|

ഏഷ്യാകപ്പ് ടി20 ഇന്ത്യക്ക്; ഫൈനലില്‍ ബൗളര്‍മാരുടെ തേരോട്ടം; ശ്രീലങ്കന്‍ ഇന്നിങ്‌സ് അവസാനിച്ചത് 65 റണ്‍സിന്

സ്പോര്‍ട്സ് ഡെസ്‌ക്

ഏഷ്യാകപ്പ് വനിതാ ട്വന്റി20 ക്രിക്കറ്റ് കിരീടം ഇന്ത്യക്ക്. ഫൈനലില്‍ ശ്രീലങ്കന്‍ ബാറ്റര്‍മാരെ തകര്‍ത്തെറിഞ്ഞ ബൗളര്‍മാരുടെ പ്രകടനമാണ് ഇന്ത്യക്ക് വിജയം സമ്മാനിച്ചത്. ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്കയെ ഇന്ത്യന്‍ ബൗളര്‍മാര്‍ 65 റണ്‍സിന് എറിഞ്ഞിട്ടു. 20 ഓവര്‍ പൂര്‍ണമായും ബാറ്റ് ചെയ്‌തെങ്കിലും 9 വിക്കറ്റ് നഷ്ടത്തില്‍ 65 റണ്‍സെടുക്കാനേ ശ്രീലങ്കക്ക് കഴിഞ്ഞുള്ളു.

മറുപടി ബാറ്റിങിനിറങ്ങിയ ഇന്ത്യ വെറും 8.3 ഓവറില്‍ ഇത് മറികടന്നു. ഇന്ത്യക്കായി സ്മൃതി മന്ദാന 51 റണ്‍സെടുത്തു. ഇന്ത്യന്‍ സ്‌കോര്‍: 71 ന് രണ്ട്.

ശ്രീലങ്കന്‍ നിരയില്‍ രണ്ട് ബാറ്റര്‍മാര്‍ക്ക് മാത്രമാണ് രണ്ടക്കം തികക്കാനായത്. ഗ്രൗണ്ടിലിറങ്ങിയ 10 ബാറ്റര്‍മാരില്‍ ഒരാള്‍ക്ക് പോലും 20 റണ്‍സെടുക്കാന്‍ കഴിഞ്ഞില്ല. ഒഷാദി രണസിങ് 20 പന്തില്‍ 13 റണ്‍സെടുത്തപ്പോള്‍ ഇനോക രണവീര 22 പന്തില്‍ 18 റണ്‍സെടത്ത് പുറത്താകാതെനിന്നു.

മൂന്ന് വിക്കറ്റ് നേടിയ രേണുക സിങാണ് ഇന്ത്യന്‍ ബൗളിങ് നിരക്ക് കരുത്തേകിയത്. മൂന്ന് ഓവര്‍ എറിഞ്ഞ രേണുക വെറും അഞ്ച് റണ്‍സ് മാത്രമാണ് വിട്ടുകൊടുത്തത്. ഒരു ഓവര്‍ മെയ്‌ഡെന്‍ ആക്കുകയും ചെയ്തു.

രണ്ട് വിക്കറ്റുവീതം വീഴ്ത്തിയ രാജേശ്വരി ഗയക്വാദും സ്‌നേഹ റാണയും രേണുക സിങിനൊപ്പം കട്ടക്ക് നിന്നു. മറുപടി ബാറ്റങ്ങിനിറങ്ങിയ ഇന്ത്യ ശ്രീലങ്കന്‍ ടോട്ടല്‍ അനായാസം മറികടക്കുന്ന പ്രകടനമാണ് കാഴ്ചവെച്ചത്.

ഇന്ത്യ ഇലവന്‍: സ്മൃതി മന്ദാന, ഷഫാലി വര്‍മ, ജെമീമ റോഡ്രിഗസ്, ഹര്‍മന്‍പ്രീത് കൗര്‍, റിച്ച ഘോഷ് (WK), ദയാലന്‍ ഹേമലത, പൂജ വസ്ത്രകര്‍, ദീപ്തി ശര്‍മ, സ്‌നേഹ റാണ, രേണുക സിംഗ് താക്കൂര്‍, രാജേശ്വരി ഗയക്വാദ്,

ശ്രീലങ്കന്‍ ഇലവന്‍: ചമരി അത്ത ഹസിനി പെരേര, ഹര്‍ഷിത മാധവി, നിലാക്ഷി ഡി സില്‍വ, അനുഷ്‌ക സഞ്ജീവനി (WK), കവിഷ ദില്‍ഹാരി, മല്‍ഷ ഷെഹാനി, ഒഷാദി രണസിംഹ, ഇനോക രണവീര, സുഗന്ധിക കുമാരി, അച്ചിനി കുലസൂര്യ.

CONTENT HIGHLIGHTS: Final report,  Asia Cup Women’s Twenty20 cricket title for India