| Wednesday, 23rd February 2022, 2:33 pm

കെ.പി.എ.സി ലളിത പ്രണയിച്ച് തകര്‍ത്ത അഞ്ച് കഥാപാത്രങ്ങള്‍

അമൃത ടി. സുരേഷ്

‘ഞാന്‍ അത്ര സുന്ദരിയല്ല, അല്ലേ? അതുകൊണ്ട് തന്നെ നായികയെപ്പോലെയുള്ള പ്രധാന വേഷങ്ങള്‍ ഞാന്‍ ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല. വ്യത്യസ്തമായ വേഷങ്ങളാണെങ്കിലും പ്രേക്ഷകരെ ചിരിപ്പിക്കാന്‍ എനിക്ക് കഴിഞ്ഞു. ആ സന്തോഷത്തിന് അവാര്‍ഡുകളേക്കാള്‍ വിലയുണ്ട്,’ ഒരു അഭിമുഖത്തില്‍ കെ.പി.എ.സി ലളിത പറഞ്ഞ വാക്കുകളാണ്.

നായികകഥാപാത്രങ്ങളെക്കാള്‍ ഉള്‍ക്കരുത്തുള്ള പാത്ര സൃഷ്ടികളായിരുന്നു അവര്‍ അധികവും ചെയ്തിരുന്നത്. അമ്മയായി കരയിപ്പിച്ചും അഹങ്കാരിയായ പ്രതിനായികയായി വെറുപ്പുനേടിയും നിഷ്‌കളങ്ക ഹാസ്യം കൊണ്ട് കുടുകുടെ ചിരിപ്പിച്ചും കെ.പി.എ.സി ലളിത മലയാളസിനിമയുടെ അവിഭാജ്യ ഘടകമായി മാറിയിരുന്നു. അതുകൊണ്ട് തന്നെ അവരെ ഓര്‍ക്കുമ്പോള്‍ ആദ്യം ഓടിവരുന്ന കഥാപാത്രങ്ങള്‍ ഗോഡ്ഫാദറിലെ കൊച്ചമ്മിണിയും, മണിച്ചിത്രത്താഴിലെ ഭാസുരയും, മനസിനക്കരയിലെ കുഞ്ഞുമറിയവും, പൊന്‍മുട്ടയിടുന്ന താറാവിലെ ഭാഗീരഥിയും അനിയത്തിപ്രാവിലെ അമ്മച്ചിയുമൊക്കെയായിരിക്കും.

എന്നാല്‍ ഭൂരിപക്ഷം പ്രേക്ഷകരുടെയും മനസിലെ സ്ഥിരപ്രതിഷ്ഠ നേടിയ കഥാപാത്രങ്ങള്‍ക്കപ്പുറം പ്രണയം ആവിഷ്‌കരിച്ച ലളിതയെ ഒന്ന് പരിചയപ്പെട്ടാലോ. പ്രണയം അവതരിപ്പിച്ച കയ്യിലെണ്ണാവുന്ന കഥാപാത്രങ്ങള്‍ മാത്രമേ ലളിത അവതരിപ്പിച്ചിട്ടുള്ളൂവെങ്കിലും അവ അടയാളപ്പെടുത്താതെ പോവാനാവില്ല.

1. നാരായണി- മതിലുകള്‍

ലളിത അവതരിപ്പിച്ച കഥാപാത്രങ്ങളില്‍ നിന്നും തികച്ചും വ്യത്യസ്തമായ അനുഭവം പ്രേക്ഷകര്‍ക്ക് നല്‍കിയ കഥാപാത്രമാണ് മതിലുകളിലെ നാരായണി. ശബ്ദം കൊണ്ട് മാത്രം പ്രേക്ഷകരുടെ മനസിലേക്ക് കയറിപറ്റിയ മറ്റൊരു കഥാപാത്രമുണ്ടോ എന്ന് സംശയമാണ്.

