തട്ടിക്കൊണ്ടു പോകല്‍, പണം പിരിക്കുന്നതിന് വേണ്ടി കുട്ടികളെ ഉപയോഗിക്കുന്നു; നിത്യാനന്ദയ്‌ക്കെതിരെ പൊലീസ് കേസെടുത്തു
national news
തട്ടിക്കൊണ്ടു പോകല്‍, പണം പിരിക്കുന്നതിന് വേണ്ടി കുട്ടികളെ ഉപയോഗിക്കുന്നു; നിത്യാനന്ദയ്‌ക്കെതിരെ പൊലീസ് കേസെടുത്തു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 20th November 2019, 5:47 pm

അഹമ്മദാബാദ്: വിവാദ ആള്‍ദൈവം സ്വാമി നിത്യാനന്ദയ്‌ക്കെതിരെ പൊലീസ് കേസെടുത്തു. കുട്ടികളെ തട്ടിക്കൊണ്ടു പോവുകയും അനുയായികളില്‍ നിന്നും പണം പിരിക്കുന്നതിന് വേണ്ടി കുട്ടികളെ അനധികൃതമായി തടഞ്ഞുവെച്ചു എന്ന കുറ്റങ്ങള്‍ ചുമത്തിയാണ് നിത്യാനന്ദയ്‌ക്കെതിരെ പൊലീസ് എഫ്.ഐ.ആര്‍.

നിത്യാനന്ദയുടെ അഹമ്മദാബാദ് ആശ്രമത്തിലെ രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. സ്വാധി പ്രാണ്‍പ്രിയാനന്ദ, പ്രിയതത്വ റിദ്ദി എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. കുറഞ്ഞത് നാല് കുട്ടികളെയെങ്കിലും തട്ടിക്കൊണ്ട് വന്ന് അനധികൃതമായി തടവില്‍ വച്ച് പണം പിരിക്കാന്‍ ഉപയോഗിച്ചുവെന്നാണ് ഇവര്‍ക്കെതിരെയുള്ള കുറ്റം.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

നാല് കുട്ടികളെ ഒരു ഫ്‌ളാറ്റില്‍ നിന്ന് രക്ഷപ്പെടുത്തിയതിന് ശേഷമാണ് നിത്യാനന്ദയ്‌ക്കെതിരെ കേസെടുത്തത്. സ്വാധി പ്രാണ്‍പ്രിയാനന്ദ, പ്രിയതത്വ റിദ്ദി എന്നിവര്‍ക്കായിരുന്നു അഹമ്മദാബാദിലെ ആശ്രമത്തിന്റെ ഉത്തരവാദിത്വം.

കര്‍ണാടക സ്വദേശിയായ ജനാര്‍ദനന്‍ ശര്‍മ്മയുടെ പരാതിയെ തുടര്‍ന്നാണ് നിത്യാനന്ദയ്‌ക്കെതിരെയുള്ള നടപടികള്‍ ആരംഭിച്ചത്. തന്റെ 12 വയസ്സുകാരനായ മകനെയും 15കാരിയായ മകളെയും 19കാരിയായ മകളെയും നിത്യാനന്ദയുടെ ആശ്രമത്തില്‍ അന്യായമായി തടഞ്ഞുവെച്ചിരിക്കുകയാണെന്നാണ് പരാതി.

പരാതിയെ തുടര്‍ന്ന് മകനെയും ഒരു മകളെയും പൊലീസ് സ്റ്റേഷനിലെത്തിച്ച് ആനന്ദ് ശര്‍മ്മയെ കാണിച്ചു. എന്നാല്‍ 19കാരിയായ മകള്‍ നന്ദിതയെ ആശ്രമത്തിനുള്ളില്‍ പൊലീസിന് കണ്ടെത്താന്‍ കഴിയാത്തതിനാല്‍ പിതാവിന് കാണാന്‍ കഴിഞ്ഞില്ല.

ആശ്രമ അധികൃതര്‍ക്കെതിരെ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ പൊലീസ് എന്നെ സഹായിച്ചു. എന്റെ മക്കളെ ബാംഗ്ലൂരില്‍ നിന്ന് അഹമ്മദാബാദ് ആശ്രമത്തിലെത്തിച്ചത് എന്നെ അറിയിക്കാതെയാണ്. ഇപ്പോള്‍ ഞങ്ങള്‍ ഇവിടെ നിന്നു പോവുന്നത് എന്റെ മകളെ കാണാനാവാതെയാണ്. എന്ത് ആത്മീയ കാര്യമാണിത്?- ആനന്ദ് ശര്‍മ്മ മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു.