വാഷിങ്ടൺ: ട്രംപ് ഭരണകൂടത്തിന്റെ നയത്തിനെതിരെ കേസ് ഫയൽ ചെയ്ത് വിസ റദ്ദാക്കപ്പെട്ട വിദ്യാർഥികൾ. വിദ്യാർത്ഥികൾക്ക് വേണ്ടി ഹാജരായ അഭിഭാഷകൻ ഇന്നലെ (വ്യാഴാഴ്ച ) ഫെഡറൽ കോടതിയോട് വിദ്യാർത്ഥികളുടെ ഇമിഗ്രേഷൻ സ്റ്റാറ്റസ് മാറ്റുന്നതിൽ നിന്ന് സർക്കാരിനെ താത്ക്കാലികമായി തടയണമെന്ന് ആവശ്യപ്പെട്ടു.
കേസിൽ അറ്റ്ലാന്റയിൽ നടക്കുന്ന വാദത്തിന് പിന്നാലെ യു.എസ് ഡിസ്ട്രിക്റ്റ് കോടതി ജഡ്ജി വിക്ടോറിയ കാൽവർട്ട് വിദ്യാർത്ഥികൾക്ക് അനുകൂലമായി വിധി പറയുമെന്നാണ് പ്രതീക്ഷ.
അന്താരാഷ്ട്ര വിദ്യാർത്ഥികൾക്കുള്ള വിസ റദ്ദാക്കുന്നത് തടയാനും ഇതിനകം റദ്ദാക്കിയവ പുനസ്ഥാപിക്കാനും ആവശ്യപ്പെട്ടുള്ള കേസിലാണ് ഈ അഭ്യർത്ഥന നടത്തിയിരിക്കുന്നത്. കുറഞ്ഞത് അഞ്ച് രാജ്യങ്ങളിൽ നിന്നുള്ള 133 വിദേശ വിദ്യാർത്ഥികളുടെ കേസുകൾ ഇതിൽ ഉൾപ്പെടുന്നു.
വിദ്യാർത്ഥികളുടെ വിസ റദ്ദാക്കിയത് എന്തുകൊണ്ടാണെന്ന് അറിയില്ലെന്നും എന്നാൽ അതൊരു വലിയ പ്രശ്നമാണെന്നും വിദ്യാർത്ഥികളെ പ്രതിനിധീകരിക്കുന്ന അഭിഭാഷകൻ ചാൾസ് കക്ക് കോടതിയിൽ പറഞ്ഞു.
അതേസമയം വിസ റദ്ദാക്കിയ വിദ്യാർത്ഥികൾക്ക് സാവകാശം കൊടുക്കുന്നത് അമേരിക്കയുടെ എക്സിക്യൂട്ടീവ് ബ്രാഞ്ചിന് കുടിയേറ്റം നിയന്ത്രിക്കാനുള്ള നടപടികൾ നടത്തുന്നതിൽ ബുദ്ധിമുട്ടുണ്ടാക്കുമെന്ന് സർക്കാർ വാദിച്ചു.
അറ്റ്ലാന്റ ആസ്ഥാനമായുള്ള നിയമ സ്ഥാപനമായ കക്ക് ബാക്സ്റ്റർ ഫയൽ ചെയ്ത കേസിൽ തുടക്കത്തിൽ 17 അന്താരാഷ്ട്ര വിദ്യാർത്ഥികളുടെ കേസുകളായിരുന്നു ഉണ്ടായിരുന്നത്. കേസിലെ ആദ്യത്തെ 17 വിദ്യാർത്ഥികളിൽ ഒമ്പത് പേർ ഇന്ത്യൻ പൗരന്മാരും അഞ്ച് പേർ ചൈനയിൽ നിന്നുള്ളവരുമാണ്. മറ്റ് മൂന്ന് പേർ കൊളംബിയ, മെക്സിക്കോ, ജപ്പാൻ എന്നിവിടങ്ങളിൽ നിന്നുള്ളവരാണ്.
ട്രംപ് ഭരണകൂടത്തിലെ മൂന്ന് ഉദ്യോഗസ്ഥരായ യു.എസ് അറ്റോർണി ജനറൽ പാം ബോണ്ടി, ഹോംലാൻഡ് സെക്യൂരിറ്റി സെക്രട്ടറി ക്രിസ്റ്റി നോയിം, ഇമിഗ്രേഷൻ ആൻഡ് കസ്റ്റംസ് എൻഫോഴ്‌സ്‌മെന്റ് ആക്ടിംഗ് ഡയറക്ടർ ടോഡ് ലിയോൺസ് എന്നിവരെയാണ് കേസിൽ പ്രതികളായി ചേർത്തിരിക്കുന്നത്.
വിദ്യാർത്ഥികളുടെ നിയമപരമായ പദവി ഇല്ലാതാക്കാനുള്ള ഫെഡറൽ ഗവൺമെന്റിന്റെ നടപടികൾ നൂറുകണക്കിന് വിദ്യാർത്ഥികളെയും സ്കോളർമാരേയും തടങ്കലിലേക്കും നാടുകടത്തലിലേക്കും തള്ളിവിട്ടു. ഹാർവാർഡ്, സ്റ്റാൻഫോർഡ് തുടങ്ങിയ സർവകലാശാലകൾ, മേരിലാൻഡ് സർവകലാശാല, ഒഹായോ സ്റ്റേറ്റ് യൂണിവേഴ്‌സിറ്റി, ചില ചെറിയ ലിബറൽ ആർട്‌സ് കോളേജുകൾ തുടങ്ങിയ നിരവധി സർവകലാശാലകളിലെ വിദ്യർത്ഥികളെ ട്രംപിന്റെ നയം സാരമായി ബാധിച്ചിട്ടുണ്ട്.
മാർച്ച് പകുതി മുതൽ 128 കോളേജുകളിലെയും സർവകലാശാലകളിലെയും കുറഞ്ഞത് 901 വിദ്യാർത്ഥികളുടെ വിസ റദ്ദാക്കുകയോ നിയമപരമായ പദവി അവസാനിപ്പിക്കുകയോ ചെയ്തിട്ടുണ്ടെന്ന് അസോസിയേറ്റഡ് പ്രസ് റിപ്പോർട്ട് ചെയ്തു.
ജനുവരി 20 ന് ട്രംപ് അധികാരമേറ്റതിനുശേഷം, സ്റ്റുഡന്റ് ആൻഡ് എക്സ്ചേഞ്ച് വിസിറ്റർ ഇൻഫർമേഷൻ സിസ്റ്റംസ് എന്നറിയപ്പെടുന്ന യു.എസ് ഇമിഗ്രേഷൻ ആൻഡ് കസ്റ്റംസ് എൻഫോഴ്‌സ്‌മെന്റ് ഡാറ്റാബേസിൽ നിന്ന് 4,700 ൽ അധികം വിദ്യാർത്ഥികളെ നീക്കം ചെയ്തതായി അമേരിക്കൻ ഇമിഗ്രേഷൻ ലോയേഴ്‌സ് അസോസിയേഷൻ അറിയിച്ചു.
Content Highlight: Foreign students sue Trump officials over revoked visas as 1,000 affected