'വിശ്വാസ വോട്ടെടുപ്പിനെ നേരിടേണ്ടതെങ്ങനെ'; മുംബൈയില്‍ അടിയന്തിര യോഗം വിളിച്ച് ബി.ജെ.പി
India
'വിശ്വാസ വോട്ടെടുപ്പിനെ നേരിടേണ്ടതെങ്ങനെ'; മുംബൈയില്‍ അടിയന്തിര യോഗം വിളിച്ച് ബി.ജെ.പി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 26th November 2019, 11:53 am

ന്യൂദല്‍ഹി: മഹാരാഷ്ട്രയില്‍ നാളെ നടക്കുന്ന വിശ്വാസ വോട്ടെടുപ്പിനെ നേരിടാന്‍ തന്ത്രങ്ങള്‍ മെനഞ്ഞ് ബി.ജെ.പി. സുപ്രീം കോടതി വിധി വന്നതിന് പിന്നാലെ മുംബൈയില്‍ നേതാക്കളുടെ അടിയന്തിര യോഗം വിളിച്ചിരിക്കുകയാണ് പാര്‍ട്ടി. അജിത് പവാര്‍ ദേവേന്ദ്ര ഫഡ്‌നാവിസിന്റെ വസതിയില്‍ എത്തിയിട്ടുണ്ട്.

 

നാളത്തെ വിശ്വാസവോട്ടെടുപ്പോടെ കാര്യങ്ങള്‍ എല്ലാം വ്യക്തമാകുമെന്നാണ് കേന്ദ്രമന്ത്രി രാംദാസ് അത്താവലെ പ്രതികരിച്ചിരിക്കുന്നത്. എന്നാല്‍ ബി.ജെ.പി എങ്ങനെയാണ് വിശ്വാസ വോട്ടെടുപ്പിനെ അതിജീവിക്കാന്‍ പോകുന്നതെന്ന് കാത്തിരിക്കുകയാണ് മഹാരാഷ്ട്രയിലെ രാഷ്ട്രീയ പാര്‍ട്ടികള്‍.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

14 ദിവസത്തെ സമയം അനുവദിക്കണമെന്ന ബി.ജെ.പിയുടെ ആവശ്യം നിരാകരിച്ചുകൊണ്ടായിരുന്നു നാളെ തന്നെ വിശ്വാസ വോട്ടെടുപ്പ് നടത്തണമെന്ന നിര്‍ദേശം സുപ്രീം കോടതി മുന്നോട്ടുവെച്ചത്.

വിശ്വാസവോട്ടെടുപ്പ് നടത്താന്‍ ഗവര്‍ണര്‍ സമയം അനുവദിക്കുമെന്നും ഗവര്‍ണറുടെ അവകാശത്തില്‍ കൈകടത്താന്‍ സുപ്രീം കോടതിക്ക് അധികാരമില്ലെന്നും ബി.ജെ.പിക്ക് വേണ്ടി ഹാജരായ മുകുള്‍ റോത്തഗി ഇന്നലെ സുപ്രീം കോടതിയില്‍ പറഞ്ഞിരുന്നു. എന്നാല്‍ ഇത്തരം വാദങ്ങളെല്ലാം തള്ളിക്കൊണ്ടായിരുന്നു സുപ്രീം കോടതിയുടെ ഉത്തരവ്.

നാളെ വിശ്വാസ വോട്ടെടുപ്പിനെ വിജയിക്കാനുള്ള നനമ്പര്‍ ബി.ജെ.പിക്ക് ഇല്ലെന്നാണ് സൂചന. അതേസമയം 164 എം.എല്‍.എമാരുടെ പിന്തുണയുണ്ടെന്നാണ് ത്രികക്ഷി സഖ്യം അവകാശപ്പെടുന്നത്.

സുപ്രീം കോടതി വിധിയുടെ പശ്ചാത്തലത്തില്‍ ദേവേന്ദ്ര ഫഡ്‌നാവസിന്റെ രാജിയും ശിവസേന ആവശ്യപ്പെട്ടുകഴിഞ്ഞു. സത്യം വിജയിക്കുമെന്നായിരുന്നു ശിവസേന നേതാവ് സഞ്ജയ് റാവത്തിന്റെ പ്രതികരണം. സുപ്രീം കോടതി 30 മണിക്കൂര്‍ സമയം അനുവദിച്ചെന്നും ഭൂരിപക്ഷം തെളിയിക്കാന്‍ തങ്ങള്‍ക്ക് വെറും 30 മിനുട്ട് മാത്രം മതിയെന്നുമാണ് അദ്ദേഹം പറഞ്ഞത്.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