| Wednesday, 9th October 2019, 8:50 am

ബി.എസ്.എന്‍.എല്ലും എം.ടി.എന്‍.എല്ലും അടച്ചുപൂട്ടാനൊരുങ്ങുന്നു; ജീവനക്കാര്‍ പ്രതിസന്ധിയില്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: ബി.എസ്.എന്‍.എല്ലും (ഭാരത് സഞ്ചാര്‍ നിഗം ലിമിറ്റഡ്) എം.ടി.എന്‍.എല്ലും (മഹാനഗര്‍ ടെലഫോണ്‍ നിഗം ലിമിറ്റഡും) അടച്ചു പൂട്ടാനുള്ള ശുപാര്‍ശയുമായി ധനമന്ത്രാലയം. അടച്ചുപൂട്ടാനൊരുങ്ങുന്ന കമ്പനികളില്‍ പൊതുമേഖലാ സ്ഥാപനങ്ങളും ഉള്‍പ്പെട്ടിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. കമ്പനി പ്രവര്‍ത്തിപ്പിക്കാനുള്ള ചെലവ് കമ്പനി അടച്ചുപൂട്ടാന്‍ എടുക്കുന്നതിനേക്കാള്‍ കൂടുതലായതിനാലാണ് ഇത്തരം ഒരു നടപടിയിലേക്ക് നീങ്ങുന്നതെന്നായിരുന്നു ഫിനാന്‍ഷ്യല്‍ എക്‌സ്പ്രസിന്റെ റിപ്പോര്‍ട്ട്. എന്നാല്‍ ഇത്തരത്തില്‍ രാജ്യത്തെ ഒരു ബൃഹത്തായ പൊതുമേഖലാ സ്ഥാപനം അടച്ചുപൂട്ടല്‍ ഭീഷണി നേരിടുമ്പോള്‍ അത് തൊഴിലാളികളെയും ഉപഭോക്താക്കളെയും വലിയ രീതിയില്‍ ബാധിച്ചേക്കാം.

കമ്പനി അടച്ചുപൂട്ടാന്‍ 95000 കോടി രൂപ വേണ്ടിവരുമെന്നാണ് ടെലികമ്മ്യൂണിക്കേഷന്‍ വിഭാഗം പറയുന്നത്. അതേസമയം ചെലവ് അത്ര ഉയര്‍ന്നതായിരിക്കില്ലെന്ന് ധനമന്ത്രാലയവും അറിയിച്ചു. കമ്പനി അടച്ചുപൂട്ടുമ്പോള്‍ എല്ലാ ജീവനക്കാര്‍ക്കും വി.ആര്‍.എസ് നല്‍കില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. ഇത് ബി.എസ്.എന്‍.എല്ലിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന കേരളത്തിലെ സ്ഥിരം, കോണ്‍ട്രാക്റ്റ് തൊഴിലാളികളേയും പ്രതിസന്ധിയിലാക്കുമെന്ന് ഇവര്‍ ഡൂള്‍ ന്യൂസിനോട് പറഞ്ഞു.

‘ഒരു കമ്പനി പൂട്ടാനൊക്കെ പെട്ടെന്ന് കഴിയും. പ്രവര്‍ത്തിപ്പിച്ചുകൊണ്ട് പോകുന്നതിനല്ലേ ബുദ്ധിമുട്ട്. കേരളത്തില്‍ കെ.എസ്.ആര്‍.ടി.സിയുടെ സ്ഥിതിയും അത്തരത്തില്‍ തന്നെ.’ ബി.എസ്.എന്‍.എല്‍ ജീവനക്കാരന്‍ പ്രതികരിച്ചു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

റിപ്പോര്‍ട്ട് പ്രകാരം കമ്പനി പൂട്ടുകയാണെങ്കില്‍ വി.ആര്‍.എസ് പോലും നല്‍കാനുളള്ള സാഹചര്യം ഇപ്പോള്‍ നിലനില്‍ക്കുന്നില്ല. കേരളത്തില്‍ മാത്രം എട്ടായിരത്തിലധികം സ്ഥിരം തൊഴിലാളികളുള്ള ബി.എസ്.എന്‍.എല്‍ ഇത്തരമൊരു നീക്കം നടത്തിയാല്‍ വലിയ തൊഴില്‍ പ്രതിസന്ധി കൂടി അഭിമുഖീകരിക്കേണ്ടി വരും.

