| Tuesday, 20th August 2024, 8:30 pm

ബാഴ്‌സയില്‍ കളിക്കാന്‍ വേണ്ടി റൊണോയെക്കാള്‍ മികച്ചത് മെസിയാണെന്ന് കള്ളം പറയേണ്ടി വന്നിട്ടുണ്ട്: മുന്‍ ബാഴ്‌സ താരം

സ്പോര്‍ട്സ് ഡെസ്‌ക്

തന്റെ ഡ്രീം ടീമായ എഫ്.സി ബാഴ്‌സലോണയില്‍ കളിക്കുന്നതിനായി ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെക്കാള്‍ മികച്ചത് മെസിയാണെന്ന് പറയേണ്ടി വന്നിട്ടുണ്ടെന്ന് മുന്‍ ബാഴ്സലോണ താരം കെവിന്‍ പ്രിന്‍സ് ബോട്ടെങ്.

2018ല്‍ സ്പോക്സിന് നല്‍കിയ അഭിമുഖത്തില്‍ ബോട്ടെങ് മെസിയെ പ്രശംസിച്ച് സംസാരിച്ചത് വലിയ മാധ്യമ ശ്രദ്ധ നേടിയിരുന്നു.

‘റൊണാള്‍ഡോ ഈ ലോകത്ത് എല്ലാ കാര്യങ്ങളും സാധ്യമാക്കുന്നു. അത് ഈ ലോകത്ത് മാത്രമാണ്. എന്നാല്‍ മെസിയോ? അദ്ദേഹം അസാധ്യനായ കളിക്കാരനാണ്. മറ്റാര്‍ക്കും സാധിക്കാത്ത കാര്യങ്ങളാണ് കളത്തില്‍ മെസി പുറത്തെടുക്കുന്നത്.

റൊണാള്‍ഡോ ലോകത്തിലെ മികച്ച താരമാണെങ്കില്‍ അതിനെല്ലാം മുകളിലാണ് മെസിയുടെ സ്ഥാനം,’ എന്നായിരുന്നു അദ്ദേഹം 2018ല്‍ പറഞ്ഞത്.

എന്നാല്‍ അതെല്ലാം വെറും പൊള്ളയായ വാചകങ്ങളാണെന്നും ബാഴ്സലോണയില്‍ കളിക്കുക എന്ന ഒറ്റ ലക്ഷ്യം മാത്രം മുമ്പില്‍ കണ്ടുകൊണ്ടാണ് താന്‍ ഇക്കാര്യങ്ങള്‍ പറഞ്ഞതെന്നും ബോട്ടെങ് പിന്നീട് പറഞ്ഞിരുന്നു. ഫൈവ് യു.കെ പോഡ്കാസ്റ്റിനോട് സംസാരിക്കുമ്പോഴാണ് അദ്ദേഹം ഇക്കാര്യം പങ്കുവെച്ചത്.

‘ലോകത്തിലെ ഏറ്റവും മികച്ച കളിക്കാരന്‍ ആരാണെന്ന് അവരെന്നോട് ചോദിച്ചു. ഞാന്‍ മെസി എന്ന് പറഞ്ഞു. അത് ഏറ്റവും വലിയ നുണകളിലൊന്നായിരുന്നു. ഞാന്‍ എപ്പോഴും സത്യം പറയാന്‍ ശ്രമിക്കാറുണ്ട്. പക്ഷേ, അപ്പോള്‍ ബാഴ്സലോണയുടെ ജേഴ്സി ധരിക്കാന്‍ വേണ്ടി എനിക്ക് നുണ പറയേണ്ടി വന്നു,’ ബോട്ടെങ് പറഞ്ഞു.

2019ലാണ് യു.എസ് സാസ്വോലോ കാല്‍സിയോയില്‍ നിന്ന് ബോട്ടെങ് ലോണ്‍ അടിസ്ഥാനത്തില്‍ ബാഴ്സയിലെത്തുന്നത്. മെസിക്കൊപ്പം ഒരു സീസണില്‍ അദ്ദേഹം ക്യാമ്പ് നൗവില്‍ പന്തുതട്ടിയിരുന്നു.

Content highlight: Former Barcelona star Kevin Prince Boateng about Lionel Messi and Cristiano Ronaldo

We use cookies to give you the best possible experience. Learn more