| Saturday, 11th January 2020, 1:20 pm

ദല്‍ഹിയില്‍ കോണ്‍ഗ്രസിന് വീണ്ടും തിരിച്ചടി; മുന്‍ യൂത്ത് കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ പാര്‍ട്ടി വിട്ട് ആംആദ്മി പാര്‍ട്ടിയില്‍ ചേര്‍ന്നു

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: മുന്‍ ദല്‍ഹി യൂത്ത് കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ ജഗദീഷ് യാദവ് കോണ്‍ഗ്രസ് വിട്ട് ആംആദ്മി പാര്‍ട്ടിയില്‍ ചേര്‍ന്നു. ദല്‍ഹി ഒ.ബി.സി കമ്മീഷന്‍ ചെയര്‍മാനായും ജഗദീഷ് യാദവ് പ്രവര്‍ത്തിച്ചിട്ടുണ്ട്.

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ രിതാല മണ്ഡലത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായിരുന്നു ജഗദീഷ് യാദവ്. നിലവില്‍ കോണ്‍ഗ്രസ് പ്രകടന പത്രിക സമിതിയിലും തെരഞ്ഞെടുപ്പ് സമിതിയിലും പ്രവര്‍ത്തിച്ചു വരികയായിരുന്നു ജഗദീഷ് യാദവ്.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ജഗദീഷ് യാദവിനോടൊപ്പം കോണ്‍ഗ്രസ് വിജയ് വിഹാര്‍ ബ്ലോക്ക് കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ വികാസ് യാദവും ബി.ജെ.പിയുടെ ബന്‍സി ദോഗ്രയും ആം ആദ്മി പാര്‍ട്ടിയില്‍ ചേര്‍ന്നിട്ടുണ്ട്.

മുന്‍ എം.എല്‍.എയും മുന്‍ ഡെപ്യൂട്ടി സ്പീക്കറുമായിരുന്ന ഷൊഹൈബ് ഇഖ്ബാല്‍ കോണ്‍ഗ്രസില്‍ നിന്നും രാജിവെച്ച് ആംആദ്മി പാര്‍ട്ടിയില്‍ ചേര്‍ന്നിരുന്നു. ദല്‍ഹി മുഖ്യമന്ത്രിയും ആംആദ്മി പാര്‍ട്ടി ദേശീയ കണ്‍വീനറുമായ അരവിന്ദ് കെജ്രിവാളിന്റെ സാന്നിദ്ധ്യത്തിലായിരുന്നു അംഗത്വം സ്വീകരിച്ചത്.

മാതിയ മഹലില്‍ നിന്നും അഞ്ച് തവണ എം.എല്‍.എയായിട്ടുണ്ട് ഷൊഹൈബ് ഇഖ്ബാല്‍. ഷൊഹൈബിനോടൊപ്പം എം.സി.ഡി കൗണ്‍സിലര്‍മാരായ മൊഹമ്മദ് ഇഖ്ബാലും സുല്‍ത്താന അബാദിയും ആംആദ്മി പാര്‍ട്ടിയില്‍ ചേര്‍ന്നിട്ടുണ്ട്.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

ദല്‍ഹി തെരഞ്ഞെടുപ്പില്‍ ആംആദ്മി പാര്‍ട്ടി തന്നെ ഭരിക്കുമെന്ന് ഐ.എ.എന്‍.എസ്-സി വോട്ടര്‍ പോളിംഗ് ഏജന്‍സി പ്രവചിച്ചിരുന്നു. വലിയ ഭൂരിപക്ഷത്തില്‍ ആംആദ്മി പാര്‍ട്ടി വിജയിക്കുമെന്നാണ് പോളിംഗ് ഏജന്‍സിയുടെ പ്രവചനം.

ആകെയുള്ള 70 സീറ്റുകളില്‍ ആംആദ്മി പാര്‍ട്ടി 59 സീറ്റുകള്‍ നേടുമെന്നും ബി.ജെ.പി എട്ടു സീറ്റുകള്‍ സ്വന്തമാക്കുമെന്നും പറയുന്നു. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ഒരു സീറ്റു പോലും കിട്ടാതിരുന്ന കോണ്‍ഗ്രസ് ഇത്തവണ മൂന്നു സീറ്റുകള്‍ നേടുമെന്നും പോളിംഗ് ഏജന്‍സി പറയുന്നു.

രണ്ടു ദശാബ്ദങ്ങള്‍ക്കു ശേഷം ബി.ജെ.പി അധികാരം പ്രതീക്ഷിച്ചാണ് മത്സര രംഗത്തേക്കിറങ്ങുന്നതെങ്കിലും മൂന്നു മുതല്‍ 13 സീറ്റുകള്‍ വരെയേ ലഭിക്കുകയുള്ളുവെന്നാണ് പോളില്‍ പറയുന്നത്.

We use cookies to give you the best possible experience. Learn more