| Friday, 13th October 2023, 3:52 pm

കല്‍ക്കരിയുടെ വില ഇരട്ടിയാക്കി കാണിച്ച് ഇറക്കുമതി; അദാനി ഗ്രൂപ്പ് നടത്തിയത് കോടികളുടെ തട്ടിപ്പ്; റിപ്പോര്‍ട്ട്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: സാമ്പത്തിക ക്രമക്കേടിലൂടെ അദാനി കമ്പനി കോടികളുടെ വെട്ടിപ്പ് നടത്തിയതായി റിപ്പോര്‍ട്ട്. ഫിനാന്‍ഷ്യല്‍ ടൈംസ് നടത്തിയ അന്വേഷത്തിലൂടെയാണ് വെട്ടിപ്പ് പുറത്തുവന്നത്.

ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയില്‍ പ്രധാന പങ്കുവഹിക്കുന്ന അദാനി ഗ്രൂപ്പ് വിപണി മൂല്യത്തേക്കാള്‍ ഉയര്‍ന്ന വിലക്ക് കല്‍ക്കരി ഇറക്കുമതി ചെയ്യുകയും ഇതുവഴി വലിയ തട്ടിപ്പ് നടത്തിയതായുമാണ് കണ്ടെത്തല്‍.

അദാനി ഗ്രൂപ്പിന്റെ കസ്റ്റംസ് റെക്കോര്‍ഡുകള്‍ പരിശോധിച്ചതിന്റെ അടിസ്ഥാനത്തിലാണ് ഫിനാന്‍ഷ്യല്‍ ടൈംസിന്റെ വിലയിരുത്തല്‍.

ഇതിലൂടെ ഇന്ത്യയിലെ ദശലക്ഷക്കണക്കിന് ഉപഭോക്താക്കളില്‍ നിന്നും ഇന്ധന ചെലവിനും വൈദ്യുതിക്കുമായി അമിത പണം ഈടാക്കിയതായി കണ്ടെത്തി.

രേഖകള്‍ അനുസരിച്ച് കഴിഞ്ഞ രണ്ടു വര്‍ഷക്കാലത്തോളമായി അദാനി ഗ്രൂപ്പ് തായ്വാനിലും ദുബായിലും സിംഗപ്പൂരിലുമായി ഇടനിലക്കാര്‍ വഴി 5 ബില്യണ്‍ ഡോളര്‍ കല്‍ക്കരി ഇറക്കുമതി ചെയ്തതായി കണ്ടെത്തിയിട്ടുണ്ട് .
ഇതില്‍ ഒരു കമ്പനി തായ്വാന്‍ ബിസിനസ്സുകാരന്റെതാണ് എന്ന് എഫ്.ടി റിപ്പോര്‍ട്ട് ചെയ്തു.

റിപ്പോര്‍ട്ട് അനുസരിച്ച് കയറ്റുമതി നിരക്കിനേക്കാള്‍ അമിത പണം ഈടാക്കിയാണ് ഇറക്കുമതി ചെയ്തിരിക്കുന്നത്.
എന്നാല്‍ ഫിനാന്‍ഷ്യല്‍ ടൈംസിന്റെ ആരോപണങ്ങള്‍ നിഷേധിച്ചുകൊണ്ട് അദാനി ഗ്രൂപ്പ് രംഗത്ത് വന്നിട്ടുണ്ട്. ‘ഇതെല്ലാം അടിസ്ഥാനരഹിതവും വ്യാജ ആരോപണങ്ങളും ആണ്’എന്നായിരുന്നു പ്രതികരണം.
2019 നും 2021നും ഇടയ്ക്ക് 32 മാസങ്ങളിലായി 30 തവണ ഇത്തരത്തില്‍ കല്‍ക്കരി കയറ്റുമതി ഇന്തോനേഷ്യയില്‍ നിന്നും ഇന്ത്യയിലേക്ക് നടന്നതായി എഫ്. ടി റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നു.

ഏഴുവര്‍ഷം മുന്‍പേ കമ്പനിക്കെതിരെയുള്ള അധിക ഇന്ധന ചെലവ് ആരോപണങ്ങള്‍ ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജന്‍സ്, ഇന്ത്യന്‍ സാമ്പത്തിക മന്ത്രാലയം പുറത്തുകൊണ്ടുവന്നിരുന്നു.

Content Highlight: Financial Times report on Adani coal imports that quietly doubled in value

Latest Stories

We use cookies to give you the best possible experience. Learn more