‘കേരളത്തില്‍ എട്ടായിരത്തിലധികം സ്ഥിരം തൊഴിലാളികളാണ് ബി.എസ്.എന്‍.എല്ലിന് ഉള്ളത്, അതില്‍ തന്നെ മൂന്നോ നാലോ ലക്ഷം രൂപ ശമ്പളം വാങ്ങുന്നത് മുതല്‍ ചെറിയ തുക ശമ്പളം വാങ്ങുന്നവര്‍ വരെയുണ്ട്. നിയമസംവിധാനങ്ങള്‍ ഒക്കെ നിലനില്‍ക്കുന്ന രാജ്യമല്ലെയിത്? നിയമപരമായി മുന്നോട്ട് പോകും. ലേബര്‍ ലോസ് നിലനില്‍ക്കുന്നുണ്ട്, അമ്പതിനായിരത്തിലധികം പേര്‍ തൊഴിലെടുക്കുന്ന ഒരു സ്ഥാപനം ഒരു സുപ്രഭാതത്തില്‍ പൂട്ടാന്‍ തീരുമാനിക്കുകയെന്നത് നിയമം അനുവദിക്കുന്നില്ലെന്ന് തോന്നുന്നു. രണ്ടോ മൂന്നോ തൊഴിലാളികള്‍ ഉള്ള സ്ഥാപനത്തില്‍ ഒരു പക്ഷെ അങ്ങനെ ചെയ്യാമായിരിക്കും. കേരളത്തില്‍ എട്ടായിരം പേരില്‍ 2000 എക്സിക്യൂട്ടിവ് സ്റ്റാഫും ബാക്കി വരുന്ന 6000 പേര്‍ നോണ്‍ എക്സിക്യൂട്ടീവ് സ്റ്റാഫുമാണ്. കശ്മീര്‍ മുതല്‍ കന്യാകുമാരി വരെ ജീവനക്കാര്‍ ഉള്ള ഒരു സ്ഥാപനമാണ് ബി.എസ്.എന്‍.എല്‍. കശ്മീരിലും ലഡാക്കിലും ഉത്തരാഖണ്ഡിലും ബി.എസ്.എന്‍.എല്‍ നെറ്റ്‌വര്‍ക്ക് മാത്രമേയുള്ളു. കേരളത്തില്‍ മലക്കപ്പാറയിലും അമ്പലവയലും ബി.എസ്.എന്‍.എല്‍ നെറ്റ് വര്‍ക്ക് മാത്രമേ ഉണ്ടാവുകയുള്ളു. ബി.എസ്.എന്‍.എല്‍ പൂട്ടുകയാണെങ്കില്‍ ഈ പ്രദേശങ്ങള്‍ ഒക്കെ ഒറ്റപ്പെട്ട് പോകും. അത്ര എളുപ്പത്തിലൊന്നും കമ്പനി പൂട്ടാന്‍ കഴിയില്ല. ഇതുമായി ബന്ധപ്പെട്ട് നിരവധി പേര്‍ രാജ്യത്തെ തൊഴിലെടുക്കുന്നുണ്ട്.
ബി.എസ്.എന്‍. എല്ലിന് മൂന്ന് ലക്ഷം കാഷ്യല്‍ ലേബേര്‍സ് ഉണ്ട്. കൂടാതെ ബി.എസ്.എന്‍.എല്‍ കേബിള്‍ ഇടുന്നത് തൊഴിലാക്കിയ പത്തൊന്‍പതിനായിരം പേര്‍ ഇത് കൂടാതെയുണ്ട്. കഴിഞ്ഞ ഇരുപത് വര്‍ഷമായി ഇവര്‍ ബി.എസ്.എന്‍.എല്ലിനെ ഉപജീവനമാര്‍ഗമാക്കി ജീവിക്കുന്നവരാണ്.’

