കൊല്‍ക്കത്തയിലെ വനിതാ ഡോക്ടറുടെ കൊലപാതകം; കോളേജ് മുന്‍ പ്രിന്‍സിപ്പല്‍ സി.ബി.ഐ കസ്റ്റഡിയില്‍
national news
കൊല്‍ക്കത്തയിലെ വനിതാ ഡോക്ടറുടെ കൊലപാതകം; കോളേജ് മുന്‍ പ്രിന്‍സിപ്പല്‍ സി.ബി.ഐ കസ്റ്റഡിയില്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 17th August 2024, 9:11 am

കൊല്‍ക്കത്ത: കൊല്‍ക്കത്തയിലെ ആര്‍.ജി കാര്‍ മെഡിക്കല്‍ കോളേജിലെ വനിതാ ഡോക്ടര്‍ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട കേസില്‍ കോളേജ് മുന്‍ പ്രിന്‍സിപ്പല്‍ സന്ദീപ് ഘോഷിനെ സി.ബി.ഐ കസ്റ്റഡിയിലെടുത്തു.

ഘോഷിന് പുറമെ പുതുതായി നെഞ്ച് വിഭാഗം മേധാവിയായി ചുമതലയേറ്റ ഡോ. അരുണാവ ദത്ത, മുന്‍ സൂപ്രണ്ട് ഡോ.സഞ്ജയ് വസിഷ്ഠ എന്നിവരും കസ്റ്റഡിയിലുണ്ട് .ഇവരെ കഴിഞ്ഞ ദിവസം സി.ബി.ഐ എട്ട് മണിക്കൂറോളം ചോദ്യം ചെയ്തിരുന്നു.

പ്രിന്‍സിപ്പല്‍ സന്ദീപ് ഘോഷ് ആണ് കൊലപാതകം നടന്ന ദിവസം യുവതിയുടെ മരണ വിവരം വീട്ടില്‍ വിളിച്ച് അറിയിച്ചത്. എന്നാല്‍ മരണകാരണം ആത്മഹത്യ ആണെന്നായിരുന്നു യുവതിയുടെ മാതാപിതാക്കളെ ധരിപ്പിച്ചത്. ഇതെന്തിനായിരുന്നു എന്ന സംശയം മാതാപിതാക്കള്‍ അന്വേഷണത്തിനിടെ പങ്ക് വെച്ചിരുന്നു.

അതേസമയം കഴിഞ്ഞ ദിവസം അര്‍ദ്ധരാത്രി ആര്‍.ജി കാര്‍ മെഡിക്കല്‍ കോളേജ് അക്രമിച്ച സംഭവത്തില്‍ ഒരു യുവതിയടക്കം 20 പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ആക്രമണത്തില്‍ കൊലപാതകം നടന്ന എമര്‍ജന്‍സി ഡിപാര്‍ട്ട്‌മെന്റടക്കം നിരവധി കെട്ടിടങ്ങള്‍ തകര്‍ന്നിട്ടുണ്ട്.

‘ സി.സി.ടി.വി.ക്യാമറയില്‍ നിന്ന് ലഭിച്ച ദൃശ്യങ്ങള്‍ പ്രകാരം ഒമ്പത് പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇവരില്‍ നിന്ന് ലഭിച്ച മൊഴികളുകളുടെ അടിസ്ഥാനത്തിലാണ് മറ്റുള്ളവരെ കസ്റ്റ്ഡിയില്‍ എടുത്തത്,’ കൊല്‍ക്കത്ത സിറ്റി കമ്മീഷണര്‍ വിനീത് ഗോയല്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

അക്രമണം തടയുന്നതില്‍ പൊലീസ് പരാജയപ്പെട്ടെന്നും ഇത് ഞങ്ങളുടെ പരാജയമാണെന്ന് ജനങ്ങള്‍ പറയുകയാണെങ്കില്‍ ആ ആരോപണം തങ്ങള്‍ അംഗീകരിക്കുമെന്നും കമ്മീഷണര്‍ അറിയിച്ചു.

എന്നാല്‍ അക്രമണത്തിന്റെ പേരില്‍ അറസ്റ്റിലായ ആര്‍ക്കും തന്നെ ക്രിമിനല്‍ പശ്ചാത്തലമില്ലെന്ന് പൊലീസ് അറിയിച്ചിട്ടുണ്ട്.

അതേസമയം മുന്‍ പ്രിന്‍സിപ്പല്‍ സന്ദീപ് ഘോഷിന്റെ അറസ്റ്റിനെ ആര്‍.ജി കാര്‍ മെഡിക്കല്‍ കോളേജില്‍ സമരം ചെയ്യുന്ന പ്രതിഷേധക്കാര്‍ സ്വാഗതം ചെയ്തു. അദ്ദേഹത്തിനെ ചോദ്യം ചെയ്യണമെന്ന് ഞങ്ങള്‍ ആദ്യം തന്നെ ആവശ്യപ്പെട്ടിരുന്നു. ജൂനിയര്‍ വിദ്യാര്‍ത്ഥികളിലൊരാള്‍ പ്രതികരിച്ചു.

ഓഗസ്റ്റ് 9 നാണ് കൊല്‍ക്കത്ത ആര്‍.ജി കാര്‍ മെഡിക്കല്‍ കൊളേജിലെ പി.ജി വിഭാഗം ഡോക്ടറായ 31 കാരിയെ ആശുപത്രിയിലെ സെമിനാര്‍ ഹാളില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ യുവതി ക്രൂര പീഡനത്തിന് വിധേയമായതായി കണ്ടെത്തി. തുടര്‍ന്ന് കല്‍ക്കട്ട ഹൈക്കോടതിയുടെ നിര്‍ദേശപ്രകാരം കേസ് സി.ബി.ഐ ഏറ്റെടുക്കുകയായിരുന്നു.

Content Highlight: Former college principal got custody  in Kolkata murder case