| Monday, 9th November 2020, 9:08 am

സെക്രട്ടറിയേറ്റിലെ തീപിടിത്തം: ഷോര്‍ട്ട് സര്‍ക്യൂട്ട് കണ്ടെത്താനായില്ലെന്ന് അന്തിമ ഫോറന്‍സിക് റിപ്പോര്‍ട്ട്

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: സെക്രട്ടറിയേറ്റിലെ പൊതുഭരണ വകുപ്പിലുണ്ടായ തീപിടത്തത്തിന് കാരണം ഷോര്‍ട്ട് സര്‍ക്യൂട്ടാണെന്ന് കണ്ടെത്താനായില്ലെന്ന് ഫോറന്‍സിക് റിപ്പോര്‍ട്ട്. ഫാന്‍ ഉരുകിയതിന്റെ കാരണം വ്യക്തമല്ലെന്നും അന്തിമ ഫോറന്‍സിക് റിപ്പോര്‍ട്ട് ഫലത്തില്‍ പറയുന്നു.

തീപിടിത്തമുണ്ടായ ബ്ലോക്കില്‍ നിന്ന് നിന്ന് രണ്ട് മദ്യക്കുപ്പികള്‍ കണ്ടെത്തിയിരുന്നു. കുപ്പികള്‍ എങ്ങനെ ബ്ലോക്കില്‍ എത്തിയെന്ന കാര്യം വ്യക്തമല്ല. എന്നാല്‍ തീപിടിത്തത്തിന് കാരണം ഈ കുപ്പികളാണോ എന്നത് വ്യക്തമല്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ഫാന്‍ ഉരുകാനുള്ള കാരണമെന്താണെന്ന് വിവിധ പരിശോധനകള്‍ക്ക് ശേഷവും കണ്ടെത്താനാകാത്ത സാഹചര്യത്തില്‍ സാമ്പിളുകള്‍ കൂടുതല്‍ പരിശോധനയ്ക്കായി ബെംഗളൂരുവിലെയോ ദല്‍ഹിയിലെയോ ഫോറന്‍സിക് ലാബിലേക്ക് അയക്കും.

സെക്രട്ടറിയേറ്റിലെ തീപിടിത്തം ഷോര്‍ട്ട് സര്‍ക്യൂട്ട് മൂലമല്ലെന്ന് പ്രാഥമിക പരിശോധനയില്‍ ഫോറന്‍സിക് വ്യക്തമാക്കിയിരുന്നു. കത്തിയത് ഫയലുകള്‍ മാത്രമാണെന്നും റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു. അതേസമയം സാനിറ്റൈസര്‍ ഉള്‍പ്പെടെയുള്ള മറ്റു വസ്തുക്കള്‍ കത്തിയിട്ടില്ലെന്നും അന്ന് ഫോറന്‍സിക് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു.

നേരത്തെ സര്‍ക്കാര്‍ ചുമതലപ്പെടുത്തിയ സമിതി ഫയര്‍ഫോഴ്സിന്റെ സംഘം ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്ന് ചൂണ്ടിക്കാണിച്ചിരുന്നു.

ആഗസ്റ്റ് 25 നാണ് സെക്രട്ടറിയേറ്റില്‍ തീപിടിത്തമുണ്ടായത്. നോര്‍ത്ത് ബ്ലോക്കിലെ പ്രോട്ടോക്കോള്‍ വിഭാഗത്തില്‍ തീപിടുത്തമുണ്ടായത്. അഗ്‌നിശമനസേന എത്തിയാണ് തീ അണച്ചത്.

സംഭവത്തില്‍ സര്‍ക്കാരിനെതിരെ വിമര്‍ശനവുമായി നിരവധിപേര്‍ രംഗത്തെത്തിയിരുന്നു. സെക്രട്ടറിയേറ്റിലെ തീപിടിത്തം എന്‍.ഐ.എ അന്വേഷിക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അഭിപ്രായപ്പെട്ടിരുന്നു. സ്വര്‍ണ്ണക്കടത്തുമായി ബന്ധപ്പെട്ടുള്ള ഫയലുകളാണ് നഷ്ടപ്പെട്ടിട്ടുള്ളതെന്നും അദ്ദേഹം പറഞ്ഞു.

നേരത്തെ യു.ഡി.എഫും ബി.ജെ.പിയും സെക്രട്ടറിയേറ്റിന് മുന്നില്‍ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. അതേസമയം പ്രതിഷേധവുമായി രംഗത്തെത്തിയവര്‍ മാധ്യമങ്ങളോട് സംസാരിക്കുന്നത് വിലക്കി ചീഫ് സെക്രട്ടറി വിശ്വാസ് മേത്ത രംഗത്തെത്തിയതും വിവാദമായിരുന്നു.

ചീഫ് സെക്രട്ടറി നേരിട്ടെത്തിയാണ് സമരക്കാര്‍ മാധ്യമങ്ങളോട് സംസാരിക്കുന്നത് വിലക്കിയത്. മാധ്യമങ്ങളെ സംഭവസ്ഥലത്ത് നിന്ന് പുറത്താക്കുകയും ചെയ്തിരുന്നു. പിന്നീട് സെക്രട്ടറിയേറ്റിനുമുന്നിലെ പ്രതിഷേധം പൊലീസുമായി സംഘര്‍ഷത്തില്‍ കലാശിച്ചതും വാര്‍ത്തയായിരുന്നു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Fire in Secretariat; Forensic doesn’t find  short circuit

We use cookies to give you the best possible experience. Learn more