‘ഞാന്‍ മരിച്ചുപോയാല്‍ എന്നെ ഓര്‍ക്കുമോ? പ്രിയപ്പെട്ട നാരായണീ. മരണത്തെ പറ്റി ഒന്നും പറയുക സാധ്യമല്ല. ആര് എപ്പോള്‍ എങ്ങനെ മരിക്കുമെന്ന് ഈശ്വരന് മാത്രമേ അറിയൂ. ഞാനായിരിക്കും ആദ്യം മരിക്കുക, അല്ല ഞാനായിരിക്കും..’ മതിലുകള്‍ക്ക് അപ്പുറം നിന്ന് പ്രണയിക്കുമ്പോള്‍ ബഷീറിന്റെ ആ കാമുകിക്ക് സിനിമയില്‍ ശബ്ദം മാത്രമേ ഉണ്ടായിരുന്നുള്ളൂ. ദൃശ്യങ്ങളില്‍ കാണിക്കുന്നത് മതിലില്‍ പിടിച്ചു നില്‍ക്കുന്ന മമ്മൂട്ടിയെയാണ്. എന്നാല്‍ അതില്‍ നിറഞ്ഞുനിന്നത് നാരായണിയുടെ ശബ്ദമായിരുന്നു.

മമ്മൂട്ടിക്കൊപ്പം ശബ്ദം മാത്രമായി നിന്ന് ലളിത പകര്‍ന്ന ഭാവത്തിന് ഇന്നും പകരം മറ്റൊന്നില്ല. അതായിരുന്നു കെ.പി.എ.സി ലളിത.

സിനിമയുടെ ഒടുക്കം മോചിതനായി ബഷീര്‍ ജയിലില്‍ നിന്ന് മടങ്ങവേ മതിലുകള്‍ക്കപ്പുറം ഉയര്‍ന്ന് താഴുന്ന ചുള്ളിക്കമ്പ് പ്രേക്ഷകന്റെ കണ്ണ് നനയിക്കും. നാരായണിയുടെ ശബ്ദം ഇനി ബഷീറിന് കേള്‍ക്കാനാവില്ല എന്ന വേദനയാണത്.

2. പാര്‍വതി- അനുഭവങ്ങള്‍ പാളിച്ചകള്‍

കല്യാണി കളവാണി ചൊല്ലമ്മിണി ചൊല്ല് എന്ന പാട്ട് കേള്‍ക്കാത്തവരുണ്ടാകില്ല. 1971 ല്‍ പുറത്തുവന്ന അനുഭവങ്ങള്‍ പാളിച്ചകള്‍ എന്ന ചിത്രത്തിലെ ഈ പാട്ടില്‍ കെ.പി.എ.സി ലളിതയാണ് അഭിനയിച്ചത്.

തന്റെ വീട്ടില്‍ ഒളിവില്‍ കഴിയാന്‍ വന്ന കമ്യൂണിസ്റ്റ് കാരനായ ചെല്ലപ്പനോട്(സത്യന്‍) ലളിതയുടെ പാര്‍വതിക്ക് തോന്നുന്ന സ്‌നേഹവും ആരാധനയും മനോഹരമായാണ് ലളിത അവതരിപ്പിച്ചത്. അയാള്‍ക്ക് വേറെ ഭാര്യയും കുട്ടികളും ഉണ്ടെന്നറിഞ്ഞിട്ടും യഥാര്‍ത്ഥ പേരിലല്ല വീട്ടില്‍ താമസിച്ചതെന്നറിയുമ്പോഴും പാര്‍വതി അയാളെ വെറുക്കുന്നില്ല.

താന്‍ ചതിക്കപ്പെട്ടു എന്ന് മനസിലാക്കിയിട്ടും പൂര്‍ണമായും ചെല്ലപ്പന് തന്നെ സമര്‍പ്പിക്കാന്‍ ഓമന തയാറാകുന്നുണ്ട്. നിരാശയായ കാമുകിയായി മികച്ച പ്രകടനമാണ് ചിത്രത്തില്‍ ലളിത കാഴ്ച്ച വെച്ചത്.

