| Thursday, 2nd May 2019, 11:58 am

അത് യെതിയുടേതല്ല, ഇന്ത്യന്‍ സെെന്യം കണ്ടെത്തിയ കാല്‍പാടുകള്‍ കാട്ടു കരടിയുടേതെന്ന് നേപ്പാള്‍ സൈന്യം

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: നടോടിക്കഥകളിലെ കഥാപാത്രമായ യെതി എന്ന ഭീകരജീവിയുടെ കാല്‍പാദങ്ങള്‍ കണ്ടെന്ന ഇന്ത്യന്‍ സൈന്യത്തിന്റെ അവകാശവാദത്തെ തള്ളി നേപ്പാള്‍ സൈന്യം. യെതിയുടേതെന്ന് ഇന്ത്യന്‍ ആര്‍മി അവകാശപ്പെട്ട് ട്വിറ്ററിലൂടെ പുറത്തു വിട്ടു കാല്‍പാടുകളുടെ ചിത്രങ്ങള്‍ യഥാര്‍ത്ഥത്തില്‍ കാട്ടു കരടിയുടേതാണെന്ന് നേപ്പാള്‍ സൈന്യം പറയുന്നു.

മകാലു ബെയ്സ് ക്യാമ്പില്‍ വെച്ച് ഇന്ത്യന്‍ സൈന്യത്തിലെ പര്‍വതാരോഹകരാണ് വിചിത്രമായ 32 ഇഞ്ച് നീളവും 15 ഇഞ്ച് വീതിയുമുള്ള കാല്‍പ്പാടുകള്‍ കണ്ടെത്തിയത്. ഏപ്രില്‍ 9നാണ് സൈന്യം കാല്‍പ്പാടുകള്‍ കാണുന്നത്. എന്നായിരുന്നു ഇന്ത്യന്‍ സൈന്യത്തിന്റെ ട്വീറ്റില്‍ പറഞ്ഞത്

വളരെ അപൂര്‍വമായി മാത്രം കാണുന്ന ഈ മഞ്ഞു മനുഷ്യനെ മകാലു-ബാരുണ്‍ ദേശീയ ഉദ്യാനത്തില്‍ മാത്രമാണ് മുമ്പ് കണ്ടിട്ടുള്ളതെന്നും ഔദ്യോഗിക ട്വിറ്റര്‍ പേജില്‍ സൈന്യം കുറിച്ചിരുന്നു.

എന്നാല്‍ ഇന്ത്യന്‍ സൈന്യത്തിന്റെ കൂടെയുണ്ടായിരുന്ന സഹായികളും ഇക്കാര്യം തള്ളിക്കളഞ്ഞു. ‘ഇന്ത്യന്‍ സൈന്യത്തിന്റെ ഒരു സംഘം കാല്‍പാടുകള്‍ കണ്ടെത്തിയെന്നും പറഞ്ഞിരുന്നു, ഞങ്ങളുടെ ലിയേസണ്‍ (വിവിധ സേനാനികളുടെ കീഴിലുള്ള സൈന്യങ്ങളെ കൂട്ടിച്ചേര്‍ക്കുന്ന ഉദ്യോഗസ്ഥര്‍) സംഘവും അവരുടെ കൂടെയുണ്ടായിരുന്നു’- നേപ്പാള്‍ ആര്‍മി വക്താവ് ബ്രിഗേഡിയര്‍ ജനറല്‍ ബിഗ്യാന്‍ ദേവ് പാണ്ഡെ മാധ്യമങ്ങളോട് പറഞ്ഞു. ‘ഞങ്ങള്‍ സംഭവത്തിന്റെ വസ്തുത അന്വേഷിച്ചു. എന്നാല്‍ പ്രദേശത്തെ ജോലിക്കാര്‍ പറയുന്നത് അവിടെ അടിക്കടി പ്രത്യക്ഷപ്പെടുന്ന കാട്ടുകരടിയുടെ കാല്‍പാദങ്ങളാണിവയെന്നാണ്’- അദ്ദേഹം കൂട്ടിച്ചര്‍ത്തു.

ഭീകരനായ മഞ്ഞു മനുഷ്യനായി യെതി കഥകളില്‍ പ്രത്യക്ഷപ്പെടുന്നത് 1920കളിലാണ്. ഹിമാലയന്‍ ഭാഗങ്ങളില്‍ അലഞ്ഞു തിരിയുന്ന, എന്നാല്‍ ആര്‍ക്കും പിടികൊടുക്കാത്ത ജീവിയായാണ് കഥകളില്‍ ഇത് അവതരിക്കപ്പെട്ടത്. യെതി യഥാര്‍ത്ഥ ജീവിയാണെന്നതിന് ശാസ്ത്രീയമായ യാതൊരു തെളിവുമില്ല. ഇത് ചൂണ്ടിക്കാട്ടി നിരവധി പേര്‍ ചിത്രം പുറത്തു വിട്ട ഇന്ത്യന്‍ സൈന്യത്തെ പരിഹസിച്ച് രംഗത്തെത്തിയിരുന്നു.

‘ഇന്നവര്‍ യെതിയുടെ കാല്‍പാദങ്ങള്‍ കണ്ടെത്തിയെന്ന് പറയുന്നു. നാളെയവര്‍ അച്ഛെ ദിന്‍ കണ്ടു പിടിച്ചെന്ന് പറയും. അതിനടുത്ത ദിവസം നേതാജിയെ കണ്ടെത്തും. വിശ്വസിക്കൂ സുഹൃത്തുക്കളെ’- എന്നായിരുന്നു ട്വീറ്റിന് കീഴിലെ ഒരു കമന്റ്.

അതേസമയം, യെതിയുടെ കാല്‍പ്പാടുകള്‍ കണ്ടെത്തിയ ഇന്ത്യന്‍ സൈന്യത്തെ അഭിനന്ദിച്ചു കൊണ്ട് ബി.ജെ.പി നേതാവ് ചൗകിദാര്‍ തരുണ്‍ വിജയ് രംഗത്തെത്തിയിരുന്നു. ‘നമ്മള്‍ ഇന്ത്യക്കാരാണ്. ദയവ് ചെയ്ത് അതിനെ ഭീകര ജീവിയെന്ന് വിളിക്കരുത്. അതിനെ ബഹുമാനിക്കണം, മഞ്ഞു മനുഷ്യനെന്ന് വിളിച്ചോളൂ’- എന്നായിരുന്നു അദ്ദേഹത്തിന്റെ ട്വീറ്റ്.

We use cookies to give you the best possible experience. Learn more