| Wednesday, 21st July 2021, 8:54 am

പക്ഷിപ്പനി ബാധിച്ച് രാജ്യത്ത് ആദ്യ മരണം; മരണപ്പെട്ടത് പതിനൊന്നുകാരന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: രാജ്യത്ത് ഈ വര്‍ഷത്തിലെ ആദ്യ പക്ഷിപ്പനി മരണം സ്ഥിരീകരിച്ചു. ഹരിയാനയില്‍ നിന്നുള്ള പതിനൊന്നുകാരനാണ് രോഗം ബാധിച്ച് മരിച്ചത്. ദല്‍ഹി എയിംസില്‍ ചികിത്സയില്‍ കഴിയുകയായിരുന്നു കുട്ടി. പൂനയിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജി നടത്തിയ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്.

ഹരിയാനയില്‍ കുട്ടിയെ ചികിത്സിച്ച ആരോഗ്യ പ്രവര്‍ത്തകനെ ന്യൂമോണിയയുടെ ലക്ഷണങ്ങള്‍ കാണിച്ചതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. നാഷണല്‍ സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോളില്‍ നിന്നുള്ള സംഘം ഇയാളുടെ ആരോഗ്യനില പരിശോധിക്കാനും കോണ്‍ടാക്ട് ട്രേസിംഗ് നടത്താനുമായി ഹരിയാനയില്‍ എത്തിയിട്ടുണ്ട്.

ഈ വര്‍ഷം തുടക്കത്തില്‍ ഹരിയാനയില്‍ പക്ഷികള്‍ക്കിടയില്‍ എച്ച്5എന്‍8 എന്ന വകഭേദം മൂലമുള്ള പക്ഷിപ്പനി പടര്‍ന്നുപിടിച്ചതിനെ തുടര്‍ന്ന് ആയിരക്കണക്കിന് പക്ഷികളെ കൊന്നൊടുക്കേണ്ടി വന്നിരുന്നു.

ഈ വകഭേദം മനുഷ്യരിലേക്ക് പടരാനും ഗുരുതര പ്രശ്‌നങ്ങള്‍ സൃഷ്ടിക്കാനുമുള്ള സാധ്യതയില്ലെന്ന് ഡോക്ടര്‍ അറിയിച്ചിരുന്നു. ഇപ്പോള്‍ മരിച്ച കുട്ടിയില്‍ കണ്ടെത്തിയിരിക്കുന്നത് എച്ച്5എന്‍1 വൈറസാണ്.

മഹാരാഷ്ട്ര, ഗുജറാത്ത്, ചത്തീസ്ഗഢ്, കേരളം, മധ്യപ്രദേശ്, ഉത്തരാഖണ്ഡ്, പഞ്ചാബ് എന്നീ സംസ്ഥാനങ്ങളിലും വളര്‍ത്തുപ്പക്ഷികള്‍ക്കിടയില്‍ പക്ഷിപ്പനി പടര്‍ന്നുപിടിച്ചിരുന്നു.

എച്ച്5എന്‍1 വൈറസ് ബാധിച്ചുണ്ടാകുന്ന പക്ഷിപ്പനിക്ക് ഏവിയന്‍ ഇന്‍ഫ്‌ളുവന്‍സ എന്നും പേരുണ്ട്. പക്ഷികളില്‍ ശ്വസനവ്യവസ്ഥയെയാണ് ഈ പനി ഗുരുതരമായി ബാധിക്കുന്നത്.

പക്ഷിപ്പനി മനുഷ്യരില്‍ നിന്നും മനുഷ്യരിലേക്ക് പടരാനുള്ള സാധ്യത വിരളമാണെന്നാണ് ലോകാരോഗ്യ സംഘടന അറിയിക്കുന്നത്. പക്ഷെ രോഗം ബാധിച്ചാല്‍ 60 ശതമാനമാണ് മരണസാധ്യതയെന്നതാണ് പക്ഷിപ്പനിയെ ഗുരുതരമാക്കുന്നത്.

ജനങ്ങള്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തണമെന്ന് കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചിട്ടുണ്ട്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: First Bird Flu Death This Year, Haryana Boy, 11

We use cookies to give you the best possible experience. Learn more