3. ശാന്തമ്മ- കൊടിയേറ്റം

നിരൂപക പ്രശംസ നേടിയ കൊടിയേറ്റത്തില്‍ ഭരത് ഗോപിയുടെ ഭാര്യയായ ശാന്തമ്മ ആയിട്ടായിരുന്നു കെ.പി.എ.സി ലളിത എത്തിയത്. കുടുംബത്തിന്റേതായ ഉത്തരവാദിത്വങ്ങളില്‍ നിന്നും ജീവിതത്തെ അലസമായി കാണുന്ന ശങ്കരന്‍കുട്ടി ഭാര്യയുടെ ഒരു കാര്യങ്ങളിലും ശ്രദ്ധിക്കുകയോ അവരെ സ്‌നേഹിക്കുകയോ ചെയ്യുന്നില്ല. ഗര്‍ഭിണിയായിരിക്കുന്ന അവസ്ഥയില്‍ പോലും ശാന്തമ്മക്ക് വേണ്ട കരുതല്‍ കൊടുക്കാന്‍ ശങ്കരന്‍ കുട്ടിക്കാവുന്നില്ല. എങ്കിലും ഭര്‍ത്താവിനേയും കുടുംബജീവിതത്തെയും തിരികെ പിടിക്കാം എന്ന പ്രതീക്ഷയോടെയാണ് ശാന്തമ്മ ജീവിക്കുന്നത്.

ഒടുവില്‍ അപ്രതീക്ഷിതമായി ഉണ്ടാവുന്ന തിരിച്ചറിവില്‍ നിന്നും തിരികെ ഭാര്യയുടെയും കുഞ്ഞിന്റേയും അരികിലേക്ക് എത്തുന്ന ശങ്കരന്‍ കുട്ടിയെ കാണുമ്പോള്‍ ശാന്തമ്മയുടെ മുഖത്ത് വിരിയുന്ന സന്തോഷവും ഒപ്പം ലജ്ജയും മനോഹരമായി ലളിത ആവിഷ്‌കരിച്ചിട്ടുണ്ട്. ഭാര്യയോടും മകളോടുമൊപ്പം സന്തോഷത്തോടെ ഒരു പുതിയ ജീവിതത്തിലേക്ക് കടക്കുന്ന ശങ്കരന്‍കുട്ടിയിലാണ് ചിത്രം അവസാനിക്കുന്നത്.

4. കാര്‍ത്തു- തേന്മാവിന്‍കൊമ്പത്ത്

തേന്മാവിന്‍ കൊമ്പത്ത് എന്ന പ്രിയദര്‍ശന്‍ ചിത്രത്തിലെ കാര്‍ത്തുവിനെ അത്ര പെട്ടെന്ന് പ്രേക്ഷകര്‍ മറക്കാനിടയില്ല. നെടുമുടി വേണു അവതരിപ്പിച്ച ശ്രീകൃഷ്ണനായിരുന്നു ചിത്രത്തില്‍ ലളിതയുടെ പെയര്‍.

പെങ്ങളുടെ വിവാഹജീവിതം തകര്‍ന്നതിനെ തുടര്‍ന്ന് തനിക്കും വിവാഹം വേണ്ട എന്ന് ശ്രീകൃഷ്ണന്‍ തിരുമാനിക്കുന്നു. 10 വര്‍ഷം പ്രേമിച്ച കാമുകന്‍ അവഗണിക്കുമ്പോഴും അദ്ദേഹം തന്നെ മാത്രമേ കല്ല്യാണം കഴിക്കൂ എന്ന പ്രതീക്ഷയിലാണ് കാര്‍ത്തു ജീവിക്കുന്നത്. ഒടുവില്‍ ശ്രീകൃഷ്ണന്‍ തന്നെ കാത്തിരിക്കുന്ന കാര്‍ത്തുവിന്റെ അടുക്കലേക്ക് തന്നെ വരുന്നു.

ചിത്രത്തിന്റെ ഒടുവില്‍ മോഹന്‍ലാലും ശോഭനയും നാട്ടുകാരില്‍ നിന്നും രക്ഷ നേടാനായി ഓടുമ്പോള്‍ നെടുമുടി വേണുവിനൊപ്പം ബസില്‍ നിന്നുമിറങ്ങി വരുന്ന ലളിതയുടെ കാര്‍ത്തുവാണ് പ്രേക്ഷകര്‍ക്ക് ആശ്വാസം നല്‍കുന്നത്. കേവലം മിനുട്ടുകള്‍ മാത്രമേ ലളിതയുടെ കഥാപാത്രം സിനിമയിലെത്തുന്നുള്ളുവെങ്കിലും അത് പ്രേക്ഷകരുടെ മനസില്‍ തങ്ങിനില്‍ക്കുന്നതായിരുന്നു.

