| Friday, 25th June 2021, 11:42 am

പള്ളി പൊളിച്ചുമാറ്റലിനെക്കുറിച്ച് ഡോക്യുമെന്ററി; ദ വയറിനെതിരെ കേസെടുത്ത് യു.പി. പൊലീസ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ലഖ്‌നൗ: ബരാബങ്കിയിലെ പള്ളി പൊളിച്ചുമാറ്റുന്നതിനെക്കുറിച്ചുള്ള ഡോക്യൂമെന്ററി സംപ്രഷണം ചെയ്തതിന് ദ വയറിനെതിരെ യു.പി. പൊലീസ് എഫ്.ഐ.ആര്‍.ചുമത്തി.

അനധികൃതമായി നിര്‍മ്മാണം നടത്തിയെന്നാരോപിച്ചാണ് അധികൃതര്‍ പള്ളി പൊളിച്ചുമാറ്റാന്‍ ഉത്തരവിട്ടത്.

ശത്രുത വളര്‍ത്തുന്നതും കലാപം സൃഷ്ടിക്കുന്നതുമാണ് വയററിന്റെ ഭാഗത്ത് നിന്നുണ്ടായ നീക്കമെന്നാണ് പൊലീസിന്റെ ആരോപണം.

അടിസ്ഥാനരഹിതവും തെറ്റായതുമായ പ്രസ്താവനകള്‍ നടത്തുന്ന ഒരു വീഡിയോ ഡോക്യുമെന്ററി ജൂണ്‍ 23 ന് ന്യൂസ് പോര്‍ട്ടല്‍ അവരുടെ ട്വിറ്റര്‍ ഹാന്‍ഡില്‍ പങ്കിട്ടെന്നും ഭരണകൂടം ഒരു പ്രത്യേക മതത്തിന്റെ മതഗ്രന്ഥങ്ങളെ അശുദ്ധമാക്കി പിന്നീട് ഒരു അഴുക്കുചാലിലേക്ക് വലിച്ചെറിഞ്ഞു എന്നതുള്‍പ്പെടെ യുക്തിരഹിതമായ വാദങ്ങള്‍ വീഡിയോയില്‍ ഉന്നയിക്കുന്നുവെന്നുമാണ് അധികൃതര്‍ പറയുന്നത്.

ഇക്കാര്യങ്ങള്‍ പറഞ്ഞ് സമൂഹത്തില്‍ അസ്വാരസ്യം ഉണ്ടാക്കാന്‍ വയര്‍ ശ്രമിക്കുകയും സാമുദായിക സംഘര്‍ഷം പ്രചരിപ്പിക്കാന്‍ ശ്രമിക്കുകയും ചെയ്തുവെന്നാണ് ബരാബങ്കി ജില്ലാ മജിസ്ട്രേറ്റ് ആദര്‍ശ് സിംഗ് വീഡിയോ പ്രസ്താവനയില്‍ പറഞ്ഞത്.

ന്യൂസ് പോര്‍ട്ടലിന് പുറമെ വെബ്സൈറ്റില്‍ പ്രവര്‍ത്തിക്കുന്ന രണ്ട് മാധ്യമപ്രവര്‍ത്തകരുടെ പേരിലും എഫ്.ഐ.ആര്‍. എടുത്തിട്ടുണ്ട്. ‘കലാപത്തിന് കാരണമാകുക’, ‘മതത്തിന്റെ അടിസ്ഥാനത്തില്‍ ശത്രുത വളര്‍ത്തുക’, ‘ക്രിമിനല്‍ ഗൂഢാലോചന’ തുടങ്ങിയ വകുപ്പുകള്‍ പ്രകാരമാണ് കേസ് ഫയല്‍ ചെയ്തിരിക്കുന്നത്.

അതേസമയം, ബാരബങ്കിയിലെ പള്ളി പൊളിച്ചുമാറ്റിയ സംഭവത്തില്‍ ജുഡീഷ്യല്‍ അന്വേഷണം ആവശ്യപ്പെട്ട് മുസ്ലിം വ്യക്തി നിയമ ബോര്‍ഡ് രംഗത്തുവന്നിരുന്നു. നൂറുവര്‍ഷത്തിലധികം പഴക്കമുള്ള ഗരീബ് നവാസ് പള്ളിയാണ് പൊളിച്ചുമാറ്റിയത്.

മുന്‍കൂര്‍ അറിയിപ്പികളൊന്നുമില്ലാതെയാണ് ബാരബങ്കി ഭരണകൂടം പള്ളി പൊളിച്ചുമാറ്റിയതെന്ന് ബോര്‍ഡ് പറഞ്ഞു.

മെയ് 31 വരെ പള്ളി പൊളിക്കരുതെന്ന അലഹബാദ് ഹൈക്കോടതി ഉത്തരവ് നിലനില്‍ക്കെയാണ് ജില്ലാ ഭരണകൂടത്തിന്റെ നടപടി. കഴിഞ്ഞ മാസം 24 നാണ് ഹൈക്കോടതി ഇതുസംബന്ധിച്ച് ഉത്തരവ് ഇറക്കിയത്.

