| Sunday, 6th March 2022, 9:40 pm

ഉക്രൈനില്‍ നിന്ന് നാട്ടിലെത്തുന്ന വിദ്യാര്‍ത്ഥികളെ ഇന്ത്യയിലെ കോളേജുകളില്‍ പ്രവേശിപ്പിക്കണം: നവീന്‍ പട്‌നായിക്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ഓപ്പറേഷന്‍ ഗംഗയുടെ ഭാഗമായി ഉക്രൈനില്‍ നിന്ന് ഇന്ത്യയിലെത്തിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് രാജ്യത്തെ മെഡിക്കല്‍ കോളേജുകളില്‍ വിദ്യാഭ്യാസം നേടാനുള്ള സൗകര്യമൊരുക്കണമെന്ന് ഒഡീഷ മുഖ്യമന്ത്രി നവീന്‍ പട്‌നായിക്.

വിദ്യാര്‍ത്ഥികള്‍ക്ക് ഇന്ത്യയിലെ മെഡിക്കല്‍ കോളേജുകളില്‍ അഡ്മിഷന്‍ നല്‍കണമെന്നാവശ്യപ്പെട്ട് നവീന്‍ പട്‌നായിക് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയക്കുകയായിരുന്നു.

ഉക്രൈനിലെ സാഹചര്യം പഴയ രൂപത്തിലാവുന്നതുവരെ വിദ്യാര്‍ത്ഥികള്‍ക്ക് ഇന്ത്യയില്‍ പഠന സൗകര്യമൊരുക്കണമെന്നാണ് കത്തില്‍ ആവശ്യപ്പെടുന്നത്.

‘പണ്ടുണ്ടാകാത്ത വിധത്തിലുള്ള ഈ പ്രതിസന്ധി വിദ്യാര്‍ത്ഥികളുടെ ഭാവി തകര്‍ക്കാന്‍ ഇടയാക്കരുത്. യുദ്ധ ഭൂമിയില്‍ നിന്നെത്തുന്ന വിദ്യാര്‍ത്ഥികളെല്ലാവരും തന്നെ വല്ലാത്തൊരു മാനസികാവസ്ഥയിലൂടെയായിരിക്കും ഇപ്പോള്‍ തന്നെ കടന്നുപോയിട്ടുണ്ടാവുക,’ അദ്ദേഹം പറഞ്ഞു.

വിഷയത്തില്‍ എത്രയും പെട്ടെന്ന് നാഷണല്‍ മെഡിക്കല്‍ കമ്മീഷനും ബന്ധപ്പെട്ട വകുപ്പുകളും ഇടപെട്ട് വിദ്യാര്‍ത്ഥികള്‍ക്ക് പഠന സൗകര്യം ഒരുക്കണമെന്നും പട്‌നായിക് പറഞ്ഞു.

ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷനും രാജ്യത്തുടനീളമുള്ള മെഡിക്കല്‍ കോളേജുകളില്‍ വിദ്യാര്‍ത്ഥികളെ പ്രവേശിപ്പിക്കണമെന്നാവശ്യപ്പെട്ട് പ്രധാനമന്ത്രിക്കും കേന്ദ്ര ആരോഗ്യമന്ത്രിക്കും കത്തെഴുതിയിരുന്നു.

വിദേശകാര്യ മന്ത്രാലയത്തിന്റെ കണക്കനുസരിച്ച് ഏകദേശം 17,000 ഇന്ത്യക്കാരെ ഉക്രൈനില്‍ നിന്ന് നാട്ടിലെത്തിക്കാന്‍ സാധിച്ചിട്ടുണ്ട്.

ഉക്രൈനിലെ യുദ്ധമുഖത്ത് നിന്നും പൗരന്‍മാരെ തിരികെയെത്തിക്കാന്‍ സാധിച്ചത് ആഗോളതലത്തില്‍ വര്‍ധിച്ചുവരുന്ന ഇന്ത്യയുടെ സ്വാധീനത്തിന്റെ അടയാളമാണെന്ന് പ്രധാനമന്ത്രി നേരത്തെ പറഞ്ഞിരുന്നു.

ഇന്ത്യയില്‍ കൊവിഡിനെ പ്രതിരോധിച്ചതു പോലെ ഓപ്പറേഷന്‍ ഗംഗ വന്‍വിജയമായിരുന്നുവെന്നും മോദി കൂട്ടിച്ചേര്‍ത്തു.

ഓപ്പറേഷന്‍ ഗംഗയിലൂടെ ഉക്രൈനില്‍ കുടുങ്ങിക്കിടന്ന 13,700 പൗരന്മാരെ തിരിച്ചെത്തിക്കാന്‍ ഇന്ത്യന്‍ സര്‍ക്കാറിന് കഴിഞ്ഞിട്ടുണ്ടെന്നും കഴിഞ്ഞ ആഴ്ച മുതല്‍ ആരംഭിച്ച രക്ഷാപ്രവര്‍ത്തനത്തിനായി സ്പെഷ്യല്‍ ഫ്ളൈറ്റുകള്‍ തയ്യാറാക്കിയിട്ടുണ്ടെന്നും സര്‍ക്കാര്‍ പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.

എന്നാല്‍, എയര്‍ലിഫ്റ്റിന് മുമ്പ് ഇന്ത്യയിലെ വിദ്യാര്‍ത്ഥികളടക്കം നിരവധി യാതനകള്‍ സഹിക്കേണ്ടി വന്നിരുന്നുവെന്നും, അവര്‍ സ്വന്തം നിലയ്ക്കാണ് അയല്‍ രാജ്യങ്ങളിലേക്ക് കടന്നതെന്നും പ്രതിപക്ഷം ചൂണ്ടിക്കാണിച്ചിരുന്നു.

അതേസമയം, ഓപ്പറേഷന്‍ ഗംഗ അവസാന ഘട്ടത്തിലേക്കെത്തിയതായി ഹംഗറിയിലെ ഇന്ത്യന്‍ എംബസി അറിയിച്ചിരുന്നു. ഉക്രൈനില്‍ അവശേഷിക്കുന്ന വിദ്യാര്‍ഥികള്‍ അവരുടെ വിവരങ്ങള്‍ ഓപ്പറേഷന്‍ ഗംഗയില്‍ ഉടന്‍ തന്നെ രജിസ്റ്റര്‍ ചെയ്യണമെന്ന് കീവിലെ ഇന്ത്യന്‍ എംബസിയും നിര്‍ദേശിച്ചിട്ടുണ്ട്.


Content Highlights: For Indian Students From Ukraine, Odisha Chief Minister’s Letter To PM

We use cookies to give you the best possible experience. Learn more