5. ഓമന -കനല്‍ക്കാറ്റ്

ഓര്‍മിക്കപ്പെടുന്ന കെ.പി.എ.സി ലളിതയുടെ ഒരു കഥാപാത്രമാണ് കനല്‍ക്കാറ്റിലെ ഓമന. ജോലിക്ക് നില്‍ക്കുന്ന വീട്ടിലെ മുതലാളിയായ ഇന്നസെന്റിന്റെ കഥാപാത്രം പ്രേമം നടിച്ച് ഗര്‍ഭിണിയാക്കുന്ന ഓമന ആദ്യരംഗങ്ങളിലെല്ലാം ഒരു കോമഡി കഥാപാത്രമായാണ് എത്തുന്നത്. അവരെ ഒഴിവാക്കാന്‍ ഇന്നസെന്റ് കണ്ടെത്തുന്നത് മമ്മൂട്ടി അവതരിപ്പിക്കുന്ന നത്തു നാരായണനെയാണ്.

കാശിനായി നാരായണന്‍ ഓമനയെ വിവാഹം കഴിക്കുന്നു. ആദ്യരാത്രിയില്‍ തന്നെ അവരെ കബളിപ്പിച്ച് നാരായണന്‍ കടന്നു കളയുന്നു. സിനിമയില്‍ ഈ രംഗങ്ങളെല്ലാം പ്രേക്ഷകനില്‍ ചിരി ഉണര്‍ത്തിയ ഓമന ഒടുവില്‍ നാരായണനോട് യാത്ര പറയാനെത്തുമ്പോള്‍ ഒരു നോവായി മാറും.

ചെറുപ്പം മുതല്‍ വീട്ടുജോലിക്ക് പോയി പലരാലും ചതിക്കപ്പെട്ട നിസഹായായ ഒരു പെണ്‍കുട്ടിയുടെ ജീവിതം ഒരു മിനിട്ടിന്റെ ദൈര്‍ഘ്യം പോലുമില്ലാത്ത ഒറ്റ ഷോട്ടില്‍ തന്റെ അഭിനയത്തിലൂടെയും സംഭാഷണത്തിലൂടെയും കെ.പി.എ.സി ലളിത ആവിഷ്‌കരിക്കുന്നുണ്ട്. ആ പ്രതിഭയുടെ റേഞ്ച് മനസിലാക്കാന്‍ ഈ ഒറ്റ സീന്‍ തന്നെ ധാരാളമാണ്.

പല ആണുങ്ങളാലും വഞ്ചിക്കപ്പെട്ട ഓമന ആഗ്രഹിച്ചത് ആത്മാര്‍ത്ഥമായ സ്‌നേഹമായിരുന്നു. ബോംബേയിലെ വലിയൊരു വീട്ടിലേക്ക് ജോലിക്കായി പോകുമ്പോള്‍ ഓമന ഒപ്പം കരുതുന്നത് നാരായണന്‍ കെട്ടിക്കൊടുത്ത താലിയാണ്.

ചിരിപ്പിച്ചും കരയിപ്പിച്ചും നിറഞ്ഞുനിന്ന ലളിതക്ക് പ്രണയവും വഴങ്ങുമായിരുന്നു. മണിച്ചിത്രത്താഴിലെ ഭാസുരയേയും വെങ്കലത്തിലെ കുഞ്ഞിപ്പെണ്ണിനേയും അമരത്തിലെ ഭാര്‍ഗവിയേയും അവതരിപ്പിച്ച അതേ നടി തന്നെയാണ് നാരായണിക്ക് ശബ്ദമായതും  കൊടിയേറ്റത്തിലെ ശാന്തമ്മ ആയതും.
അക്ഷരം തെറ്റാതെ ലെജന്‍ഡ് എന്നു വിളിക്കേണ്ട നടി. അതാണ് കെ.പി.എ.സി ലളിത.


Content Highlight: five characters of lalitha depicts love

അമൃത ടി. സുരേഷ്

ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍. ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദവും ജേര്‍ണലിസത്തില്‍ പി.ജിയും പൂര്‍ത്തിയാക്കിയിട്ടുണ്ട്.

We use cookies to give you the best possible experience. Learn more