| Sunday, 13th March 2022, 3:33 pm

പരാജയം ചര്‍ച്ച ചെയ്യാന്‍ വിളിച്ച കോണ്‍ഗ്രസ് യോഗത്തില്‍ മന്‍മോഹന്‍ സിംഗും എ.കെ.ആന്റണിയും മൂന്ന് മുതിർന്ന നേതാക്കളും പങ്കെടുക്കില്ല

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: നിയമസഭാ തെരഞ്ഞെടുപ്പിലെ പരാജയത്തിന് പിന്നാലെ വിളിച്ച കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി യോഗത്തില്‍ മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ് പങ്കെടുക്കില്ല.

മന്‍മോഹന്‍ സിംഗ് ഉള്‍പ്പെടെ അഞ്ച് നേതാക്കള്‍ യോഗത്തില്‍ പങ്കെടുക്കില്ലെന്നാണ് റിപ്പോര്‍ട്ട്.
എന്തുകൊണ്ടാണ് യോഗത്തില്‍ പങ്കെടുക്കാത്തതെന്ന് വ്യക്തമല്ല.മുൻ പ്രതിരോധമന്ത്രി എ.കെ.ആന്റണിയും മൂന്ന് മുതിർന്ന നേതാക്കളും പാർട്ടിയുടെ ഉന്നതതല യോഗത്തിൽ പങ്കെടുക്കില്ലെന്നാണ് സൂചന.

ഉത്തര്‍പ്രദേശ്, ഉത്തരാഖണ്ഡ്, മണിപ്പൂര്‍, ഗോവ, പഞ്ചാബ് എന്നിവിടങ്ങളിലെ തെരഞ്ഞെടുപ്പിലെ പരാജയം ചര്‍ച്ച ചെയ്യാനാണ് ഇന്ന് വൈകിട്ട് നാല് മണിക്ക് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി ദല്‍ഹിയില്‍ യോഗം ചേരുന്നത്.

യോഗത്തില്‍ വെച്ച് സോണിയാ ഗാന്ധിയും പ്രിയങ്കാ ഗാന്ധിയും സ്ഥാനം ഒഴിയുമെന്ന തരത്തില്‍ വാര്‍ത്ത ഉണ്ടായിരുന്നെങ്കിലും പിന്നീട് ഇത് നിഷേധിച്ച് കൊണ്ട് കോണ്‍ഗ്രസ് തന്നെ രംഗത്തെത്തിയിരുന്നു.

അഞ്ച് സംസ്ഥാനങ്ങളില്‍ നേരിട്ട ദയനീയ പരാജയത്തിന് പിന്നാലെ കോണ്‍ഗ്രസിലെ ഗ്രൂപ്പ് 23 നേതാക്കള്‍ നിലപാട് കടിപ്പിച്ചിരുന്നു. ദല്‍ഹിയില്‍ ഗുലാം നബി ആസാദിന്റെ വീട്ടില്‍ യോഗം ചേര്‍ന്ന ജി 23 നേതാക്കള്‍ നേതൃമാറ്റം അനിവാര്യമാണെന്ന് ആവശ്യപ്പെട്ടിരുന്നു.

മാറ്റമില്ലാതെ കോണ്‍ഗ്രസിന് മുന്നോട്ടുപോകാനാകില്ലെന്നും പ്രവര്‍ത്തക സമിതി അടിയന്തരമായി വിളിക്കണമെന്നും കപില്‍ സിബല്‍, ആനന്ദ് ശര്‍മ്മ, മനീഷ് തിവാരി എന്നിവരടക്കം പങ്കെടുത്ത യോഗം ആവശ്യപ്പെട്ടിരുന്നു.

വിമര്‍ശനം ഉയര്‍ന്നുവരുന്ന സാഹചര്യത്തിലാണ് യോഗം ചേരുന്നത്.

Content Highlights: Five leaders, including Manmohan Singh, will not attend the Congress meeting called to discuss the defeat

We use cookies to give you the best possible experience. Learn more