ജീവനക്കാരുടെ പ്രതിസന്ധി കൂടാതെ ഉപഭോക്താക്കളും ബി.എസ്.എന്‍.എല്ലിന്റെ നടപടിയില്‍ കുടുങ്ങിയേക്കാം. കാരണം കേരളത്തില്‍ ബി.എസ്.എന്‍.എല്ലിന് ഒരു കോടി ഉപഭോക്താക്കളുണ്ട്. ഇന്ത്യയില്‍ ആകെ പത്ത് കോടി ഉപഭോക്താക്കാളാണുള്ളത്. അതില്‍ ഒരു കോടി കേരളത്തിലാണ്.

‘രാജ്യത്തെ ബി.എസ്.എന്‍.എല്‍ ഉപഭോക്താക്കളില്‍ വലിയൊരു വിഭാഗവും കേരളത്തിലാണ്. ഡി.ജി.പി അടക്കം കേരളത്തില്‍ എണ്‍പതിനായിരം പൊലീസ് ഓഫീസര്‍മാരുടെ കണക്ഷന്‍ ബി.എസ്.എന്‍.എല്ലിന്റേതാണ്. മൊബൈല്‍ കൂടാതെ മറ്റ് നിരവധി സര്‍വ്വീസുകള്‍ കൂടി ബി.എസ്.എന്‍.എല്‍ നല്‍കുന്നുണ്ട്. റവന്യൂ ഇല്ലെന്ന് മാത്രമെയുള്ളു. ഭൂമിയിലൂടെ എട്ടേകാല്‍ ലക്ഷം കിലോമീറ്റര്‍ കേബിള്‍ ഇട്ടിട്ടുള്ള കമ്പനിയാണിത്. ജിയോയും എയര്‍ട്ടെലും ഐഡിയയും കൂട്ടിയാല്‍ നാല് ലക്ഷം മാത്രം കിലോമീറ്റര്‍ മാത്രമെ ആവുകയുള്ളു.’

എന്നാല്‍ വിഷയത്തില്‍ കേന്ദ്രസര്‍ക്കാരിന്റെ അന്തിമ തീരുമാനം ദീപാവലിക്ക് മുന്നേ അറിയാമെന്നും അടച്ചുപൂട്ടുകയാണെങ്കില്‍ കമ്പനി വലിയ ബാധ്യതകള്‍ തീര്‍ക്കേണ്ടിവരുമെന്നും ജീവനക്കാരന്‍ പറഞ്ഞു.

‘സര്‍ക്കാര്‍ പോളിസി ഈ ദീപാവലിക്ക് മുന്നേ അറിയാം. അമിത്ഷാ, നിര്‍മ്മലാ സീതാരാമന്‍, രവി ശങ്കര്‍ പ്രസാദ് ഒക്കെ കൂടിയുള്ള കമ്മിറ്റി രൂപീകരിച്ചിട്ടുണ്ട്, കമ്പനി നടത്തികൊണ്ട് പോകുന്നതിനെക്കുറിച്ച് അവര്‍ തീരുമാനമുണ്ടാക്കും. കമ്പനി എങ്ങനെ നടത്തികൊണ്ട് പോകണം, പബ്ലിക്ക് സെക്ടറില്‍ നിലനിര്‍ത്തണോ സ്വകാര്യവല്‍ക്കരിക്കണോ തുടങ്ങിയ കാര്യങ്ങള്‍ അവര്‍ തീരുമാനിക്കും. പൂട്ടാന്‍ പോവുകയാണെങ്കില്‍ അവര്‍ക്ക് ഒന്നേ കാല്‍ലക്ഷം രൂപയുടെ ബാധ്യത തീര്‍ക്കേണ്ടതായുണ്ട്. ജീവനക്കാരെ നാളെ ഒന്നും കൊടുക്കാണ്ടൊന്നും വിടാന്‍ കഴിയില്ല. രാജ്യത്ത് നിയമങ്ങള്‍ നിലനില്‍ക്കുന്നുണ്ടല്ലോ..:’ അവര്‍ പറഞ്ഞു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

We use cookies to give you the best possible experience. Learn more