| Thursday, 9th November 2023, 6:20 pm

നാവികരെ വധശിക്ഷയ്ക്ക് വിധിച്ച സംഭവം: വീണ്ടും അപ്പീല്‍ ഫയല്‍ ചെയ്ത ഇന്ത്യ

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: നവംബര്‍ ഏഴിന് ഖത്തറില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട എട്ട് നാവികരുമായി ഔദ്യോഗികമായി ബന്ധപ്പെട്ടതായി ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം. ഈ വിഷയത്തില്‍ ഖത്തര്‍ അധികൃതരുമായി ബന്ധപ്പെട്ടതായും അപ്പീല്‍ ഫയല്‍ ചെയ്തതായും വിദേശകാര്യ മന്ത്രാലയ വക്താവ് അരിന്ദം ബാഗ്ചി പറഞ്ഞു.

എട്ട് ഇന്ത്യന്‍ ജീവനക്കാര്‍ക്ക് ഖത്തര്‍ കോടതി വധശിക്ഷ പ്രഖ്യാപിച്ചിരുന്നു. വിധി രഹസ്യമാണ,് ഇത് നിയമ വിദഗ്ദരുമായി ചര്‍ച്ച ചെയ്തിട്ടുണ്ട്. വിധിക്കെതിരെ ഇന്ത്യ അപ്പീല്‍ ചെയ്തിട്ടുണ്ട്. ഖത്തര്‍ ഉദ്യോഗസ്ഥരുമായി നിരന്തരം ബന്ധപ്പെടുന്നുണ്ട്,’ ബാഗ്ചി പറഞ്ഞു.

എട്ടുപേരുടെ കുടുംബാംഗങ്ങളെയും വിദേശകാര്യമന്ത്രി എസ് ജയങ്കര്‍ കണ്ടിരുന്നെന്നും ആവശ്യമായ നിയമസഹായം നല്‍കുന്നത് തുടരുമെന്നും അദ്ദേഹം പറഞ്ഞു.

ക്യാപ്റ്റന്‍ നവതേജ് സിങ് ഗില്‍, ക്യാപ്റ്റന്‍ ബീരേന്ത്ര കുമാര്‍ വര്‍മ, കൃപ്റ്റന്‍ സൗരഭ് വസിഷ്ഠ്, കമാന്‍ഡര്‍ അമിത് നാഗ്പാല്‍, കമാന്‍ഡര്‍ പൂര്‍ണേന്തു തിവാരി, കമാന്‍ഡര്‍ സുകുമാര്‍ പാക്ല, കമാന്‍ഡര്‍ സഞ്ജീവ് ഗുപ്ത സെയിലര്‍ രാഗേഷ് എന്നിവര്‍ക്കെതിരെയാണ് കുറ്റം ചുമത്തിയിരിക്കുന്നത്.

ഇവരുടെ ജ്യാമാപേക്ഷ പലതവണ തള്ളുകയും ഖത്തര്‍ അധികൃതര്‍ തടവ് നീട്ടുകയും ചെയ്തിരുന്നു. ഖത്തറിലെ ഫസ്റ്റ് ഇന്‍സ്റ്റന്‍സ് കോടതിയാണ് വിധി പ്രഖ്യാപിച്ചത്.

ഇസ്രഈലിന് വേണ്ടി ചാരപ്രവര്‍ത്തി നടത്തി എന്നതാണ് ഖത്തര്‍ ഇവര്‍ക്കുമേല്‍ ചുമത്തിയ കുറ്റമെന്ന് ദി ട്രിബ്യൂണ്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇത് തെളിയിക്കുന്ന ഇലക്ട്രോണിക് രേഖകകള്‍ ഖത്തര്‍ അധികൃതരുടെ കൈവശമുണ്ടെന്ന് പത്രം റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇറ്റാലിയന്‍ ടെക്നോളജി അടിസ്ഥാനമായി മിഡ്ജറ്റ് അന്തര്‍വാഹിനി നിര്‍മിക്കുന്ന ദെഹ്റ ഗ്ലോബല്‍ ടെക്നോളജീസിന്റെ പദ്ധതിയില്‍ ഉള്‍പ്പെട്ടവരാണ് വധശിക്ഷയ്ക്ക് വിധിച്ച നാവികര്‍.

CONTENT HIGJKIGHT : Foriegn ministry said Appeal filed, India got 2nd consular access to 8 Indians on death row in Qatar

We use cookies to give you the best possible experience. Learn more