അനധികൃത നിര്‍മ്മാണമാണെന്ന് കാണിച്ച് ബുള്‍ഡോസര്‍ ഉപയോഗിച്ചായിരുന്നു പള്ളി പൊളിച്ചുമാറ്റിയത്. കഴിഞ്ഞ മാര്‍ച്ച് 15 നാണ് പള്ളി അനധികൃത നിര്‍മ്മാണമാണെന്ന് പറഞ്ഞുകൊണ്ട് പള്ളിക്കമ്മറ്റിക്ക് നോട്ടീസ് ജില്ലാഭരണകൂടം അയച്ചത്.

തുടര്‍ന്ന് 1956 മുതല്‍ പള്ളിക്ക് വൈദ്യുതി കണക്ഷന്‍ ഉണ്ടെന്നും നിര്‍മ്മാണം അനധികൃതമല്ലെന്നും പള്ളിക്കമ്മറ്റി മറുപടി നല്‍കിയിരുന്നു. എന്നാല്‍, ജില്ലാ ഭരണകൂടം ഇത് നിരാകരിച്ചു. തുടര്‍ന്ന് മാര്‍ച്ച് 19ന് കമ്മിറ്റി ഹൈക്കോടതിയെ സമീപിച്ചു.

തുടര്‍ന്നാണ് മേയ് 31 വരെ പള്ളി ഒഴിപ്പിക്കുകയോ പൊളിക്കുകയോ ചെയ്യരുതെന്ന് ഏപ്രില്‍ 24ന് ഹൈകോടതി ഉത്തരവിട്ടത്. പള്ളിക്ക് നൂറുകണക്കിന് വര്‍ഷങ്ങള്‍ പഴക്കമുണ്ടായിരുന്നെന്നും ആയിരക്കണക്കിന് ആളുകള്‍ ദിവസത്തില്‍ അഞ്ച് തവണ പ്രാര്‍ത്ഥനയ്ക്കായി എത്താറുണ്ടായിരുന്നെന്നും പള്ളി കമ്മിറ്റിയിലുള്ള മൗലാന അബ്ദുള്‍ മുസ്തഫ പറഞ്ഞു.

ഭയം കാരണം ഒരാളും പള്ളിപൊളിക്കുന്നിടത്തേക്ക് പോയില്ല. പള്ളി പൊളിക്കുമ്പോള്‍ പ്രതിഷേധിക്കാന്‍ ധൈര്യപ്പെട്ടില്ല. ഇന്നും പൊലീസിനെ ഭയന്ന് നിരവധി ആളുകള്‍ വീട് വിട്ട് മറ്റ് പ്രദേശങ്ങളില്‍ ഒളിച്ചിരിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം തനിക്ക് ഒരു പള്ളിയും അറിയില്ല. നിയമവിരുദ്ധമായ ഒരു നിര്‍മ്മാണമുണ്ടെന്നറിയാം. ഉത്തര്‍പ്രദേശ് ഹൈക്കോടതി ഇത് നിയമവിരുദ്ധമാണെന്ന് പ്രഖ്യാപിച്ചു. അതുകൊണ്ടാണ് നടപടി സ്വീകരിച്ചതെന്നാണ് ജില്ലാ മജിസ്ട്രേറ്റ് ആദര്‍ശ് സിംഗ് പറഞ്ഞത്.

സംഭവത്തില്‍ ഉത്തര്‍പ്രദേശ് സുന്നി സെന്‍ട്രല്‍ വഖഫ് ബോര്‍ഡ് ചെയര്‍മാന്‍ സഫര്‍ അഹ്മദ് ഫാറൂഖി ശക്തമായി അപലപിച്ചു. പള്ളി പൊളിച്ചുമാറ്റിയത് നിയമ വിരുദ്ധമാണെന്നും അധികാര ദുര്‍വിനിയോഗമാണെന്നും ഏപ്രില്‍ 24 ന് പുറപ്പെടുവിച്ച ഹൈക്കോടതി ഉത്തരവ് തീര്‍ത്തും ലംഘിച്ചതാണെന്നും ഫറൂഖി പറഞ്ഞു.

പള്ളി പുന:സ്ഥാപിക്കുന്നതിനായി ബോര്‍ഡ് ഉടന്‍ തന്നെ ഹൈക്കോടതിയില്‍ അപേക്ഷ നല്‍കുമെന്നും സംഭവത്തില്‍ ജുഡീഷ്യല്‍ അന്വേഷണം നടത്തണമെന്നും കുറ്റവാളികളായ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlights:  FIR In UP Against ‘The Wire’ Over Documentary On Mosque Demolition

We use cookies to give you the best possible experience. Learn more