‍കാതെ കൊവിഡ് കാലത്ത് പിരിച്ചവിട്ടു എന്നുമാണ് തൊഴിലാളികള്‍ പറയുന്നത്. ഇതുമായി ബന്ധപ്പെട്ട് ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ് കൊല്ലത്തെ അദ്ദേഹത്തിന്റെ വസതിയില്‍ തൊഴിലാളികള്‍ പ്രതിഷേധിച്ചിരുന്നു. അതിന് തുടര്‍ച്ചയായിട്ടാണ് സെക്രട്ടറിയേറ്റിന് പുറത്ത് പ്രതിഷേധപ്രകടനം നടത്താന്‍ തീരുമാനിച്ചത്.

ഓച്ചിറയില്‍ നിന്ന് ബസില്‍ പുറപ്പെട്ട തൊഴിലാളികളെ ചിന്നക്കടയില്‍ വച്ച് ബസ് തടഞ്ഞ് നിര്‍ത്തിയാണ് അറസ്റ്റ് ചെയ്തത്. 65 ഓളം പേരെയാണ് കസ്റ്റഡിയിലെടുത്തത്. സംഘര്‍ഷം ഒഴിവാക്കാന്‍ മുന്‍കൂര്‍ കസ്റ്റഡിയില്‍ എടുത്തതെന്നായിരുന്നു ആദ്യം പൊലീസ് പറഞ്ഞത്.

എന്നാല്‍ തിരുവനന്തപുരത്തേക്ക് പോകുന്നതിന് മുന്‍പ് തന്നെ സംഘര്‍ഷമുണ്ടാകുമെന്ന് പറഞ്ഞ് തൊഴിലാളികളെ അറസ്റ്റ് ചെയതതിന്റെ സാഹചര്യം എന്താണെന്ന ചോദ്യത്തിന് കൊല്ലം ഈസ്റ്റ് പൊലീസിന് മറുപടിയില്ല.

കഴിഞ്ഞ രണ്ട് മണിക്കൂറായി ഇവര്‍ കസ്റ്റഡിയില്‍ തുടരുകയാണ്. അതിനിടെ തിരുവനന്തപുരം മേഖലയിലുള്ളവര്‍ സെക്രട്ടറിയേറ്റിന് മുന്നിലെത്തി സമരം തുടരുന്നുണ്ട്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