അമേരിക്കയില്‍ ഗേ നൈറ്റ് ക്ലബ്ബില്‍ വെടിവെയ്പ്; 50 പേര്‍ കൊല്ലപ്പെട്ടു
Daily News
അമേരിക്കയില്‍ ഗേ നൈറ്റ് ക്ലബ്ബില്‍ വെടിവെയ്പ്; 50 പേര്‍ കൊല്ലപ്പെട്ടു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 12th June 2016, 4:12 pm

orlando-firing-1

ഫ്‌ളോറിഡ: ഫ്‌ളോറിഡയില്‍ സ്വവര്‍ഗാനുരാഗികളുടെ നൈറ്റ് ക്ലബ്ബിലുണ്ടായ വെടിവെയ്പില്‍ 50പേര്‍ കൊല്ലപ്പെട്ടു. 53 പേര്‍ക്ക് പരിക്കേറ്റു. ഓര്‍ലാന്‍ഡോയിലെ ഗേനൈറ്റ് ക്ലബ്ബായ “പള്‍സ് ക്ലബി”ലാണ് വെടിവെയ്പുണ്ടായത്. പ്രാദേശിക സമയം രാത്രി ഒരു മണിയോടെ അക്രമി നൈറ്റ് ക്ലബ്ബിലെത്തി വെടിയുതിര്‍ക്കുകയായിരുന്നു. ഇയാളെ സുരക്ഷാ സേന വധിച്ചിട്ടുണ്ട്. ഒമര്‍ മാതീന്‍ എന്ന യുവാവാണ് വെടിവെപ്പ് നടത്തിയതെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. ഫ്‌ളോറിഡയില്‍ താമസിക്കുന്ന യുവാവ് അഫ്ഗാന്‍ വംശജനാണ്. ഇയാള്‍ക്ക് ഏതെങ്കിലും ഭീകര ബന്ധമുണ്ടോയെന്ന കാര്യത്തില്‍ വ്യക്തതയില്ല.

അക്രമി ക്ലബ്ബിലെത്തിയവരെ ബന്ദികളാക്കിയതായും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. പ്രദേശത്ത് നിന്ന് ജനങ്ങളോട് ഒഴിഞ്ഞു പോകാന്‍ അധികൃതര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ആക്രമണത്തെ തുടര്‍ന്ന് ഓര്‍ലാന്‍ഡോയില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ടുണ്ട്.

അക്രമിയുടെ വെടിയേറ്റ് തന്നെയാണോ എല്ലാവരും മരിച്ചതെന്ന് വ്യക്തമല്ല. പൊലീസ് അക്രമിയുമായി നടത്തിയ ഏറ്റുമുട്ടലില്‍ ആളുകള്‍ കൊല്ലപ്പെട്ടോ എന്ന് സംശയം ഉണ്ട്. ഏതാണ്ട് നാല് മണിക്കൂറുകള്‍ക്ക് ശേഷമാണ് അക്രമിയെ പൊലീസ് കൊലപ്പെടുത്തിയത്. കഴിഞ്ഞ 25 വര്‍ഷത്തിനിടെ അമേരിക്കയിലുണ്ടായ ഏറ്റവും വലിയ വെടിവെയ്പാണ് ഓര്‍ലാന്‍ഡോയിലേത്.

വെള്ളിയാഴ്ച ഓര്‍ലാന്‍ഡോയില്‍ ക്രിസ്റ്റിന ഗ്രിമ്മി എന്ന ഗായികക്ക് നേരെ അക്രമി വെടിയുതിര്‍ത്തിരുന്നു.ഇയാള്‍ പിന്നീട് സ്വയം വെടിവെച്ച് മരിക്കുകയായിരുന്നു.

orlando-1

orlando